10ാം വയസ്സ് വരെ വിദ്യാഭ്യാസമില്ല, പിന്നീട് എല്‍എല്‍ബി വരെയെത്തി, സിദ്ധരാമയ്യ 'പക്കാ കന്നഡ' ബ്രാന്‍ഡ്
ബെംഗളൂരു: കന്നഡ രാഷ്ട്രീയത്തിലെ മുടി ചൂടാ മന്നനാണ് സിദ്ധരാമയ്യ. തകര്‍ന്ന് കിടന്ന കോണ്‍ഗ്രസിനെ കരുത്തോടെ കര്‍ണാടകത്തില്‍ തിരിച്ചെത്തിച്ച നേതാവെന്ന് നിസ്സംശയം വിളിക്കാം. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് പറയാനുണ്ട്. സിദ്ദു എന്നാണ് അദ്ദേഹം കര്‍ണാടക രാഷ്ട്രീയത്തില്‍ അറിയപ്പെടുന്നത്.
ജനതാ പാര്‍ട്ടിക്കൊപ്പം വളര്‍ന്നതാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം. പിന്നീടാണ് കോണ്‍ഗ്രസുമായി ചേരുന്നത്. സിദ്ധരാമയ്യ ഗൗഡയുടെയും ബോറമ്മയുടെയും മകനായി 1947 ഓഗസ്റ്റ് മൂന്നിനാണ് സിദ്ധരാമയ്യയുടെ ജനനം. വരുണയിലെ സിദ്ധരാമനഗുഡി എന്ന വിദൂര ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

പാരമ്പര്യമായി കാര്‍ഷിക കുടുംബമായിരുന്നു സിദ്ധരാമയ്യയുടേത്. കുട്ടിക്കാലം വളരെ മോശമായിരുന്നു സിദ്ധരാമയ്യയുടെ ജീവിതത്തില്‍. പത്താം വയസ്സ് വരെ സ്‌കൂള്‍ വിദ്യാഭ്യാസം പോലും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ സിദ്ദു അവിടം കൊണ്ട് തോറ്റോടിയില്ല. നേരിട്ട് ഒന്നാം ക്ലാസിലേക്ക് ആയിരുന്നില്ല സിദ്ധരാമയ്യയുടെ പ്രവേശം. അഞ്ചാം ക്ലാസിലേക്കായിരുന്നു സ്‌കൂള്‍ പ്രവേശനം.
പിന്നീട് ബിഎസ്‌സിയില്‍ ബിരുദം സ്വന്തമാക്കി. ഒപ്പം എല്‍എല്‍ബിയും എടുത്തു. മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു അദ്ദേഹത്തിന്റെ ഉന്നത പഠനം. അഞ്ച് മക്കളില്‍ രണ്ടാമനായിരുന്നു അദ്ദേഹം. കുറുബ ഗൗഡ വിഭാഗത്തിലെ പ്രബലനാണ് അദ്ദേഹം. രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പ് ഒരു അഭിഭാഷകന് കീഴില്‍ ജൂനിയറായിരുന്നു അദ്ദേഹം. മൈസൂരില്‍ കുറച്ച് കാലം നിയമം പഠിപ്പിക്കാനും സിദ്ധരാമയ്യ പോയിട്ടുണ്ട്.
1978ലാണ് സിദ്ധരാമയ്യ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. നഞ്ചുണ്ട സ്വാമിക്കൊപ്പമായിരുന്നു ഈ യാത്രം. മൈസൂരിലെ പ്രമുഖ അഭിഭാഷകനായിരുന്നു അദ്ദേഹം. ജില്ലാ കോടതികളില്‍ നിന്നാണ് നഞ്ചുണ്ട സ്വാമി സിദ്ധരാമയ്യയെ കണ്ടെത്തിയത്. മൈസൂര്‍ താലൂക്കില്‍ നിന്ന് മത്സരിക്കാന്‍ അദ്ദേഹമാണ് ആവശ്യപ്പെട്ടത്. ചാമുണ്ഡേശ്വരിയില്‍ നിന്ന് അദ്ദേഹം ഭാരതീയ ലോക്ദള്‍ ടിക്കറ്റിലായിരുന്നു മത്സരം.
1983ല്‍ അദ്ദേഹം നിയമസഭയിലെത്തി. അതോടെ തന്നെ സിദ്ധരാമയ്യ ഓള്‍ഡ് മൈസൂരില്‍ ബ്രാന്‍ഡായി മാറി. പിന്നീട് അദ്ദേഹം ജനതാ പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. 1989ലാണ് അദ്ദേഹം ആദ്യമായി പരാജയപ്പെടുന്നത്. 1994ല്‍ വീണ്ടും നിയമസഭയിലെത്തി. ദേവഗൗഡ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അദ്ദേഹം.
ദേവഗൗഡ സര്‍ക്കാരില്‍ ധനമന്ത്രിയായതോടെ സംസ്ഥാനം വലിയ കുതിപ്പിലേക്ക് പോകുന്നതാണ് കണ്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയിലും കുതിപ്പുണ്ടായി. മുന്‍ സര്‍ക്കാരിന്റെ കാലത്തെ കടങ്ങള്‍ തിരിച്ചടച്ചും, ഖജനാവ് നിറച്ചും സിദ്ധരാമയ്യ കഴിവ് തെളിയിച്ചു. കര്‍ണാടക മികച്ച സാമ്പത്തിക സ്ഥിതിയുള്ള സംസ്ഥാനമായും ഇതോടെ മാറി.
പിന്നീട് 1996ല്‍ ഉപമുഖ്യമന്ത്രിയായിരുന്നു സിദ്ധരാമയ്യ. ജെഡിഎസ്സിലെ പിളര്‍പ്പ് കാരണം അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. 2004ല്‍ കോണ്‍ഗ്രസും ജെഡിഎസ്സും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയപ്പോള്‍ സിദ്ധരാമയ്യയായിരുന്നു മുഖ്യമന്ത്രി. പിന്നീട് ജെഡിഎസ്സില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. അങ്ങനെയാണ് കോണ്‍ഗ്രസിലെത്തിയത്.
റെഡ്ഡി സഹോദരന്മാരെ വെല്ലുവിളിച്ച് പദയാത്രയും സിദ്ധരാമയ്യ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതാണ് 2013ല്‍ അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിലെത്തിച്ചത്. 2022 ഓഗസ്റ്റ് മൂന്നിന് സിദ്ധരാമയ്യ തന്റെ 75ാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ 16 ലക്ഷം പ്രവര്‍ത്തകരാണ് അതില്‍ പങ്കെടുത്തത്.
സിദ്ധരാമയ്യ ഒരു നര്‍ത്തകന്‍ കൂടിയായിരുന്നു എന്ന് ആര്‍ക്കുമറിയാത്ത കാര്യമാണ്. സ്‌കൂളില്‍ ചേര്‍ക്കാതെ പിതാവ് തന്നെ നാടോടി നൃത്തരൂപമായ വീരമക്കള കുനിത പഠിക്കാനാണ് അയച്ചതെന്നും സിദ്ധരാമയ്യ മുമ്പ് പറഞ്ഞിട്ടുണ്ട്. നാടോടി നൃത്തം പഠിച്ച സമയത്തെ ചുവടുകള്‍ അദ്ദേഹം മറന്നിട്ടില്ല. പ്രവര്‍ത്തകരോടൊപ്പം അദ്ദേഹം നൃത്തവും ചെയ്തിട്ടുണ്ട്.
പിതാവിന്റെ പേര് സിദ്ധരാമയ്യക്കൊപ്പം ചേര്‍ത്തിട്ടില്ല. അതും കര്‍ണാടക രാഷ്ട്രീയത്തിലെ പ്രത്യേകതയാണ്. പാര്‍വതിയാണ് അദ്ദേഹത്തിന്റെ ഭാര്യ. രാകേഷ്, യതീന്ദ്ര എന്നിവരാണ് മക്കള്‍. തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി സിദ്ധരാമയ്യ എന്നും കണ്ടിരുന്നത് മകന്‍ രാകേഷിനെയായിരുന്നു. എന്നാല്‍ 2016ല്‍ 38ാം വയസ്സില്‍ മകന്‍ അദ്ദേഹത്തെ വിട്ടുപോവുകയായിരുന്നു.
അവയവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്നായിരുന്നു മരണം. അദ്ദേഹത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ വിയോഗം. എന്നിട്ടും അതിനെ അതിജീവിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ അതിശക്തനായി സിദ്ധരാമയ്യ നിലനിന്നു.
നേരത്തെ ദൈവ വിശ്വാസിയല്ല എന്നൊരു അഭ്യൂഹവും കര്‍ണാടകത്തിലുണ്ടായിരുന്നു. എന്നാല്‍ താന്‍ വിശ്വാസിയാണെന്നും, പല തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. താന്‍ വിശ്വാസത്തിന് എതിരല്ല, പക്ഷേ ഉറപ്പായും അന്ധവിശ്വാസത്തിന് എതിരാണ്.
ശാസ്ത്രത്തിന്റെ കണ്ണിലൂടെ മാത്രമേ തനിക്ക് എന്തും കാണാന്‍ സാധിക്കൂ എന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. ഇന്ന് അദ്ദേഹം മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമ്പോള്‍ സംസ്ഥാന ചരിത്രത്തില്‍ പുതിയൊരു ചരിത്രം കൂടിയാണ് അദ്ദേഹം എഴുതി ചേര്‍ക്കുന്നത്.












Click it and Unblock the Notifications