സിദ്ദു മൂസെവാലയുടെ കൊലപാതകം :'സംഘടിതവും ക്രൂരവും'; ആറ് പ്രതികളെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്
ഡൽഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ ആറ് പ്രതികളെ തിരിച്ചറിഞ്ഞു. ഡൽഹി പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് പ്രതികൾ നടത്തിയ പണമിടപാടുകൾ സംബന്ധിച്ചും പൊലീസിന് വിവരം ലഭിച്ചു. സിദ്ദു മൂസെവാലയുടെ കൊലപാതകം സംഘടിതവും ക്രൂരവും ആണെന്ന് സ്പെഷ്യൽ സെല്ലിലെ സ്പെഷ്യൽ പൊലീസ് കമ്മീഷണർ എച്ച്എസ് ധലിവാൾ മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകം ആസൂത്രണം ചെയ്തയാളെ തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടുച്ചേർത്തു. പ്രതികളുടെ എട്ട് ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ടെന്നും വെടിവെപ്പ് നടത്തിയവരിൽ ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ ലോറൻസ് ബിഷ്‌ണോയിയാണെന്ന് ഡൽഹി പോലീസ് ബുധനാഴ്ച പറഞ്ഞിരുന്നു. പഞ്ചാബ് പൊലീസ് സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് ഇരുപത്തിയെട്ടുകാരനായ മൂസൈവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവേയായിരുന്നു സംഭവം.
സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം
മൂസൈവാലയുടെ ശരീരത്തില്‍ നിന്ന് 24 വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. നെഞ്ചിലും വയറിലുമാണ് കൂടുതലായും വെടിയേറ്റത്. അതേസമയം, പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയിരുന്നു . പഞ്ചാബിലെ ബി ജെ പി നേതാവ് ജഗ്ജിത് സിംഗാണ് ഹര്‍ജി സമര്‍പ്പിച്ചത്. പഞ്ചാബില്‍ ഭീതിയുടെ അന്തരീക്ഷമെന്നും, സുപ്രീംകോടതി ഇടപെടലുണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കുറ്റകൃത്യം തടയുന്നതില്‍ സംസ്ഥാന ഭരണകൂടം ദയനീയമായി പരാജയപ്പെട്ടു. പഞ്ചാബില്‍ ഭയത്തിന്റെയും ഭീകരതയുടെയും കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനുള്ള തെളിവാണ് പട്ടാപ്പകല്‍ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയതിലൂടെ തെളിഞ്ഞത്. പഞ്ചാബ് ജനതയുടെ മൗലികാവകാശങ്ങള്‍ അപകടത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോടതിയുടെ ഇടപെടല്‍ അനിവാര്യമാണ്. അഭിഭാഷകന്‍ നമിത് സക്‌സേന മുഖേന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications