'എന്നോട് മിണ്ടാന്‍ വരരുത്', സ്മൃതി ഇറാനിയോട് കൊമ്പുകോർത്ത് സോണിയാ ഗാന്ധി, ലോക്‌സഭയില്‍ നാടകീയ രംഗം
ദില്ലി: കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ലോക്‌സഭയില്‍ ഇന്ന് നടന്നത് നാടകീയ രംഗങ്ങള്‍. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ഭരണകക്ഷി അംഗങ്ങള്‍ വലിയ പ്രതിഷേധമാണ് സഭയില്‍ ഉയര്‍ത്തിയത്.
സോണിയാ ഗാന്ധി മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ ബഹളം വെച്ചു. ഇതോടെ രോഷാകുലയായ സോണിയാ ഗാന്ധി ഭരണകക്ഷി അംഗങ്ങളുടെ ഇരിപ്പിടത്തിന് സമീപത്തേക്ക് ചെന്നതോടെയാണ് രംഗം കലുഷിതമായത്.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്‌നി എന്ന് വിളിച്ചതാണ് വന്‍ വിവാദമായിരിക്കുന്നത്. രാഷ്ട്രപതിയെ ഇത്തരത്തില്‍ അപമാനിക്കാന്‍ കോണ്‍ഗ്രസ് എംപിയെ അനുവദിച്ചത് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആണെന്നും അതിനാല്‍ സോണിയ മാപ്പ് പറയണം എന്നുമാണ് സ്മൃതി ഇറാനി അടക്കമുളളവര്‍ ആവശ്യപ്പെട്ടത്. പ്രതിഷേധത്തെ തുടര്‍ന്ന് സഭ 12 മണി വരെ നിര്‍ത്തി വെച്ചിരുന്നു.

ഇതോടെ സോണിയാ ഗാന്ധി അടക്കമുളളവര്‍ സഭയ്ക്ക് പുറത്തേക്ക് നടന്നു. എന്നാല്‍ ബിജെപി എംപിമാര്‍ മുദ്രാവാക്യം വിളി തുടര്‍ന്നതോടെ സോണിയ മടങ്ങി വന്നു. നേരെ മുദ്രാവാക്യം വിളിക്കുന്ന ഭരണകക്ഷി എംപിമാരുടെ മുന്നിലേക്ക്. കോണ്‍ഗ്രസിന്റെ രണ്ട് എംപിമാരും സോണിയാ ഗാന്ധിയെ അനുഗമിച്ചു. വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചതാണ് സോണിയാ ഗാന്ധിയെ പ്രകോപിതയാക്കിയത്.

ബിജെപി എംപിയായ രമാ ദേവിയുടെ മുന്നിലേക്കാണ് സോണിയാ ഗാന്ധി ചെന്നത്. ''അധിര്‍ രഞ്ജന്‍ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ട്, പിന്നെ എന്തിനാണ് നിങ്ങള്‍ എന്ന ഇതിലേക്ക് വലിച്ചിഴക്കുന്നത്'' എന്ന് സോണിയ ചോദിച്ചു. ഇത് കണ്ട് നിന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇതോടെ ഇടപെട്ടു. ''മാഡം, ഞാന്‍ സഹായിക്കണോ, നിങ്ങളുടെ പേര് ഞാനാണ് പറഞ്ഞത്'' എന്ന് സ്മൃതി ഇറാനി സോണിയാ ഗാന്ധിയോട് പറഞ്ഞു.

'നിങ്ങള്‍ എന്നോട് സംസാരിക്കാന്‍ വരരുത്' എന്നാണ് കടുത്ത സ്വരത്തില്‍ സ്മൃതി ഇറാനിക്ക് സോണിയാ ഗാന്ധി മറുപടി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സോണിയാ ഗാന്ധി ബിജെപി അംഗമായ രമാ ദേവിയോട് മാന്യമായി സംസാരിക്കുമ്പോള്‍ സ്മൃതി ഇറാനി കൈ ചൂണ്ടിക്കൊണ്ട് പാഞ്ഞടുക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇങ്ങനെ പെരുമാറാന്‍ ഇത് നിങ്ങളുടെ പാര്‍ട്ടി ഓഫീസല്ലെന്നും മന്ത്രി പറഞ്ഞതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

'നിങ്ങളോടല്ല താന്‍ സംസാരിക്കുന്നത്' എന്ന് സോണിയാ ഗാന്ധി രണ്ട് തവണ സ്മൃതി ഇറാനിയോട് പറഞ്ഞു. അവിടെ വെച്ച് കോണ്‍ഗ്രസ് അധ്യക്ഷ കയ്യേറ്റം ചെയ്യപ്പെട്ടുവെന്നും പാര്‍ട്ടി ആരോപിക്കുന്നു. തൃണമൂല്‍ എംപിമാരായ മഹുവ മൊയിത്രയും അപരൂപ പൊഡാറും എന്‍സിപിയുടെ സുപ്രിയ സുലെയും ചേര്‍ന്നാണ് സോണിയാ ഗാന്ധിയെ ലോക്‌സഭയുടെ പുറത്തേക്ക് കൊണ്ട് പോയത്.
മഞ്ഞയുടെ സ്പര്‍ശം എന്നെ മൃദുവാക്കുന്നു! മഞ്ഞയില്‍ തിളങ്ങി ലക്ഷ്മി നക്ഷത്ര..












Click it and Unblock the Notifications