'സ്പെഷ്യൽ വ്യക്തികൾക്ക് എന്തുമാകാലോ'; നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കെതിരെ മമത ബാനർജി
ദില്ലി: ഗുജറാത്ത് രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ പോളിംഗ് ബൂത്തിലേക്ക് റോഡ് ഷോ നടത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വിവിഐപികൾക്ക് ഭയമില്ലാതെ എന്തും ചെയ്യാമെന്നും അവർ ശിക്ഷിക്കപ്പെടില്ലെന്നും മമത പറഞ്ഞു.
'ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെ അനുസരിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനേയുംതിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നാമനിർദ്ദേശം ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാകണമെന്ന സുപ്രീം കോടതി നിർദ്ദേശം താൻ 100 ശതമാനം അംഗീകരിക്കുന്നു',മമത ബാനർജി പറഞ്ഞു.

തിരഞ്ഞെടുപ്പ് ദിവസം നേതാക്കൾക്ക് റോഡ് ഷോ നടത്താൻ പാടില്ലെന്നതാണ് ചട്ടം. പക്ഷേ അവർക്കെല്ലാത്തിനും ഇളവുണ്ട്. ഇതാണ് പ്രധാന വ്യത്യാസം', മമത പറഞ്ഞു. ഗുജറാത്ത് ബി ജെ പി ഇക്കുറിയും തൂത്തുവാരുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെ ചൂണ്ടിക്കാട്ടിയപ്പോൾ തിരഞ്ഞെടുപ്പ് ദിവസത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി റാലി നടത്തിയാൽ മറ്റെന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്നായിരുന്നു മമതയുടെ മറുപടി. നൂറിൽ നൂറായിരിക്കാം, പക്ഷേ അതൊരിക്കലും ശരിയായ കാര്യമല്ല', മമത കൂട്ടിച്ചേർത്തു.

അഹമ്മദാബാദിലെ നിഷാൻ ഹൈസ്കൂൾ പരിസരത്ത് രാവിലെ 9.30യോടെയാണ് പ്രധാനമന്ത്രി എത്തിയത്. ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ടാണ് മോദി വോട്ട് രേഖാപ്പെടുത്താൻ പോയത്. വോട്ട് രേഖപ്പെടുത്തിയ ശേഷവും പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. അതേസമയം നടപടിക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസും രംഗത്തെത്തി.

സർക്കാരും, പാർട്ടിയും ഭരണവും തിരഞ്ഞെടുപ്പ് സംവിധാനങ്ങളുമെല്ലാം ഒറ്റക്കെട്ടായിട്ടാണ് ഗുജറാത്തിൽ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര വിമർശിച്ചു. തുടർച്ചയായി ചട്ടം ലംഘിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ മൗനത്തിൽ തുടരുകയാണെന്നും പവൻ ഖേര കുറ്റപ്പെടുത്തി. മാധ്യമങ്ങൾക്കെതിരേയും അദ്ദേഹം രൂക്ഷവിമർശനം ഉയർത്തി. 'രണ്ടര മണിക്കൂറാണ് പ്രധാനമന്ത്രി അഹമ്മദാബാദി്‍ റോഡ് ഷോ നടത്തിയത്. എല്ലാ മാധ്യമങ്ങളും അത് ലൈവായി കാണിക്കുകയും ചെയ്തു. ഇത് പരസ്യമല്ലേ? നിങ്ങൾ ബിജെപിയെ കുറ്റപ്പെടുത്തേണ്ടതല്ലേ? എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ സൗജന്യമായി ചെയ്ത് കൊടുക്കുന്നത്?, പവൻ ഖേര ചോദിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മോദി റോഡ് ഷോ അല്ല നടത്തിയതെന്നാണ് ബി ജെ പി വാദം. പോളിംഗ് ബൂത്തിൽ നിന്നും അൽപം മാറിയാണ് പ്രധാനമന്ത്രിയുടെ വാഹനം പാർക്ക് ചെയ്തിരുന്നത്. അതുകൊണ്ട് അദ്ദേഹം പോളിംഗ് ബൂത്തിലേക്ക് നടന്ന് പോയി. ഇതാണ് സംഭവിച്ചത്. ഒരു പൗരനെന്ന നിലയിൽ ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ എന്തു ചെയ്യും? പോളിംഗ് ബൂത്തിനകത്ത് വാഹനവുമായി പോകില്ല അല്ലേ? ബി ജെ പി വക്താവ് ടോം വടക്കൻ ചോദിച്ചു.












Click it and Unblock the Notifications