എൻസിപിയും പവാർ കുടുംബവും പിളര്‍ന്നു! അജിത് പവാറിന്റെ കണ്ണിലെ കരടായത് സുപ്രിയ സുലെ
മുംബൈ: ബിജെപിക്കൊപ്പം സര്‍ക്കാരുണ്ടാക്കിയ അജിത് പവാറിനെ തളളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത് വന്നതോടെ പാര്‍ട്ടി പിളരുമെന്നുറപ്പായി. ബിജെപി സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഇനി എത്ര എംഎല്‍എമാരെ തനിക്കൊപ്പം അജിത് പവാര്‍ കൊണ്ട് പോകും എന്നത് മാത്രമേ ഇനി അറിയാനുളളൂ.
വൃദ്ധനായ ശരദ് പവാറിനൊപ്പമോ അതോ പാര്‍ട്ടിയിലെ അടുത്ത നേതൃമുഖമായ അജിത് പവാറിനൊപ്പം നില്‍ക്കുമോ എന്‍സിപി എംഎല്‍എമാര്‍ എന്നത് കണ്ടറിയേണ്ടതാണ്. മുഴുവന്‍ എന്‍സിപി എംഎല്‍എമാരുടേയും പിന്തുണയുണ്ട് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. പവാര്‍ കുടുംബത്തിനുളളിലുളള പടലപ്പിണക്കങ്ങള്‍ മുതലെടുക്കാനായതാണ് ബിജെപിക്ക് നേട്ടമായത്.

അജിത് പവാറാണ് എൻസിപി
ശരദ് പവാര്‍ കഴിഞ്ഞാല്‍ എന്‍സിപിയുടെ മുഖം എന്ന് പറയാവുന്ന നേതാവാണ് അജിത് പവാര്‍. എന്‍സിപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കൂടിയാണ് അജിത് പവാര്‍. അതുകൊണ്ട് തന്നെ നിയമപരമായി അജിത് പവാറിന്റെ പിന്തുണയാണ് പാര്‍ട്ടിയുടെ പിന്തുണയായി കണക്കാക്കപ്പെടുക. അതിനര്‍ത്ഥം അജിത് പവാറിനൊപ്പം ബിജെപി പക്ഷത്തേക്ക് വരുന്ന എംഎല്‍എമാര്‍ക്ക് മുന്നില്‍ തടസ്സമൊന്നും ഇല്ല എന്നാണ്.

എത്ര പേർ അജിത് പവാറിനൊപ്പം
ബിജെപി പക്ഷത്തേക്ക് അജിത് പവാറിനൊപ്പം വരുന്ന എംഎല്‍എമാര്‍ക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. എന്ന് മാത്രമല്ല ബിജെപി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനങ്ങളടക്കം ലഭിക്കുകയും ചെയ്യും. എന്‍സിപിയുടെ 54 എംഎല്‍എമാരില്‍ ആരെയൊക്കെ ഈ പുതിയ സാഹചര്യം മോഹിപ്പിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

35 എംഎൽഎമാരുടെ പിന്തുണ?
ശരദ് പവാറിനെ തളളി അജിത് പവാറിനെ തിരഞ്ഞെടുക്കാന്‍ എത്ര പേര്‍ തയ്യാറാകും എന്നറിയേണ്ടതുണ്ട്. 35 എംഎല്‍എമാരുടെ പിന്തുണ ഇതിനകം അജിത് പവാറിനുണ്ട് എന്നാണ് സൂചന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കാട്ടിയുളള ഭീഷണിയിലൂടെയാണ് അജിത് പവാറിനെ ബിജെപി കളം മാറ്റിച്ചത് എന്നാണ് ശിവസേന അടക്കം ആരോപിക്കുന്നത്.

സുപ്രിയ സുലെയാണ് കാരണം
മാത്രമല്ല എന്‍സിപിക്കുളളിലെ ആഭ്യന്തര കലാപത്തേയും അവസരോചിതമായി മുതലെടുക്കാന്‍ ബിജെപിക്ക് സാധിച്ചു. സുപ്രിയ സുലെയാണ് ശരദ് പവാറിനും അജിത് പവാറിനും ഇടയിലെ ബന്ധത്തില്‍ വിളളല്‍ വീഴാനുളള പ്രധാന കാരണം എന്നാണ് പറയപ്പെടുന്നത്. ശരദ് പവാറിന്റെ പിന്‍ഗാമിയായി തുടക്കം മുതല്‍ പറഞ്ഞ് കേട്ടിരുന്നത് അജിത് പവാറിന്റെ പേരായിരുന്നു.

കുടുംബത്തിലെ അധികാരപ്പോര്
എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന പേരായി സുപ്രിയ സുലെ മാറിയതോടെ അജിത് പവാര്‍ ആശങ്കയിലായി. ശരദ് പവാറിന് ശേഷം പാര്‍ട്ടിയിലെ അധികാര കേന്ദ്രമായി സുപ്രിയ മാറുമെന്ന തിരിച്ചറിവ് കൂടിയാണ് അജിത് പവാറിനെ കളം മാറ്റിച്ചവിട്ടാന്‍ പ്രേരിപ്പിച്ചത്. പവാര്‍ കുടുംബത്തിലെ ഈ അധികാരപ്പോര് മുതലെടുത്താണ് അജിത് പവാറിനെ ബിജെപി സമീപിച്ചതും.

ശിവസേന വേണ്ടെന്ന നിലപാട്
ശിവസേനയ്ക്കും കോണ്‍ഗ്രസിനും ഒപ്പം സഖ്യ സര്‍ക്കാരുണ്ടാക്കാനുളള ചര്‍ച്ചകളില്‍ അമ്മാവന്‍ ശരദ് പവാറിനൊപ്പം മുന്നില്‍ നിന്നുവെങ്കിലും അത്തരമൊരു ത്രികക്ഷി സര്‍ക്കാരിന് മനസ്സ് കൊണ്ട് പവാര്‍ എതിരുമായിരുന്നു. കാരണം ശിവസേനയും എന്‍സിപിയും ഒരുപോലെ മറാത്ത പാര്‍ട്ടികളാണ്. തങ്ങള്‍ രണ്ട് കൂട്ടരും സഖ്യം ചേരേണ്ടതില്ല എന്നതായിരുന്നു അജിത് പവാറിന്റെ നിലപാട്.

പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു
എന്നാല്‍ ശരദ് പവാറും മകള്‍ സുപ്രിയ സുലെയും മറിച്ചാണ് നിലപാട് സ്വീകരിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ശിവസേനയെ കൂടെ കൂട്ടുന്നതില്‍ തെറ്റില്ല എന്നതായിരുന്നു ശരദ് പവാറിന്റെയും മകളുടെയും അഭിപ്രായം. അധികാര വടംവലി കൂടാതെ ശിവസേന ബന്ധം സംബന്ധിച്ചും നിലനിന്നിരുന്ന തര്‍ക്കമാണ് ഒടുവില്‍ എന്‍സിപിയുടെ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുന്നത്. പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു എന്നാണ് സു്പ്രിയ സൂലെയുടെ പ്രതികരണം.

മൂക്കിൻ തുമ്പത്ത് നിന്നും
മഹാരാഷ്ട്രയില്‍ മാത്രമാണ് എന്‍സിപി പ്രബല കക്ഷി. എംഎല്‍എമാര്‍ കൂട്ടത്തോടെ അജിത് പവാറിനൊപ്പം ബിജെപിയില്‍ പോയാല്‍ ശരദ് പവാറും കൂട്ടരും സംസ്ഥാനത്ത് ശക്തി ക്ഷയിച്ച് അവസാനിക്കും. ബിജെപി ബന്ധം ഉപേക്ഷിച്ച് എത്തിയ ശിവസേനയെ സമ്മര്‍ദ്ദത്തിലാക്കി ദിവസങ്ങളോളം ചര്‍ച്ചകള്‍ നീട്ടിക്കൊണ്ട് പോയ ശരദ് പവാറിനെ ചാണക്യനെന്ന് വിശേഷിപ്പിച്ച് തീരും മുന്‍പാണ് അദ്ദേഹത്തിന്റെ മൂക്കിന്‍ തുമ്പത്ത് നിന്ന് അജിത് പവാറിനെ ചൂണ്ടിയെടുത്തിരിക്കുന്നത്.

തിരക്കിട്ട ചർച്ചകളിലേക്ക്
ഞെട്ടല്‍ മാറും മുന്‍പേ എംഎല്‍എമാരെ കൂടെ നിര്‍ത്താനുളള നീക്കത്തിലാണ് എന്‍സിപി നേതൃത്വം. ശരദ് പവാറിനെ കൂടാതെ മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലും അജിത് പവാറിനെ തളളി രംഗത്ത് എത്തിയിട്ടുണ്ട്. കൂടാതെ ഛഗന്‍ ഭുജ്ബാല്‍, രോഹിത് പവാര്‍ എന്നിവര്‍ പ്രഫുല്‍ പട്ടേലിനൊപ്പം വീട്ടിലെത്തി ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്താണ് ചര്‍ച്ചയില്‍ തീരുമാനിച്ചത് എന്നതിനെ കുറിച്ച് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications