പ്ലാസ്റ്റിക് സർജറി, മദ്യപാനം, കൊലപാതകം! മരണശേഷവും ശ്രീദേവിയെ കൊത്തിപ്പറിക്കുന്നവർ! വെറുതെ വിടൂ..
മുംബൈ: അന്ധേരിയിലെ ശ്രീദേവിയുടെ വീട്ടില്‍ നിന്നും പാര്‍ലെയിലെ ശ്മശാനത്തിലേക്കുള്ള ഏഴ് കിലോ മീറ്റര്‍ ദൂരം ബുധനാഴ്ച വൈകിട്ട ജനസാഗരമായിരുന്നു. ഉത്തരേന്ത്യക്കാര്‍ മാത്രമല്ല, തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരെ ആരാധകരെത്തി അവരുടെ പ്രിയപ്പെട്ട ശ്രീയെ അവസാനമായി ഒരു നോക്ക് കാണാന്‍. വിലാപയാത്രയ്ക്ക് കടന്ന് പോകാന്‍ കൈകൂപ്പി ജനങ്ങളോട് അപേക്ഷിക്കേണ്ടി വന്നു അര്‍ജുന്‍ കപൂറിന്. അത്രയ്ക്കുണ്ടായിരുന്നു ജനം.
ശ്രീദേവിയുടെ ഈ ജനപ്രീതി തന്നെയാണ് അവരുടെ മരണത്തെക്കുറിച്ച് പലവിധ കഥകള്‍ പ്രചരിക്കാനുള്ള കാരണവും. ശ്രീദേവിയുടെ സംസ്‌ക്കാരത്തിന് ശേഷം കുടുംബം വികാരഭരിതരായി ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും കത്തെഴുതിയിരിക്കുകയാണ്.
പരന്ന കഥകൾ
സെലിബ്രിറ്റികള്‍ എന്നും മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ആഘോഷത്തിനുള്ളവരാണ്. അവരുടെ മരണത്തെ പോലും വെറുതെ വിടാറില്ല. സ്വാഭാവിക മരണമല്ല എങ്കില്‍ പിന്നെ നോക്കണ്ട. പലവിധമായ കഥകളാകും പരക്കുക. ശ്രീദേവിയുടെ കാര്യത്തിലും സംഭവിച്ചത് വേറൊന്നല്ല.
മാധ്യമങ്ങൾക്ക് ചാകര
ദുബായില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴുണ്ടായ അസ്വാഭാവിക മരണം എന്നത് മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ചാകരയായി. ശ്രീദേവിയുടെ മരണകാരണം എന്തെന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകളായി. സൗന്ദര്യ വര്‍ധക ശസ്ത്രക്രിയയും മദ്യപാനവും എന്ന് വേണ്ട വിവധ കാരണങ്ങള്‍ മാധ്യമങ്ങള്‍ സ്വയം കണ്ടെത്തി.
ശ്രീദേവിയെ വിടാതെ
ശ്രീദേവിയുടേത് കൊലപാതകമാണ് എന്ന തലത്തിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങി. ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള വിചാരണ വരെ നടത്തപ്പെട്ടു. എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. അതിന് ശേഷവും മാധ്യമങ്ങള്‍ ശ്രീദേവിയെ വെറുതെ വിടുന്നില്ല.
കുടുംബത്തിന്റെ കത്ത്
ശ്രീദേവിയുടെ സംസ്‌ക്കാരത്തിന് ശേഷം കുടുംബം എഴുതിയ കത്തില്‍ മാധ്യമങ്ങളുടെ ഇത്തരം രീതികള്‍ക്കെതിരെയുള്ള എതിര്‍പ്പ് വ്യക്തമാണ്. ആ കത്ത് ഇങ്ങനെയാണ്: ഒരു കുടുംബം എന്ന നിലയ്ക്ക് കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്ന് പോയത്. അക്കൂട്ടത്തില്‍ ഏറ്റവും കഠിനമാണ് ഇന്നത്തെത്. നമ്മളെ അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ ഒരു സുന്ദരമായ ആത്മാവിനെയാണ് യാത്രയാക്കുന്നത്.
സമാനതകളില്ലാത്ത വ്യക്തിത്വം
പകരം വെയ്ക്കാന്‍ ആവാത്തൊരു പാരമ്പര്യം അവശേഷിപ്പിച്ചാണ് ശ്രീദേവി പോയത്. അവരുടെ കഴിവ് നിഷേധിക്കാനാവാത്തതാണ്. അവരുടെ സൗന്ദര്യം സമാനതകളില്ലാത്തതാണ്. കാണികളുമായി സംവദിക്കാനുള്ള കഴിവ് അസാധാരണമാണ്. അതേ ബന്ധം തന്നെയാണ് ശ്രീക്ക് കുടുംബത്തോടും ഉണ്ടായിരുന്നത്.
ആശ്വാസമായത് അളവറ്റ സ്നേഹം
ഈ വേദനയിലൂടെ കടന്ന് പോകുമ്പോള്‍ വലിയ ആശ്വാസമായത് ശ്രീദേവിയുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഇന്ത്യയിലും ലോകമെമ്പാടുമുള്ള എണ്ണമറ്റ ആരാധകരും നല്‍കിയ പിന്തുണയാണ്. ഖുഷിക്കും ജാന്‍വിക്കും അവരുടെ അമ്മയെക്കുറിച്ചുളള ഓര്‍മ്മകള്‍ ഈ അളവില്ലാത്ത സ്‌നേഹത്തെക്കുറിച്ചുള്ളതാവട്ടെ.
ജാൻവിക്കും ഖുശിക്കുമൊപ്പം
ശ്രീദേവിക്ക് നല്‍കിയ അതേ സ്‌നേഹം അവര്‍ തന്റെ ജീവിതമായി എന്നും കരുതിയ മക്കള്‍ക്കും നമുക്ക് നല്‍കാം. ഒരുപക്ഷേ അതവരുടെ വേദന കുറച്ചേക്കും. തിളങ്ങുന്ന കണ്ണുകളുള്ള അവരുടെ അമ്മയെ ഓര്‍ക്കാന്‍ നമുക്കവരെ സഹായിക്കാം. ശ്രീദേവി അവരെക്കുറിച്ച് കണ്ട സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാനും നമുക്ക് അവര്‍ക്കൊപ്പം നില്‍ക്കാം.
സ്വകാര്യതയെ മാനിക്കൂ
മാധ്യമങ്ങളോട് പറയാനുള്ളത് ഇതാണ്. ശ്രീദേവിയുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണം. ഈ വിഷയഘട്ടത്തിലൂടെ കടന്ന് പോകാനുള്ള സ്വകാര്യത അനുവദിച്ച് കൊടുക്കണം. അഭിമാനത്തോടെ ജീവിച്ച സ്ത്രീയാണ് ശ്രീദേവി. ആ ബഹുമാനം മരണശേഷവും അവര്‍ക്ക് നല്‍കണം എന്നാണ് കത്ത് അവസാനിക്കുന്നത്. കപൂര്‍, അയ്യപ്പന്‍, മര്‍വ കുടുംബത്തിന്റെ പേരിലാണ് ശ്രീദേവിക്ക് വേണ്ടിയുള്ള തുറന്ന കത്ത്.
ട്വിസ്റ്റുകൾ നിറഞ്ഞ ശ്രീദേവിയുടെ ജീവിതം!! രണ്ട് വിവാദ പ്രണയങ്ങൾ.. ഗർഭിണിയായപ്പോൾ കിട്ടിയ തല്ല്
ബോണി കപൂറിനെ വിടാതെ അർണബ് ഗോസ്വാമി! ദുബായിലേക്കുള്ള മടക്കം സംശയത്തിൽ..
ശ്രീദേവി മറന്നു.. ശ്രീദേവിയെ മറക്കാതെ കണ്ണീരണിഞ്ഞ് ഒരു ഗ്രാമം! മയിലിന് വേണ്ടി പ്രാർത്ഥന മാത്രം!