ദില്ലി പോലീസിന്റെ അഭിഭാഷകൻ എന്ന നിലയിൽ നാണക്കേട് കൊണ്ട് തലകുനിയുന്നു! വൈറൽ ട്വീറ്റ്
ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ ഗുണ്ടാ വിളയാട്ടത്തിന് പിന്നാലെ ദില്ലി പോലീസിന് നേര്‍ക്ക് രൂക്ഷ വിമര്‍ശനം ഉയരുകയാണ്. അക്രമികളെ ക്യാംപസ്സിനുളളില്‍ അഴിഞ്ഞാടാന്‍ വിട്ട് പോലീസ് പുറത്ത് കാഴ്ചക്കാരെപ്പോലെ നോക്കി നിന്നു എന്നാണ് ആരോപിക്കപ്പെടുന്നത്. അക്രമികളുടെ ചിത്രങ്ങളും വീഡിയോകളും അടക്കം പുറത്ത് വന്നിട്ടും ഇതുവരെയും ആരെയും പിടികൂടാന്‍ ദില്ലി പോലീസിന് സാധിച്ചിട്ടില്ല.
അതിനിടെ ജെഎന്‍യു അതിക്രമത്തില്‍ ദില്ലി പോലീസിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദില്ലി പോലീസിന്റെ അഭിഭാഷകന്‍ രാഹുല്‍ മെഹ്ര. ട്വിറ്ററിലാണ് രാഹുല്‍ മെഹ്രയുടെ രൂക്ഷ പ്രതികരണം.
രാഹുല്‍ മെഹ്രയുടെ ട്വീറ്റ് ഇങ്ങനെയാണ്: ''രാജ്യതലസ്ഥാനത്ത് ജെഎന്‍യു ക്യാംപസ്സിനുളളില്‍ ഗുണ്ടകള്‍ കയറുകയും അക്രമം നടത്തുകയും നിരപരാധികളായ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മര്‍ദ്ദിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും തുടര്‍ന്ന് ക്യാംപസ്സില്‍ നിന്ന് പുറത്തേക്ക് പോവുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്ട് ദില്ലി പോലീസിന്റെ അഭിഭാഷകന്‍ എന്ന നിലയ്ക്ക് തന്റെ തല നാണക്കേട് കൊണ്ട് കുനിഞ്ഞ് പോവുകയാണ്. എവിടെയാണ് നമ്മുടെ പോലീസ് സേന?'' ദില്ലി പോലീസ് കമ്മീഷണറെ ടാഗ് ചെയ്താണ് രാഹുല്‍ മെഹ്രറുടെ ട്വീറ്റ്.
Recommended Video
രാഹുല്‍ മെഹ്രയുടെ മറ്റൊരു ട്വീറ്റ് ഇങ്ങനെയാണ്: ''ജെഎന്‍യുവില്‍ ആരാണ് അക്രമികളെന്നും ആരാണ് ഇരകളെന്നും ഇനിയും ആര്‍ക്കെങ്കിലും സംശയമോ അറിയണമെന്ന് ആഗ്രഹമോ ഉണ്ടെങ്കില്‍ ആര്‍ക്കാണ് ഗുരുതരമായി പരിക്ക് പറ്റിയിട്ടുളളത് എന്ന് നോക്കിയാല്‍ മതി. എബിവിപിയില്‍ ഉളളവര്‍ക്കാണോ അതോ ഇടതുപക്ഷ പിന്തുണയുളള വിഭാഗത്തിനാണോ ?''