മോദിയെ അധികാരത്തിലെത്തിച്ച കനുഗൊലു കോൺഗ്രസിന് തന്ത്രം മെനയും..കർണാടക പിടിക്കാൻ കിടിലൻ നീക്കം
ദില്ലി; 2023 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ നിർണായക നീക്കവുമായി കോൺഗ്രസ്. ഭരണം പിടിക്കാൻ 2014 ൽ നരേന്ദ്ര മോദിയെ ഭരണത്തിലെത്തിച്ച പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗൊലുവിനെ പ്രചരണത്തിന്റെ ചുമതല നൽകിയിരിക്കുകയാണ് നേതൃത്വം.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ കോൺഗ്രസ് നേരിട്ട കനത്ത തിരിച്ചടികളിൽ ഒന്നായിരുന്നു കർണാടകത്തിലെ ഭരണ നഷ്ടം. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മണിപ്പൂരിൽ നിന്നും ഗോവയിൽ നിന്നും കോൺഗ്രസിനെ പുറത്താക്കിയ ബി ജെ പി നീക്കങ്ങൾക്ക് ചുട്ട മറുപടി കൊടുത്ത് കൊണ്ടായിരുന്നു 2018 ൽ കോൺഗ്രസ് കർണാടക ഭരണം പിടിച്ചത്. അന്ന് 224 അംഗ നിയമസഭയിൽ 104 സീറ്റുകൾ നേടി ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസിന് 80 ഉം ജെഡിഎസിന് 40 സീറ്റുകളുമായിരുന്നു ലഭിച്ചത്.
എന്നാൽ ബി ജെ പി അധികാരം പിടിക്കുമെന്ന് ഉറപ്പായതോടെ ബദ്ധവൈരികളായ കോൺഗ്രസും ജെ ഡി എസും കൈകോർത്തു. ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ്-ജെ ഡി എസ് സഖ്യസർക്കാർ അധികാരത്തിലേറുകയും ചെയ്തു. എന്നാൽ സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങൾ മുതലെടുത്ത ബി ജെ പി 17 ഓളം എം എൽ എമാരെ അടർത്തിയെടുത്ത് സംസ്ഥാനത്ത് അധികാരം തിരിച്ച് പിടിക്കുകയായിരുന്നു.
2023 ലാണ് കർണാടകത്തിൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് കർണാടകത്തിൽ നടക്കാനിരിക്കുന്നത്. ഭരണം പിടിക്കാൻ കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറിന് കീഴിൽ ശക്തമായ നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ഇതിനിടയിലാണ് പാർട്ടിക്ക് വേണ്ടി തന്ത്രം മെനയാൻ സുനിൽ കനുഗൊലുവിനെ ഹൈക്കമാന്റ് നേതൃത്വം നിയമിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 2014ലാണ് സുനിൽ ഇന്ത്യയിൽ എത്തുന്നത്. അന്ന് തിരഞ്ഞെടുപ്പ് തന്ത്രഞ്ജനായ പ്രശാന്ത് കിഷോറുമായി സുനിൽ സഹകരിച്ച് പ്രവർത്തിച്ചു. പിന്നീട് നിരവധി പ്രാദേശിക, ദേശീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
2016ൽ ഡി എം കെയുടെ രാഷ്ട്രീയ പ്രചാരണത്തിന് നേതൃത്വം നൽകിയ സുനിൽ പാർട്ടി അധ്യക്ഷൻ കെ കരുണാനിധിയുടെ പിൻഗാമിയെന്ന നിലയിൽ എം കെ സ്റ്റാലിന്റെ പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.സ്റ്റാലിന്റെ 'നമുക്കു നാമെ' എന്ന പ്രചാരണം സുനിലിന്റെ ആശയമായിരുന്നു, സ്റ്റാലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ പാർട്ടിയെ ഈ ക്യാമ്പെയ്ൻ ഏറെ സഹായിച്ചിരുന്നു. എന്നിരുന്നാലും, ഡി എം കെ ആ തിരഞ്ഞെടുപ്പിൽ എ ഐ എ ഡി എംകെയോട് ഒരു ശതമാനം വോട്ടിന് പരാജയപ്പെട്ടിരുന്നു.
2016ൽ ബി ജെ പിയുടെ സ്ട്രാറ്റജി വാർ റൂമായ അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സിന്റെ (എബിഎം) തലവൻ എന്ന നിലയിൽ പ്രവർത്തിച്ച സുനിൽ ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ബി ജെ പിയെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവെഹിച്ചു. 2017 ൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ അധികാരത്തിലേറ്റുന്നതിന് പിന്നിലും സുനിലിന്റെ പ്രചരണ തന്ത്രങ്ങൾ ഉണ്ടായിരുന്നു. 2019 ൽ ഡിഎംകെയ്ക്ക് വേണ്ടി ലോക്സഭ തിരഞ്ഞെടുപ്പിൽ സുനിൽ തന്ത്രം മെനഞ്ഞു. അന്ന് ഞെട്ടിക്കുന്ന പ്രകടനായിരുന്നു ഡി എം കെ കാഴ്ചവെച്ചത്. 40 ലോക്‌സഭാ സീറ്റുകളിൽ 39 സീറ്റും നേടിയിരുന്നു.
Recommended Video
'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്