താല്‍ക്കാലികാശ്വാസം: നീറ്റ് പീജി പ്രവേശനത്തിന് അനുമതി നല്‍കി സുപ്രീം കോടതി, ഈ വർഷം മുന്നാക്ക സംവരണം
ദില്ലി: നീറ്റ് പിജി കൗൺസിലിങുമായി മുന്നോട്ട് പോവാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. നീറ്റ് പിജി പ്രവേശനത്തിന് മുന്നാക്ക സംവരണം ഈ വർഷം നടപ്പാക്കാനാണ് ഉത്തരവിലൂടെ കേന്ദ്ര സർക്കാർറിന് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ ഏറെ നാളായി നിലനില്‍ക്കുന്ന ആശങ്കയ്ക്കാണ് താല്‍ക്കാലിക പരിഹാരമായിരിക്കുന്നത്. മുന്നാക്ക സംവരണത്തിന്റെ ഭരണഘടനാസാധ്യതയും വിശദമായി പരിശോധിക്കും. മുന്നാക്ക സംവരണ കേസ് മാർച്ച് 3 ന് വിശദമായി കേള്‍ക്കും. കൗൺസലിങ്ങുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.
മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയില്‍ ഈ വര്‍ഷത്തേക്ക് മാറ്റങ്ങള്‍ നടപ്പാക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു. 2019 ലെ മാനദണ്ഡപ്രകരാമായിരിക്കും സാമ്പത്തിക സംവരണം ഏർപ്പെടുത്തുകയെന്നാണ് സുപ്രീംകോടതി ഇന്നത്തെ ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. അതിന് ശേഷം സർക്കാർ വരുത്തിയ മാറ്റങ്ങളൊക്കെ തല്‍ക്കാലം മാറ്റി വെച്ചിരിക്കുകയാണ്. ഈ മാറ്റങ്ങള്‍ അടുത്ത വർഷം നടപ്പാക്കണമോയെന്ന കാര്യത്തില്‍ സുപ്രീകോടിതിയുടെ നിലപാട് അന്തിമമാവും. 2019 ലെ വിജ്ഞാപനത്തില്‍ എട്ട് ലക്ഷമാണ് വരുമാന പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. എട്ട് ലക്ഷത്തിന് താഴെ വരുമാനമുള്ള എല്ലാവർക്കും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടാവും. എന്നാല്‍ ആ എട്ട് ലക്ഷം എങ്ങനെ കണക്കാക്കും എന്ന വിഷയത്തിലാണ് ഇപ്പോഴും തർക്കം നില നില്‍ക്കുന്നത്.
എട്ട് ലക്ഷം കണക്കാക്കുമ്പോള്‍ ശമ്പളം ഉള്‍പ്പടെ എല്ലാം വരുമാനവും അതില്‍ ഉള്‍പ്പെടുത്തണം എന്നാണ് 2019 ലെ നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ശമ്പളവും മറ്റും ഒഴിവാക്കിക്കൊണ്ടുള്ളൊരു മാറ്റം സർക്കാർ പിന്നീട് വരുത്തിയിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ ഇന്നത്തെ ഉത്തരവ് പ്രകാരം ശമ്പളം അടക്കമുള്ളവ കണക്കാക്കിയുള്ള വരുമാനമാവും ഈ വർഷത്തെ പ്രവേശനത്തിന് ബാധകമാവുക. 1000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുള്ളവർക്കും സംവരണം കിട്ടില്ലെന്ന നിബന്ധനയും 2019 ലെ നോട്ടിഫിക്കേഷനില്‍ പറയുന്നുണ്ട്. ഈ നിബന്ധനയും പിന്നീട് കേന്ദ്രം പിന്‍വലിച്ചിരുന്നു.
രാജ്യതാല്പര്യം കണക്കിലെടുത്ത് നീറ്റ് പി ജി കൗൺസിലിംഗ് എത്രയും വേഗം തുടങ്ങേണ്ടതുണ്ടെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്നാക്ക സംവരണം നടപ്പാക്കുന്നതിനെ ചൊല്ലിയുള്ള നിയമതര്‍ക്കത്തെ തുടര്‍ന്ന് നീറ്റ് കൗണ്‍സിലിംഗ് സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയായിരുന്നു. നീറ്റ് പി ജി പ്രവേശനം വൈകിയതോടെ റെസിഡന്റ് ഡോക്ടര്‍മാരുടെ വലിയ പ്രതിഷേധത്തിനും രാജ്യം അടുത്തിടെ സാക്ഷ്യം വഹിച്ചിരുന്നു.
Recommended Video