'ഹൃദയമിടിപ്പ് തടയാൻ കഴിയില്ല'; 26 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: 26 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുവിദക്കണമെന്ന വിവാഹിതയായ യുവതിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗം ബെഞ്ചാണ് ഹർജി തള്ളിയത്. യുവതിക്ക് രണ്ട് കുട്ടികൾ ഉണ്ട്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് വിധി. അമ്മയ്ക്കോ കുഞ്ഞിനോ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.

26 ആഴ്ചയും 5 ദിവസവും ആണ് ഗർഭകാലം. ഗർഭം അലസിപ്പിക്കാൻ അനുവദിക്കുന്നത് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിന്റെ 3, 5 വകുപ്പുകളുടെ ലംഘനമാണെന്നും കോടതി പറഞ്ഞു. "ഞങ്ങൾക്ക് ഹൃദയമിടിപ്പ് തടയാൻ കഴിയില്ല," ചീഫ് ജസ്റ്റിസ് പറഞ്ഞു.
എംടിപി നിയമപ്രകാരം, ബലാത്സംഗത്തെ അതിജീവിച്ചവർ ഉൾപ്പെടെ വിവാഹിതരായ സ്ത്രീകൾക്കും ഭിന്നശേഷിയുള്ളവരും പ്രായപൂർത്തിയാകാത്തവരും പോലുള്ള മറ്റ് ദുർബലരായ സ്ത്രീകൾക്കും ഗർഭം അവസാനിപ്പിക്കുന്നതിനുള്ള ഉയർന്ന പരിധി 24 ആഴ്ചയാണ്.
കഴിഞ്ഞ ഹിയറിംഗിൽ, കോടതി ഉത്തരവിലൂടെ ഗർഭം അസലിപ്പിക്കാൻ അനുവദിക്കണമെന്ന് ഹർജിക്കാരി ആവശ്യപ്പെട്ടിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ തനിക്ക് വിഷാദരോഗമുണ്ടെന്നും വൈകാരികമായോ സാമ്പത്തികമായോ മൂന്നാമതൊരു കുഞ്ഞിനെ വളർത്താനുള്ള സാഹചര്യമില്ലെന്നും യുവതി പറഞ്ഞു.
ഒക്‌ടോബർ ഒമ്പതിന് ഗർഭധാരണവുമായി മുന്നോട്ട് പോകാൻ കോടതി അനുമതി നൽകിയിരുന്നു. ഗർഭച്ഛിദ്രത്തിനെതിരെ ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സമിതിയുടെ ഉപദേശം ചൂണ്ടിക്കാട്ടി കേന്ദ്രം ഉത്തരവ് തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടു.
ജസ്റ്റിസ് ഹിമ കോഹ്‌ലിയും ജസ്റ്റിസ് ബിവി നാഗരത്‌നയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് നേരത്തെ ഈ വിഷയത്തിൽ വിഭജിച്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചത്.
എന്തുകൊണ്ടാണ് യുവതി ഗർഭച്ഛിദ്രത്തിന് നേരത്തെ അനുമതി തേടാത്തതെന്ന് ചോദ്യം ചെയ്തിരുന്നു. "26 ആഴ്ചയായി അവർ എന്തുചെയ്യുകയായിരുന്നു? അവർക്ക് ഇതിനകം രണ്ട് കുട്ടികളുണ്ട്? ഇപ്പോൾ എന്തിനാണ് വന്നത്? ജുഡീഷ്യൽ വിധിയിലൂടെ കുട്ടിയുടെ മരണത്തിന് ഞങ്ങൾ ഉത്തരവിടുമോ?" ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞിരുന്നു.
ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടി ഗർഭച്ഛിദ്രത്തിന് അനുമതി തേടി നൽകിയ ഹർജിയിലെ കോടതി വിധിയാണ് ഹർജിക്കാരി ഉദ്ധരിച്ചതെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഹരജിക്കാരി ബലാത്സംഗത്തെ അതിജീവിച്ച വ്യക്തിയല്ല. അവർ പ്രായപൂർത്തിയാകാത്ത വ്യക്തിയുമല്ല. 26 ആഴ്ചയായി അവർ എന്തുചെയ്യുകയായിരുന്നു? എന്നും ചോദിച്ചു












Click it and Unblock the Notifications