ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി; പ്രസിദ്ധീകരിച്ചത് ഔദ്യോഗിക വെബ്‌സൈറ്റിൽ
ന്യൂഡൽഹി: ചീഫ് ജസ്‌റ്റിസ് ഉൾപ്പെടെയുള്ള ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി. നടപടി ക്രമങ്ങളിലെ സുതാര്യത ഉറപ്പാക്കാനുള്ള ഭാഗമായാണ് ഈ തീരുമാനം. സുപ്രീം കോടതിയിലെ ആകെയുള്ള 33 ജഡ്‌ജിമാരിൽ 21 പേരുടെ സ്വത്തുവിവരങ്ങളാണ് ആദ്യഘട്ടത്തിൽ പങ്കുവച്ചത്. മെയ് 13ന് ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കാനിരിക്കെ അതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഈ നടപടി എന്നതാണ് ശ്രദ്ധേയമായ കാര്യം.
'ഈ കോടതിയിലെ ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾകോടതിയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌തുകൊണ്ട് പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി ഏപ്രിൽ 1ന് തീരുമാനിച്ചു. ഇതിനകം ലഭിച്ചജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ അപ്‌ലോഡ് ചെയ്‌തുവരികയാണ്. മറ്റ് ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അപ്‌ലോഡ് ചെയ്യും' കോടതി പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.

മാത്രമല്ല ഹൈക്കോടതികളിലേക്കും സുപ്രീം കോടതിയിലേക്കുമുള്ള നിയമനങ്ങളുടെ മുഴുവൻ പ്രക്രിയയും, ഹൈക്കോടതി കൊളീജിയത്തിന് നൽകിയിട്ടുള്ള പങ്ക്, സംസ്ഥാന സർക്കാരുകളിൽ നിന്നും കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ച അഭിപ്രായങ്ങൾ, സുപ്രീം കോടതി കൊളീജിയത്തിന്റെ പരിഗണനയും അടക്കം പൊതുജനങ്ങളുടെ അറിവിനും അവബോധത്തിനുമായി സുപ്രീം കോടതി അതിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.
ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സ്ഥിര നിക്ഷേപങ്ങളിലും ബാങ്ക് അക്കൗണ്ടുകളിലുമായി 55.75 ലക്ഷം രൂപയും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ (പിപിഎഫ്) 1.06 കോടി രൂപയും ഉണ്ടെന്നാണ് വെബ്‌സൈറ്റിൽ പറയുന്നത്. മെയ് 14ന് ചീഫ് ജസ്‌റ്റിസായി ചുമതലയേൽക്കുന്ന ജസ്‌റ്റിസ് ബി ആർ ഗവായിക്ക് ബാങ്ക് അക്കൗണ്ടുകളിൽ 19.63 ലക്ഷം രൂപയും പിപിഎഫ് അക്കൗണ്ടിൽ 6.59 ലക്ഷം രൂപയുമാണ് ഉള്ളത്.
സുപ്രീം കോടതിയിൽ സേവനമനുഷ്ഠിക്കുന്ന രണ്ട് വനിതാ ജഡ്‌ജിമാരിൽ, ജസ്‌റ്റിസ് ബേല എം ത്രിവേദി അവരുടെ സ്വത്തുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്, അതേസമയം ജസ്‌റ്റിസ് ബിവി നാഗരത്നയുടെ സ്വത്തുവിവരങ്ങൾ ഇതുവരെ അപ്‌ലോഡ് ചെയ്‌തിട്ടില്ല. ബാറിൽ നിന്ന് നേരിട്ട് സുപ്രീം കോടതി ബെഞ്ചിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ജസ്‌റ്റിസുമാരായ പിഎസ് നരസിംഹ, കെവി വിശ്വനാഥൻ എന്നിവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതിൽ 2023 മെയ് മാസത്തിലെ കണക്കുകൾ പ്രകാരം കെവി വിശ്വനാഥന് ആകെ 120.96 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല 2010-11 മുതൽ 2024-25 വരെയുള്ള കാലയളവിൽ 91.47 കോടി രൂപ ആദായനികുതിയായി അദ്ദേഹം അടച്ചിട്ടുണ്ടെന്നും വെബ്‌സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ പുറത്തുവന്ന വിവരങ്ങളിൽ ഏറ്റവും കൂടിയ സ്വത്തുവകകൾ ഉള്ളത് വിശ്വനാഥനാണ്.
വ്യക്തിഗത ഹോൾഡിങ്ങുകളുടെ വിശദാംശങ്ങൾക്ക് പുറമേ, പങ്കാളിതരുടെയും ആശ്രിതരുടെയും വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മെയ് 24ന് വിരമിക്കേണ്ട ജസ്‌റ്റിസ് എസ് ഓക്കയുടെ ആസ്‌തികളിൽ പിപിഎഫിൽ 92.35 ലക്ഷം രൂപയും എഫ്‌ഡിയിൽ 21.76 ലക്ഷം രൂപയും 2022 മോഡൽ മാരുതി ബലേനോ കാറും 5.1 ലക്ഷം രൂപ കാർ ലോണും ഉണ്ടെന്നാണ് നൽകിയിരിക്കുന്നത്.
ജസ്‌റ്റിസ് വിക്രം നാഥ് നോയിഡയിൽ 2 കിടക്ക മുറികളുള്ള ഒരു അപ്പാർട്ട്മെന്റും, അലഹബാദിലെ ഒരു ബംഗ്ലാവും, ഉത്തർപ്രദേശിൽ പാരമ്പര്യമായി കൃഷിഭൂമിയുമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന് 1.5 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. ജസ്‌റ്റിസ് സൂര്യകാന്തിന് ചണ്ഡീഗഢ്, ഗുരുഗ്രാം, ഡൽഹി എന്നിവിടങ്ങളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ ഉണ്ട്. പലിശ ഉൾപ്പെടെ 31 എഫ്‌ഡി രസീതുകൾ അദ്ദേഹത്തിന്റെ നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നു, ആകെ 6.03 കോടി രൂപ വരുമിത്.












Click it and Unblock the Notifications