'മനസിലെ വൃത്തികേട് ഛർദ്ദിച്ചുവെച്ചു'; മോശം പരാമർശത്തിൽ രൺവീർ അലാബാദിയയെ കുടഞ്ഞ് സുപ്രീം കോടതി
ന്യൂഡൽഹി: റിയാലിറ്റി ഷോയിലെ മോശം പരാമർശത്തിൽ പ്രമുഖ യൂട്യൂബർ രൺവീർ അലാബാദിയ എന്ന ബീർബൈസപ്‍സിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. ഇന്ത്യ ഗോട്ട് ലാറ്റന്റ് ഷോയിലെ അശ്ലീല പരാമർശത്തിന്റെ പേരിൽ രൺവീറിനെതിരെ ഒന്നിലധികം എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഈ ഹർജികൾ പരിഗണിക്കവെയാണ് പരമോന്നത കോടതി രൂക്ഷമായ ഭാഷയിൽ താരത്തെ വിമർശിച്ചത്.
സമയ് റെയ്‌നയുടെ യൂട്യൂബ് ഷോയിൽ അശ്ലീല പരാമർശം നടത്തിയതിന് തനിക്കെതിരെ ഫയൽ ചെയ്‌ത ഒന്നിലധികം എഫ്ഐആറുകൾ ഒരുമിച്ചാക്കണം എന്ന് ആവശ്യപ്പെട്ട് രൺവീർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ വേളയിലാണ് കോടതി പ്രതികരിച്ചത്. ജസ്‌റ്റിസ് സൂര്യകാന്ത് അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

'ഇത് അശ്ലീലമല്ലെങ്കിൽ, പിന്നെ എന്താണ്? നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ അശ്ലീലത പ്രകടമാക്കാം, അധഃപതനം കാണിക്കാം. രണ്ട് എഫ്ഐആറുകൾ മാത്രമാണുള്ളത്, ഒന്ന് മുംബൈയിലും മറ്റൊന്ന് അസമിലും. സ്വാതന്ത്ര്യം ഒരു പ്രത്യേക വിഷയമാണ്. എല്ലാ കേസുകളും നിങ്ങളെ ലക്ഷ്യമിടുന്നു എന്നല്ല, 100 എഫ്ഐആറുകൾ ഉണ്ടെന്ന് കരുതുക, അയാൾക്ക് സ്വയം പ്രതിരോധിക്കാൻ കഴിയില്ലെന്ന് പറയാൻ കഴിയും' കോടതി ചൂണ്ടിക്കാണിച്ചു.
'ഇത്തരം പെരുമാറ്റം അപലപിക്കപ്പെടേണ്ടതാണ്. ജനപ്രീതിയുള്ളതുകൊണ്ട് മാത്രം സമൂഹത്തെ നിസ്സാരമായി കാണാനാകില്ല. ഈ ഭാഷ ഇഷ്‌ടപ്പെടുന്ന ആരെങ്കിലും ഭൂമിയിൽ ഉണ്ടോ? അയാളുടെ മനസിലെ വൃത്തികേടുകൾ ഛർദ്ദിച്ചുവച്ചതാണ്. നമ്മൾ എന്തിന് അവനെ സംരക്ഷിക്കണം?' ജസ്‌റ്റിസ് സൂര്യകാന്ത് ചോദിച്ചു.
'നിങ്ങൾ തിരഞ്ഞെടുത്ത വാക്കുകളിൽ മാതാപിതാക്കൾ ലജ്ജിക്കും. പെൺമക്കൾക്കും സഹോദരിമാർക്കും ലജ്ജ തോന്നും. സമൂഹം മുഴുവൻ ലജ്ജിക്കും. നിങ്ങളും നിങ്ങളുടെ കൂട്ടാളികളും പോയ അധഃപതനത്തിന്റെ തലങ്ങളാണിത്. നിയമവും വ്യവസ്ഥയും പാലിക്കേണ്ടതുണ്ട്' കോടതി പറഞ്ഞു. തൽക്കാലത്തേക്ക് രൺവീർ അലാബാദിയയുടെ അറസ്‌റ്റ് കോടതി തടഞ്ഞെങ്കിലും താരത്തിന് ഒട്ടും ആശ്വസിക്കാൻ വകയില്ല.
രൺവീർ അലാബാദിയ, കേസിലെ മറ്റ് പ്രതികൾ എന്നിവർക്ക് നിലവിൽ പരിപാടികൾ ചെയ്യുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. മോശം പരാമർശത്തിന്റെ അടിസ്ഥാനത്തിൽ അലാബാദിയയ്‌ക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യരുതെന്നും എന്തെങ്കിലും ഭീഷണി ഉണ്ടായാൽ സംരക്ഷണത്തിനായി മഹാരാഷ്ട്രയിലെയും അസമിലെയും ലോക്കൽ പോലീസിനെ സമീപിക്കാനും കോടതി അനുമതി നൽകി.
അടുത്തിടെയാണ് പ്രമുഖ റിയാലിറ്റി ഷോയായ സമയ് റാണയുടെ 'ഇന്ത്യാസ് ഗോട്ട് ടാലന്റ്' എന്ന പരിപാടിയിൽ വിധികർത്താവായി രൺവീറും എത്തിയത്. ഇവിടെ വച്ച് നടത്തിയ മോശം പരാമർശമാണ് താരത്തിന് വിനയായിരിക്കുന്നത്. മാതാപിതാക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിലാണ് യൂട്യൂബർക്കെതിരെ പരാതി വന്നത്. വ്യാപക വിമർശനവും ഇതിൽ താരത്തിനെതിരെ ഉയർന്നിരുന്നു.












Click it and Unblock the Notifications