'രാജ്യദ്രോഹ കുറ്റം മരവിപ്പിച്ചു ; ചരിത്ര വിധിയുമായി സുപ്രീം കോടതി
ദില്ലി; രാജ്യദ്രോഹ കുറ്റം മരവിപ്പിച്ച് സുപ്രീം കോടതി. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസെടുക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. പുനഃപരിശോധന വരെ 124 എ വകുപ്പ് പ്രയോഗിക്കരുതെന്നാണ് നിർദ്ദേശം. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

ഭരണഘടന ഉയർത്തിപ്പിടിച്ച രാജ്യദ്രോഹ വ്യവസ്ഥകൾ മരവിപ്പിക്കുന്നത് ശരിയായ സമീപനമല്ലെന്നും 124 എ വകുപ്പ് താല്‍ക്കാലികമായി സ്റ്റേ ചെയ്യരുതെന്നുമാണ് കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്. എന്നാൽ കേന്ദ്രത്തിന്റെ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി. ഏതാനും പൊതുതാൽപര്യ ഹർജികളുടെ അടിസ്ഥാനത്തിൽ നിയമം റദ്ദാക്കാനാക്കാൻ ആകില്ലെന്നും എന്നാൽ പുനഃപരിശോധനവരെ നിയമം റദ്ദാക്കുകയാണെന്നും കോടതി പറഞ്ഞു. ജയിലിൽ ഉള്ളവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 124 എയുടെ പുനഃപരിശോധന നടക്കുന്നതുവരെയാണ് ഈ താല്‍ക്കാലിക ഉത്തരവ് നിലവിലുണ്ടാവുകയെന്നും ഇടക്കാല ഉത്തരവിൽ പറയുന്നുണ്ട്.
രാജ്യദ്രോഹ നിയമത്തിലെ 124 എ വകുപ്പിലെ ചില വ്യവസ്ഥകൾ പുന:പരിശോധിക്കാൻ തയ്യാറാണെന്നായിരുന്നു ഹർജി പരിഗണിക്കവെ സർക്കാർ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ ഇതിനായി എത്ര നാൾ വേണ്ടി വരുമെന്ന് കോടതി ചോദിച്ചു. നടപടികൾ ആരംഭിച്ചെന്നും കൃത്യസമായ സമയപരിധി പറയാൻ സാധിക്കില്ലെന്നുമായിരുന്നു കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മടുപടി. ഇതോടെ നിയമം പുനഃപരിശോധിക്കുന്നതു വരെ 124 എ ഇല്ലാതാക്കിക്കൂടേയെന്ന് കോടതി ചോദിച്ചത്. ഇത് സംബന്ധിച്ച് ഇന്ന് നിലപാട് അറിയിക്കാനും സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.
എന്നാൽ രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാനാകില്ലെന്നും കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ തിരുമാനം എടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാമെന്നും കോടതിയിൽ ഇന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നും കെട്ടിക്കിടക്കുന്ന കേസുകളിൽ, ജാമ്യം വേഗത്തിൽ പരിഗണിക്കാൻ കോടതികൾക്ക് നിർദേശം നൽകാമെന്നും ന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് 800 ലധികം രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.13000 ത്തോളം പേരാണ് കേസിൽ ജയിലിൽ കഴിയുന്നതെന്ന് ഹർജിക്കാർ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സബിൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും തൃണമൂൽ എം പി മഹുവ മൊയ്ത്രയും ഉൾപ്പെടെ അഞ്ച് കക്ഷിളായിരുന്നു രാജ്യദ്രോഹ കുറ്റത്തിന്റെ സാധുത ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. കൊളോണിയൽ നിയമത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരുൾപ്പെടെ നിരവധി ആളുകൾ ഇപ്പോഴും ജയിലിൽ കഴിയുകയാണെന്നാണ് ഹർജിക്കാരുടെ വാദം.












Click it and Unblock the Notifications