അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുതെന്ന്
ദില്ലി: അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടു. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ അത് അവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കുന്നതിനുള്ള അവകാശമായി മാറും എന്ന വിലയിരുത്തലിലാണ് കോടതി ഇത്തരമൊരു ഉത്തരവിട്ടത്.
ലക്ഷക്കണക്കിന് ബംഗ്ലാദേശി അഭയാര്‍ത്ഥികളാണ് അനധികൃതമായി ഇന്ത്യയില്‍ കടന്ന് കൂടിയിരിക്കുന്നത്. ഇവരില്‍ പലരും പല തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇന്ത്യയില്‍ എത്തുന്നതെന്നും സംശയിക്കപ്പെടുന്നുണ്ട്.
ചില സംസ്ഥാനങ്ങളില്‍ പ്രോവിഡന്റ് ഫണ്ടിനും വിവാഹ രജിസ്‌ട്രേഷനും ഭുമി വില്‍പമക്കും ഒക്ക ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയാണ് സുപ്രീം കോടതി പുതിയ ഉത്തരവിറക്കിയത്.
രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി, ആളും തരവും നോക്കാതെ എല്ലാവര്‍ക്കും ആധാര്‍കാര്‍ഡ് നല്‍കുന്നത് രാഷ്ട്രസുരക്ഷക്ക് തന്നെ ഭീണിയാകുമെന്ന് മുതിര്‍ന്ന അഭിഭാഷകനായ അനില്‍ദിവാന്‍ പറഞ്ഞു.ഭക്ഷ്യ സുരക്ഷ ബില്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കും, പാചകവാതക സബ്‌സിഡി ക്കും മറ്റ് സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതാണ് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി കെഎസ് പുട്ട സ്വാമിയായിരുന്നു ഹര്‍ജിക്കാരന്‍. അഡ്വ. അനില്‍ ദിവാനാണ് ഇദ്ദേഹത്തിന് വേണ്ടി ഹാജരായത്. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡ് ഇല്ലാതെ വിവാഹ രജിസ്‌ട്രേഷന്‍ നടത്തില്ലെന്ന് അടുത്തിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കിയ കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ആധാര്‍കാര്‍ഡിനായി വ്യക്തിയുടെ ബയോമെട്രിക് അളവുകളും കണ്ണിലെ കൃഷ്ണമണിയുടെ സ്‌കാനും വിരലടയാളും ഒക്കെ നല്‍കേണ്ടതുണ്ട്. ഇത് പൗരന്റെ സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പുറത്താകാതെ സൂക്ഷിക്കാനുള്ള ഒരു സംവിധാനവും നിലവില്‍ ഇല്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ ഈ വാദങ്ങളെ ഖണ്ഡിച്ചു. ആധാര്‍ ഒരു നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ അല്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്.