സുശാന്തിനെ പരിഹസിച്ചു, ഇന്ന് മുതലക്കണ്ണീർ, കരൺ ജോഹറിനേയും ആലിയയേയും കുടഞ്ഞ് ആരാധകർ!
മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും നടന്‍ ആലിയ ഭട്ടും അടക്കമുളളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി സോഷ്യല്‍ മീഡിയ. സുശാന്തിന്റെ മരണത്തില്‍ അനുശോചിച്ച് ഇരുവരും രംഗത്ത് വന്നതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം.
കരണ്‍ ജോഹറും ആലിയ ഭട്ടും സുശാന്തിന്റെ മരണത്തിലൊഴുക്കുന്നത് മുതലക്കണ്ണീരാണെന്നാണ് ആരാധകരുടെ ആക്ഷേപം. ജീവിച്ചിരുന്നപ്പോള്‍ ഇവര്‍ സുശാന്തിനെ പരിഹസിച്ചതിന്റെ ഉദാഹരണങ്ങള്‍ നിരത്തിയാണ് വിമര്‍ശനം. വിശദമായി അറിയാം:
ബോളിവുഡിലെ സ്വജനപക്ഷപാതം
സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയോടെ ബോളിവുഡില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതം വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. യാതൊരു താരകുടുംബത്തിന്റെയും പശ്ചാത്തലത്തില്‍ നിന്നല്ല സുശാന്ത് ബോളിവുഡിലേക്ക് എത്തുന്നത്. മാത്രമല്ല താരത്തിന്റെ തുടക്കം ടെലിവിഷന്‍ സീരിയലുകളൂടെയും ആയിരുന്നു.
ചുക്കാന്‍ പിടിക്കുന്നത് കരണ്‍
ഇക്കാരണം കൊണ്ട് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടും ബോളിവുഡ് സുശാന്തിനെ അംഗീകരിച്ചിരുന്നില്ല എന്നാണ് വിമര്‍ശനം ഉയരുന്നത്. തന്നെ ആരും പാര്‍ട്ടികള്‍ക്കൊന്നും ക്ഷണിക്കാറില്ലെന്ന് നേരത്തെ സുശാന്ത് തന്നെ ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു. ബോളിവുഡിനെ സ്വജനപക്ഷപാതത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് കരണ്‍ ജോഹറാണ് എന്ന് ആക്ഷേപം ഉണ്ട്.
മറ്റുളളവരെ ഒതുക്കുന്നു
താരകുടുംബത്തില്‍ നിന്നുളളവരെ വിജയിപ്പിക്കുന്നതിന് വേണ്ടി മറ്റുളളവരെ ഒതുക്കുന്നത് കരണ്‍ ജോഹര്‍ അടക്കമുളള സംഘമാണ് എന്നാണ് ആരോപിക്കപ്പെടുന്നത്. ആലിയ ഭട്ടിനെ അടക്കം സിനിമയിലേക്ക് അവതരിപ്പിച്ചത് കരണ്‍ ജോഹര്‍ ആണ്. കരണും ആലിയയും നേരത്തെ ടെലിവിഷന്‍ ഷോയില്‍ സുശാന്തിനെ പരിഹസിച്ചത് ചൂണ്ടിക്കാട്ടിയാണ് സൈബര്‍ ആക്രമണം.
സുശാന്തിന് പരിഹാസം
കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ആലിയ ഭട്ട് അതിഥിയായി എത്തിയപ്പോഴായിരുന്നു പരിഹാസം. ബോളിവുഡിലെ മൂന്ന് നടന്മാരെ വിലയിരുത്താന്‍ കരണ്‍ അന്ന് ആലിയയോട് ആവശ്യപ്പെട്ടിരുന്നു. വരുണ്‍ ധവാന്‍, രണ്‍വീര്‍ സിംഗ്, സുശാന്ത് സിംഗ് രാജ്പുത് എന്നിവരായിരുന്നു താരങ്ങള്‍.
ആരാണ് സുശാന്ത്
ചോദ്യത്തിന് ഉത്തരം പറയവേ ആരാണ് സുശാന്ത് എന്നാണ് ആലിയ ചോദിച്ചത്. ഇതാണ് ആരാധകരെ രോഷം കൊള്ളിച്ചിരിക്കുന്നത്. നേരത്തെ സുശാന്തിന്റെ പുറകില്‍ നിന്ന് അടക്കി ചിരിച്ചവര്‍ ഇപ്പോള്‍ മരണശേഷം മുതലക്കണ്ണീരൊഴുക്കുന്നു എന്നാണ് വിമര്‍ശനം. സ്വജനപക്ഷപാതമാണ് സുശാന്തിന്റെ ജീവനെടുത്തത് എന്നും ആലിയയും കരണും ഇരട്ടത്താപ്പ് അവസാനിപ്പിക്കണം എന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
പൂര്‍ണമായും തകര്‍ന്നിരിക്കുന്നു
ആലിയയുടെ ട്വീറ്റ് ഇങ്ങനെയാണ്: താന്‍ കടുത്ത നടുക്കത്തിലാണ് ഉളളത്. എത്രയൊക്കെ ചിന്തിച്ചിട്ടും തനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. താന്‍ പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. എത്ര പെട്ടെന്നാണ് നീ ഞങ്ങളെ വിട്ട് പോയത്. ഞങ്ങള്‍ ഓരോരുത്തര്‍ക്കും നിന്നെ മിസ്സ് ചെയ്യും. സുശാന്തിന്റെ ആരാധകര്‍ക്കും കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും അനുശോചനം അറിയിക്കുന്നു.
ആ തെറ്റ് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല
ഒരു വര്‍ഷത്തോളമായി സുശാന്തുമായി ഒരു ബന്ധവും ഇല്ലാത്തതിന് ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു എന്നാണ് കരണ്‍ ജോഹറിന്റെ ട്വീറ്റ്. സുശാന്ത് ജീവിതം മറ്റൊരാളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നിയിരുന്നു. എന്നാല്‍ താനത് കാര്യമാക്കിയില്ല. ആ തെറ്റ് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. ബന്ധങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല അവ സൂക്ഷിക്കുകയും വേണം.