'രാഹുലിന്റെ പ്രസംഗം ഹിന്ദുവിരുദ്ധമല്ല, ഉദ്ദേശിച്ചത് ഭരണകക്ഷിയെ'; പിന്തുണച്ച് സ്വാമി അവിമുക്തേശ്വരാനന്ദ
ന്യൂഡല്‍ഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ പിന്തുണച്ച് ജ്യോതിര്‍ മഠത്തിലെ 46-ാമത് ശങ്കരാചാര്യന്‍ സ്വാമി അവിമുക്തേശ്വരാനന്ദ. രാഹുലിന്റെ പ്രസംഗത്തില്‍ ഹിന്ദു വിരുദ്ധതയില്ല എന്നും തെറ്റിദ്ധാരണ പരത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നും അവിമുക്തേശ്വരാനന്ദ പറഞ്ഞു. രാഹുലിന്റെ പ്രസംഗം താന്‍ പരിശോധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'രാഹുല്‍ ഗാന്ധി ഹിന്ദു മതത്തെ അപമാനിച്ചുവെന്ന് പറഞ്ഞതിന് ശേഷം ഞാന്‍ അദ്ദേഹത്തിന്റെ പ്രസംഗം പരിശോധിച്ചു. അദ്ദേഹം അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നാണ് എനിക്ക് മനസിലായത്. ഹിന്ദു മതത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ പറഞ്ഞ അദ്ദേഹത്തിന്റെ സംസാരം വളച്ചൊടിക്കുക, സന്ദര്‍ഭത്തില്‍ നിന്ന് വാക്യങ്ങള്‍ അടര്‍ത്തിയെത്ത് പ്രചരിപ്പിക്കുക എന്നിവ കുറ്റകരമാണ്, അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.

ഇത് ചെയ്തവരെ ശിക്ഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ ഒരിക്കലും പറയാത്ത കാര്യത്തിന് രാഹുലിനെ ഉന്നം വെക്കുന്നത് തെറ്റാണെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ അസന്നിഗ്ദ്ധമായി പറഞ്ഞു. ഹിന്ദുക്കള്‍ക്ക് അക്രമത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണകക്ഷി പാര്‍ട്ടിയിലെ അംഗങ്ങളെയാണ് താന്‍ പരാമര്‍ശിച്ചതെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കി.
നിങ്ങള്‍ അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ മാത്രമാണ് അദ്ദേഹം പരാമര്‍ശിച്ചത്, ഹിന്ദു സമൂഹത്തെയല്ല എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജനുവരിയില്‍ മോദി നടത്തിയ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി, ഒഡീഷയിലെ ഗോവര്‍ദ്ധന്‍ മഠത്തിലെ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയും സ്വാമി നിശ്ചലാനന്ദ സരസ്വതിയും ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നു.
അപൂര്‍ണ്ണമായ ഏതെങ്കിലും ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ഹൈന്ദവ ഗ്രന്ഥങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും നിലപാട് വ്യക്തമാക്കിയത്. ജൂലൈ 1 ന് രാഹുല്‍ നടത്തിയ പ്രസംഗം ഹിന്ദു വിരുദ്ധമാണ് എന്നും ഹിന്ദുക്കളെ എല്ലാം അക്രമകാരികളായി ചിത്രീകരിക്കുന്നതാണ് എന്നുമായിരുന്നു ബിജെപി പറഞ്ഞിരുന്നത്. ''ഭയപ്പെടരുത്, മറ്റുള്ളവരെ ഭയപ്പെടുത്തരുത് എന്നാണ് ശിവന്‍ പറയുന്നത്.
അദ്ദേഹം നിര്‍ഭയമായ ഭാവം കാണിക്കുന്നു, അഹിംസയെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ സ്വയം ഹിന്ദുക്കള്‍ എന്ന് വിളിക്കുന്ന ചിലര്‍ അക്രമത്തെയും വിദ്വേഷത്തെയും അസത്യത്തെയും കുറിച്ച് സംസാരിക്കുന്നു,' എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ബിജെപി നേതാക്കള്‍ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ ഹിന്ദു സമൂഹത്തെയും അക്രമികള്‍ എന്ന് രാഹുല്‍ ഗാന്ധി വിളിച്ചെന്നാരോപിച്ച് നരേന്ദ്ര മോദിയും അമിത് ഷായും രംഗത്തെത്തിയിരുന്നു.
ഹിന്ദുവികാരം വ്രണപ്പെടുത്തിയതിന് രാഹുല്‍ മാപ്പ് പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. നരേന്ദ്ര മോദിക്ക് രണ്ട് തവണയും അമിത് ഷായ്ക്ക് അഞ്ച് തവണയും രാഹുലിന്റെ പ്രസംഗത്തിനിടെ ഇടപെടേണ്ടി വന്നിരുന്നു. മുഴുവന്‍ ഹിന്ദു സമൂഹത്തെയും അക്രമാസക്തമെന്ന് വിളിക്കുന്നത് വളരെ ഗുരുതരമാണ് എന്നായിരുന്നു മോദി എഴുന്നേറ്റ് നിന്്‌ന സ്പീക്കര്‍ ഓം ബിര്‍ളയോട് പറഞ്ഞത്.
എന്നാല്‍ താന്‍ പരാമര്‍ശിക്കുന്നത് ആര്‍ എസ് എസിനേയം ബി ജെ പിയേയും മോദി-ഷാമാരേയും ആണെന്നും നരേന്ദ്ര മോദിയോ ബി ജെ പിയോ ആര്‍ എസ് എസോ ഹിന്ദു സമൂഹത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നില്ല എന്നുമായിരുന്നു രാഹുലിന്റെ മറുപടി. ഹിന്ദു മതത്തില്‍ സംഘപരിവാറിന് കുത്തകയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം രാഹുലിന്റെ പരാമര്‍ശത്തിനെതിരെ വലതുപക്ഷ സംഘടനകള്‍ വലിയ പ്രതിഷേധമാണ് അഴിച്ചുവിട്ടത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ കോണ്‍ഗ്രസ് ആസ്ഥാനം വലതുപക്ഷ പ്രവര്‍ത്തകര്‍ ആക്രമണത്തിനിരയാക്കിയിരുന്നു.












Click it and Unblock the Notifications