കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കില്ല... രാജീവ് ഗാന്ധിയുടെ ചരമദിനം, ചടങ്ങ് ബുധനാഴ്ച്ച...
ബെംഗളൂരു: എച്ച‍്ഡി കുമാരസ്വാമി ബുധനാഴ്ച കർണാടക മുഖ്യമന്ത്രിയായി സത്യപ്രജ്ഞ ചെയ്യും. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. കുമാരസ്വാമിക്ക് ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസമാണ് ഗവർണർ നൽകിയിരിക്കുന്നത്. ഉച്ചക്ക് 12.30നായിരിക്കും സത്യപ്രതിജ്ഞ നടക്കുക. ആദ്യം തിങ്കളാഴ്ച നടക്കും എന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ മെയ് 21 ന് രാജീവ് ഗാന്ധിയുടെ ചരമദിനമാണ്. അതിനാലാണ് സത്യപ്രതിജ്ഞ ചടങ്ങ് മാറ്റിയത്.
തീയ്യതി മാറ്റാൻ കോൺഗ്രസ് ജെഡിഎസിനോട് അഭ്യർത്ഥിച്ചിരുന്നു. സത്യപ്രതിജ്ഞ ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഡിഎംകെ നേതാവ് എംകെ സറ്റാലിന്‍, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കളേയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ക്ഷണിച്ചിട്ടുണ്ട്.
കോൺഗ്രസ്-ജെഡിഎസ് നേതൃത്വത്തിൽ നിലവിൽ വരുന്നത് 30 അംഗ മന്ത്രസഭയെന്ന് റിപ്പോർട്ട്. ബിജെപി സർക്കാർ രാജിവെച്ചതിന് പിന്നാലെ പുതിയ സർക്കാർ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്ഡി കുമാരസ്വാമി ഗവർണറെ കണ്ട് അവകാശവാദം ഉന്നയിച്ചത്. . കെപിസിസി പ്രസിഡന്റ് ജി പരമേശ്വര ആയിരിക്കും ഉപമുഖ്യമന്ത്രിയാവുകയെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. യുടി ഖാദർ കെജെ ജോർജ്ജ് എന്നിവരും മന്ത്രിസഭയിലുണ്ടാകും എന്നാണ് റിപ്പോർട്ട്.