'ആറ് മാസത്തിനുള്ളിൽ മാധ്യമങ്ങൾ ബിജെപി നിയന്ത്രണത്തിൽ'... തമിഴ്‌നാട് ബിജെപി അധ്യക്ഷൻ പറഞ്ഞത്; ചര്‍ച്ച വേറേയും
ചെന്നൈ: ഏറെ വിവാദം സൃഷ്ടിച്ച ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നടത്തിയിരിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ മാധ്യമങ്ങള്‍ എല്ലാം ബിജെപിയുടെ നിയന്ത്രണത്തില്‍ വരും എന്നാണ് അദ്ദേഹം പറഞ്ഞത്.
ദേശീയ തലത്തില്‍ തന്നെ മാധ്യമങ്ങള്‍ ബിജെപിയ്ക്ക് കീഴ്‌പ്പെട്ടിരിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ ശക്തമായി ഉരുന്ന കാലഘട്ടത്തില്‍ ആണ് തമിഴ്‌നാട് ബിജെപി നേതാവിന്റെ പരാമര്‍ശം എന്നതാണ് ഏറെ ശ്രദ്ധ നേടുന്നത്. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ആണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. വിശദാംശങ്ങളും വിലയിരുത്തലുകളും...

അണ്ണാമലൈ പറഞ്ഞത്
'മാധ്യമങ്ങളെ കുറിച്ച് മറന്നേക്കൂ. അവര്‍ നമ്മളെ കുറിച്ച് നുണകള്‍ പറയുന്നതിനെ കുറിച്ച് ചിന്തിക്കുന്നതും മറന്നേക്കൂ. ആറ് മാസത്തിനുള്ളില്‍ നിങ്ങള്‍ കാണും, മാധ്യമങ്ങളെ നമുക്ക് നിയന്ത്രിക്കാന്‍ ആകും. അവര്‍ നമ്മുടെ കൈപ്പിടിയില്‍ ആകും. നിങ്ങള്‍ ഭയക്കേണ്ട കാര്യമില്ല. ഒരു മാധ്യമ സ്ഥാപനത്തിനും നമുക്കെതിരെ സ്ഥിരമായി നുണപറയാന്‍ കഴിയില്ല'- ഇങ്ങനെ ആയിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്.

എന്താണ് ഉറപ്പ്?
ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുഗന്‍ ആണ് ഇപ്പോള്‍ കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി. എല്ലാ മാധ്യമങ്ങളും ഇനി മുരുഗന്‍ അയ്യയുടെ കീഴില്‍ ആയിരിക്കും. വ്യാജവാര്‍ത്തകള്‍ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കാന്‍ ആവില്ല- ഇതായിരുന്നു അണ്ണാമലൈയുടെ ഉറപ്പ്!

ആരാണ് ഈ അണ്ണാമലൈ
അടുത്തിടെയാണ് തമിഴ്‌നാട് ഘടകത്തില്‍ പുന:സംഘടന നടന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള മുന്‍ ഐപിഎസ് ഓഫീസര്‍ ആയ അണ്ണാമലൈയെ ആയിരുന്നു അപ്രതീക്ഷിതമായി ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. ഒരു മുന്‍ പോലീസ് ഓഫീസര്‍ ആണ് ഇത്തരത്തില്‍ പറഞ്ഞത് എന്ന് കൂടി ഓര്‍ക്കണം.

ദേശീയ തലത്തില്‍ തന്നെ
മാധ്യമങ്ങളുടെ വിഷയത്തില്‍ ദേശീയ തലത്തില്‍ തന്നെ ഇത്തരം ഒരു ആരോപണം ഉണ്ട്. പ്രധാനപ്പെട്ട ദേശീയ മാധ്യമങ്ങള്‍ എല്ലാം തന്നെ ഒരു ഘട്ടത്തിന് ശേഷം ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിക്കാന്‍ പോലും തയ്യാറാകുന്നില്ല എന്നതാണ് അത്. ചില മാധ്യമങ്ങള്‍ പൂര്‍ണമായും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ ആയി മാറുകയും ചെയ്തു.

മാധ്യമ വിലക്ക്
ഇതിനിടെ ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നടപടിയും ചര്‍ച്ചയാവുകയാണ്. അന്ന് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണിനും ആയിരുന്നു സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമ ഇടപെടല്‍ ആയി വളരെ വിമര്‍ശനക്ക് വഴിവച്ച സംഭവം കൂടി ആയിരുന്നു.












Click it and Unblock the Notifications