വിദ്യാര്‍ത്ഥികളെ കൊണ്ട് ചരകശപതം ചൊല്ലിപ്പിച്ചു; മധുര മെഡിക്കല്‍ കോളേജ് ഡീനിനെ പുറത്താക്കി
മധുര: ഡോക്ടര്‍മാര്‍ പരമ്പരാഗതമായി ചൊല്ലുന്ന ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് പകരം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കൊണ്ട് സംസ്കൃതത്തിലെ ചരകശപദം സത്യപ്രതിജ്ഞ ചൊല്ലിപ്പിച്ചതിന് തമിഴ്നാട്ടിലെ മധുരയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡീനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ശനിയാഴ്ച നടന്ന പ്രവേശന ചടങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സംസ്കൃത പ്രതിജ്ഞയായ 'ചരക് ശപത്' ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തതായി സംസ്ഥാന ആരോഗ്യ അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഡീനെ സ്ഥലം നീക്കിയത്.
'ഹിന്ദു-ക്രിസ്ത്യൻ വിരോധം പ്രസംഗിച്ചവർക്കെതിരെ എന്തുകൊണ്ട് മുമ്പ് നടപടി എടുത്തില്ല?' - കുമ്മനം
അതേസമയം, സംഭവത്തോട് പ്രതികരിച്ച ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നാരായണന് തിരുപ്പതി, ഡീനിനെ നീക്കാനുള്ള തീരുമാനം രാഷ്ട്രീയ നീക്കമാണെന്ന് അവകാശപ്പെട്ടു. പ്രതിജ്ഞയെടുക്കുന്നതിനുള്ള പാശ്ചാത്യവല്‍ക്കരിച്ച ഒരു മാര്‍ഗമാണ് ഹിപ്പോക്രാറ്റിക് പ്രതിജ്ഞ. അനാവശ്യമായ രാഷട്രീയം ഒഴിവാക്കണമെന്നും അദ്ദേഹം എ എന്‍ ഐയോട് വ്യക്തമാക്കി. കേന്ദ്രം പറഞ്ഞിട്ടുണ്ട്, അത് നിര്‍ബന്ധമല്ലെന്ന്, പിന്നെ എന്തിനാണ് ഡീനെ സസ്പെന്‍ഡ് ചെയ്തത്. ഡിഎംകെ എക്കാലവും പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട മാതൃകയെ ഇഷ്ടപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇത്രയും 'സെന്‍സിറ്റീവ് വിഷയത്തില്‍' ഡീന്‍ എ രത്നവേല്‍ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് സംസ്ഥാന ആരോഗ്യ അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഇത് സ്വയം തിരഞ്ഞെടുത്തു എന്ന വാദം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ മെഡിക്കോകളെ നിര്‍ബന്ധിക്കില്ലെന്ന് മെഡിക്കല്‍ കമ്മീഷന് പോലും പറയുന്നു- അധികൃതര്‍ വ്യക്തമാക്കി.
ആയുര്‍വേദത്തെക്കുറിച്ചുള്ള സംസ്കൃത ഗ്രന്ഥമായ ചരക സംഹിതയിലെ ഒരു പ്രത്യേക ഭാഗമാണ് ചരക് ശപത്. വിദ്യാര്‍ത്ഥി ജീവിതകാലത്ത് സന്യാസം അനുഷ്ഠിക്കുന്നത് പോലെയുള്ള വിവാദപരമായ നിരവധി വ്യവസ്ഥകള്‍ ഉള്ള പ്രതിജ്ഞ പാലിക്കുന്നത് വൈദ്യശാസ്ത്രത്തില്‍ പഠിപ്പിക്കേണ്ട ഒരു മുന്‍വ്യവസ്ഥയാണ്. ഒരു ബ്രാഹ്മണന്റെ/ഒരു പുരുഷ കുടുംബാംഗത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ സ്ത്രീകളോട് പെരുമാറാവൂ എന്നതാണ് നിര്‍ദ്ദേശങ്ങളിലൊന്ന്.
സംഭവത്തില്‍ തമിഴ്നാട് ആരോഗ്യമന്ത്രി സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ കാലപ്പഴക്കമുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാത്രമേ ഉപയോഗിക്കാവൂ എന്ന് മെഡിക്കല്‍ കോളേജുകള്‍ക്കും ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ചടങ്ങില്‍ തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്, വാണിജ്യനികുതി വകുപ്പ് മന്ത്രി പി.മൂര്‍ത്തി, ജില്ലാ കലക്ടര്‍ ഡോ.എസ്.അനീഷ് ശേഖര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എ.രതിനവേല്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
2500 വര്‍ഷങ്ങള്‍ക്കു മുമ്പ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് രൂപം നല്കിയ പ്രതിജ്ഞ, 1948ല്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ പരിഷ്കരിക്കുകയും ജനീവ പ്രഖ്യാപനം എന്ന പേരില്‍ ലോകത്തെമ്പാടുമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. പലപ്പോഴായി കാലികമായ മാറ്റങ്ങള്‍ വരുത്തി എഴു പ്രാവശ്യം ജനീവ പ്രഖ്യാപനം പുതുക്കിയിട്ടുമുണ്ട്. 2017-ല്‍ പുതുക്കിയ പ്രതിജ്ഞാ വാചകങ്ങളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്.