തെക്കൻ തമിഴ്നാട്ടിൽ അതിശക്തമായ മഴ; 4 ജില്ലകൾക്ക് അവധി, വന്ദേഭാരത് അടക്കം 20 ട്രെയിനുകൾ റദ്ദാക്കി
ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ അതിശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. തിരുനൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ അതിശക്തമായ മഴയാണ് പെയ്തത്. പുലർച്ചെ 1.30 വരെയുള്ള 15 മണിക്കൂറിൽ 60 സെന്റീമീറ്റർ മഴയാണ് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിൽ പെയ്തത്. തിരുനെൽവേലി ജില്ലയിലെ പാളയംകോട്ടയിൽ 26 സെ.മീ. അതേസമയം കന്യാകുമാരിയിൽ 17.3 സെന്റീമീറ്റർ മഴ പെയ്തു. മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ എട്ട് എൻ ഡി ആർ എഫ് യൂണിറ്റുകളെയും ആയിരത്തിലേറെ ഫയർ ഫോഴ്സ് ജീവനക്കാരെയും ഈ ജില്ലകളിലായി വിന്യസിച്ചു. തൂത്തുക്കുടിയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി. 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.

കോമറിൻ മേഖലക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ കനക്കാൻ കാരണം. മഴ ശക്തമായ സഹാചര്യത്തിൽ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മാഞ്ചോലൈ മലയിലേക്കുള്ള യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തി. താഴ്നന് പ്രദേശങ്ങളിൽ ഉള്ളവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
50 അംഗങ്ങൾ വീതമുള്ള രണ്ട് ദേശീയ ദുരന്തനിവാരണ സേന (എൻ ഡി ആർഎഫ്) ടീമുകൾ തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലേക്കും മൂന്ന് സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡി ആർ എഫ്) ടീമുകളെ കന്യാകുമാരി ജില്ലയിലും വിന്യസിച്ചിട്ടുണ്ട്. 4,000 പോലീസുകാരെ ദുരിതബാധിത ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. അതേ സമയം, കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications