വോട്ട് ചെയ്യാനെത്തിയതോടെ ബൂത്തില്‍ ആള്‍ക്കൂട്ടം; ഉദ്യോഗസ്ഥരോട് മാപ്പ് ചോദിച്ച് വിജയ്
ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി നടന് വിജയ്. എന്നാല്‍ വിജയ് വോട്ട് ചെയ്യാനെത്തിയപ്പോള്‍ ആളുകള്‍ ബൂത്തില്‍ തടിച്ചുകൂടിയത് പ്രയാസമുണ്ടാക്കി. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് അസൗകര്യമുണ്ടായതിന് നടന് വിജയ് ക്ഷമ ചോദിച്ചു. ശനിയാഴ്ച രാവിലെയാണ് വിജയ് വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയത്. തുടര്‍ന്ന് ആരാധകരും മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ വളയുകയായിരുന്നു. ഇതോടെയാണ് താന്‍ കാരണം പോളിങ് ബൂത്തില്‍ തിക്കും തിരക്കമുണ്ടായതില്‍ താരം ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞത്. സുരക്ഷാ ജോലിക്കാരോടൊപ്പമാണ് വിജയ് എത്തിയത്. വോട്ട് ചെയ്ത ശേഷം വിജയ് പെട്ടെന്ന് മടങ്ങുകയും ചെയ്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയ് സൈക്കിളിലെത്തി വോട്ട് ചെയ്തത് ദേശീയ തലത്തില്‍ തന്നെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചാണ് താരം കാര്‍ ഒഴിവാക്കി സൈക്കിളിലെത്തിയതെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു. എന്നാല്‍, തിരക്കിലേക്ക് കാര്‍ കൊണ്ടുവരുമ്പോഴുള്ള അസൗകര്യം ഒഴിവാക്കാനാണ് സൈക്കിളിലെത്തിയതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ശനിയാഴ്ചയാണ് തമിഴ്നാട്ടില്‍ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
10 വര്‍ഷത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് ദ്രാവിഡ മുന്നേറ്റ കഴകവും (ഡി എം കെ) അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എ ഐ എ ഡി എം കെ) തമ്മിലുള്ള കടുത്ത പോരാട്ടമാണ് പ്രതിഫലിപ്പിക്കുന്നത്. നിലയുറപ്പിക്കാന്‍ ബി ജെ പിയും മത്സരത്തിനുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടെങ്കിലും നടന് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും പോരാട്ടത്തിന് രംഗത്തുണ്ട്. 648 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും 12,607 വാര്‍ഡ് അംഗങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വിജയിയെ കൂടാതെ എം കെ സ്റ്റാലിന്, രജനീകാന്ത് തുടങ്ങിയ പ്രമുഖരും വോട്ട് രേഖപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലും ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിച്ച ഡി എം കെ നാലാം വിജയമാണ് നഗര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നത്. ചെന്നൈ ഉള്‍പ്പെടെ 21 നഗരങ്ങളിലും 138 മുനിസിപ്പാലിറ്റികളിലും 490 ടൗണ്‍ പഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ ബോഡികള്‍ക്ക് തെരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടായിരുന്നില്ല.
വനിതാ വോട്ടർമാരിൽ നോട്ടമിട്ട് ബിജെപി; പ്രമുഖരെ കളത്തിലിറക്കി വീടുകൾ തോറും വോട്ട് തേടൽ
Recommended Video