ടൗട്ടേ; സ്ഥിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നാളെ ഗുജറാത്ത് സന്ദർശിക്കും
ദില്ലി; ടൗട്ടേ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കിയ ഗുജറാത്തും ദിയുവും പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച സന്ദർശിക്കും. രാവിലെ ഒൻപത് മണിയോടെ അദ്ദേഹം ദില്ലിയിൽ നിന്ന് പുറപ്പെടും. അവിടെ നിന്ന് ഉന, ഡിയു, ജാഫരാബാദ്, മഹുവ എന്നിവിടങ്ങളിൽ ആകാശ സർവ്വേ നടത്തും. അഹമ്മദാബാദിൽ നടക്കുന്ന അവലോകന യോഗത്തിലും മോദി പങ്കെടുക്കും.

ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഏഴ് പേരാണ് ഇവിടെ മരിച്ചത്. കനത്ത മഴയില്‍ ഗുജറാത്തില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. വൈദ്യുതലൈനുകള്‍ പൊട്ടിവീണു, മരങ്ങള്‍ കടപുഴകി. നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും കനത്ത നാശമാണ് ചുഴലിക്കാറ്റ് വിതച്ചത്. 6 പേരാണ് ഇവിടെ മരണപ്പെട്ടത്. മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടയിലായി. കനത്ത കാറ്റിനെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണും റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കർണാടകയിൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ എട്ട് പേർ മരിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കൊടഗു, ചിക്കമഗളൂരു, ഹസ്സൻ, ബെലഗവി എന്നീ ഏഴ് ജില്ലകളിലെ 121 ഗ്രാമങ്ങളില്‍ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. കേരളത്തിൽ ഏഴ് പേർ മരിക്കുകയും 1500 ഓളം വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.
അതേസമയം ചുഴലിക്കാറഅറിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഇന്നലെ രാത്രി ഗുജറാത്തിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ സൗരാഷ്ട്ര മേഖലയിൽ തുടരുകയാണ്.












Click it and Unblock the Notifications