ജനപ്രീതിയില്‍ നിതീഷിനെ വെട്ടി തേജസ്വി; സര്‍വേയില്‍ വന്‍ പിന്തുണ, സ്ത്രീകള്‍ പറയുന്നത് ഇങ്ങനെ
ദില്ലി: ബീഹാറില്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും നിതീഷ് കുമാറിന് ആശങ്കപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് സര്‍വേ. ബീഹാറി ബാബു എന്ന് അറിയപ്പെട്ടിരുന്ന നിതീഷ് കുമാര്‍ ഇന്ന് ആ ഇമേജ് നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് സര്‍വേ പറയുന്നു. എട്ടാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം ഈ രാഷ്ട്രീയ മാറ്റം കൊണ്ട് ഏറെ നേട്ടമുണ്ടായിരിക്കുന്നത് തേജസ്വി യാദവിനാണ്. ഇന്ത്യാ ടുഡേ സി വോട്ടറിന്റെ സര്‍വേയിലാണ് തേജസ്വി യാദവിന് രാഷ്ട്രീയ നേട്ടമുണ്ടായതായി പറയുന്നത്. നിതീഷ് സഖ്യം വിട്ടതിന് അദ്ദേഹത്തിന് തന്നെ നഷ്ടങ്ങളുണ്ടാവും. എന്നാല്‍ തേജസ്വി വന്‍ ബ്രാന്‍ഡായി മാറുമെന്നും സര്‍വേ പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്....

ആരായാരിക്കണം ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യമായിരുന്നു സര്‍വേയിലെ പ്രധാനപ്പെട്ടത്. അപ്രതീക്ഷിതമായി എല്ലാ നേതാക്കളെയും വെട്ടി ജനപ്രീതിയില്‍ വളരെ മുന്നിലെത്തിയിരിക്കുന്നത് തേജസ്വി യാദവാണ്. നിതീഷ് കുമാറിനേക്കാളും വളരെ മുമ്പാണ് തേജസ്വി. ജനങ്ങള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. സര്‍വേയില്‍ കൂടുതല്‍ പേരും പിന്തുണച്ചത് തേജസ്വിയെയാണ്.

അതേസമയം നിതീഷ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്ഥാനമാണ് തേജസ്വി യാദവിന് ലഭിച്ചത്. സര്‍വേയിലെ 43 ശതമാനം പേരും തേജസ്വിയാവണം അടുത്ത മുഖ്യമന്ത്രിയെന്നാണ് കുറിച്ചത്. എന്നാല്‍ നിതീഷ് കുമാറിനെ പിന്തുണച്ചത് വെറും 24 ശതമാനം ആളുകളാണ്. ഇവര്‍ക്ക് നിതീഷ് തന്നെ മുഖ്യമന്ത്രിയാവണമെന്നാണ്. ബിജെപി നേതാവ് മുഖ്യമന്ത്രിയാവണമെന്ന് 19 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.

നിതീഷ് കുമാറിന് വലിയ തോതില്‍ ജനപ്രീതി ഇടിഞ്ഞെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. തേജസ്വിയുടേതാണെങ്കില്‍ വളരെ മുന്നിലെത്തിയിരിക്കുകയാണ്. വൈകാതെ തന്നെ മുഖ്യമന്ത്രി സ്ഥാനം നിതീഷിന് വിട്ടുകൊടുക്കേണ്ടി വരും. ആര്‍ജെഡി അടുത്ത വര്‍ഷത്തിന് ശേഷം സമ്മര്‍ദം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. ആര്‍ജെഡിയും ജെഡിയുവും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ധാരണയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ബീഹാറിലെ നിര്‍ണായക വോട്ട് ബാങ്കായ സ്ത്രീകള്‍ക്കിടയില്‍ ഞെട്ടിക്കുന്ന തരത്തിലാണ് തേജസ്വിയുടെ തേരോട്ടം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും തേജസ്വി സ്വീകാര്യനാണെന്ന് സര്‍വേ തെളിയിക്കുന്നു. 41.8 ശതമാനം പുരുഷന്മാര്‍ തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനത്ത് കാണണമെന്നാണ് അഭിപ്രായപ്പെട്ടത്. നിതീഷിന് ആകെ ലഭിച്ച പിന്തുണ 23.8 ശതമാനം പേരുടേതാണ്. ബിജെപിക്ക് 19.6 ശതമാനം പേരുടെയും പിന്തുണ ലഭിച്ചു.

ബീഹാറിലെ വികസനങ്ങള്‍ കൊണ്ട് പേരുകേട്ടിരുന്ന നിതീഷിന് ആ ഇമേജും നഷ്ടമായിരിക്കുകയാണ്. സ്ത്രീകള്‍ വന്‍ തോതില്‍ നിതീഷിനെ എപ്പോഴും പിന്തുണച്ചിരുന്നു. അവരും നിതീഷിനെ കൈവിട്ടിരിക്കുകയാണ്. 44 ശതമാനം പേരാണ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക്പിന്തുണച്ചത്. നിതീഷിന് ആകെ ലഭിച്ചത് 23.3 ശതമാനം പേരുടെ പിന്തുണയാണ്. ബിജെപി മൂന്നാം സ്ഥാനത്താണ്. 17.5 ശതമാനം പേരുടെ പിന്തുണയുണ്ട്.

ജാതി തിരിച്ചുള്ള ജനപ്രീതിയിലും നിതീഷ് താഴെ വീണിരിക്കുകയാണ്. തേജസ്വിയുടെ കുതിപ്പാണ് ഇവിടെയും. 44.6 ശതമാനം ഒബിസിയില്‍ നിന്ന് തേജസ്വിയെ പിന്തുണയ്ക്കുന്നു. നിതീഷിന് 24.7 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. ബിജെപി മൂന്നാം സ്ഥാനത്താണ്. മുസ്ലീം സമുദായത്തിലും തേജസ്വി തന്നെയാണ് മുമ്പന്‍. 54 ശതമാനം പേരാണ് പിന്തുണച്ചത്. നിതീഷിനെ 30 ശതമാനവും പിന്തുണച്ചു. ബിജെപി ഏറ്റവും പിന്നിലാണ്. 3.3 ശതമാനം പേരാണ് പിന്തുണച്ചത്.

എല്ലാ അര്‍ത്ഥത്തിലും തേജസ്വി മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ മുമ്പനാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്കൊപ്പമായിരുന്നു ബീഹാര്‍. 54 ശതമാനം വോട്ടാണ് കിട്ടിയത്. 2022 ഓഗസ്റ്റില്‍ അത് 41 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. മൂന്ന് വര്‍ഷം കൊണ്ട് 13 ശതമാനം വോട്ടര്‍മാരാണ് എന്‍ഡിഎയില്‍ നിന്ന് അകന്നത്. മഹാസഖ്യം ഇതിന്റെ നേട്ടം സ്വന്തമാക്കുന്നുണ്ട്. 31 ശതമാനമാണ് 2019ല്‍ മഹാസഖ്യത്തിന് കിട്ടിയത്. ഇപ്പോള്‍ 16 ശതമാനം വോട്ടാണ് അവര്‍ വര്‍ധിപ്പിക്കുക. 46 ശതമാനത്തിലെത്തി പിന്തുണ.

സീറ്റുകളുടെ കാര്യമെടുത്താല്‍ എന്‍ഡിഎയുടെ സീറ്റ് നില 14 ആയി കുറയും. സി വോട്ടര്‍ സര്‍വേയില്‍ വലിയ തിരിച്ചടിയാണ് ബിജെപിക്ക് പ്രവചിക്കുന്നത്. 2019ല്‍ 39 സീറ്റും തൂത്തൂവാരിയിരുന്നു എന്‍ഡിഎ. നിതീഷ് കുമാര്‍ സഖ്യം വിട്ടത് എന്‍ഡിഎയ്ക്ക് വലിയ നഷ്ടമാകുമെന്നാണ് സര്‍വേയിലെ പ്രവചനം. അഇതേസമയം മഹാസഖ്യത്തിന് വന്‍ നേട്ടമായി ഇത് മാറുമെന്ന് ഉറപ്പാണ്. അത് ആര്‍ജെഡിയുടെ തിരിച്ചുവരവ് കൂടിയായിരിക്കും.












Click it and Unblock the Notifications