തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ആര് മുഖ്യമന്ത്രി: രേവന്തിനെ ഭട്ടി വെട്ടുമോ? നിസ്സാരക്കാരനല്ല
ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇത്തവണ വലിയ വിജയ പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ചില സർവ്വേകളിലും കോണ്‍ഗ്രസിന് വിജയം പ്രവചിക്കുന്നുണ്ട്. ഇതോടെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആര് മുഖ്യമന്ത്രിയാകും എന്ന തരത്തിലുള്ള ചർച്ചകളും സംസ്ഥാനത്ത് ശക്തമായി ഉയർന്ന് വന്നിട്ടുണ്ട്.
'മാറ്റം വേണം, കോൺഗ്രസ് അധികാരത്തിൽ വരണം' എന്ന മുദ്രാവാക്യത്തോടെ പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ വീഡിയോ പരസ്യത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് ടി പി സി സി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയും ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് ഭട്ടി വിക്രമർക്കയുമാണ്. പാർട്ടി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യതയും ഇവർ രണ്ട് പേർക്കാണ്.

ഭട്ടി വിക്രമാർക്ക
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിക്ക് വേണ്ട എല്ലാ യോഗ്യതയുള്ള നേതാവാണ് ബട്ടി. മാല സമുദായത്തിൽ നിന്നുള്ള ദളിത് നേതാവായ അദ്ദേഹം ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദ ധാരിയാണ്. ഡെപ്യൂട്ടി സ്പീക്കർ, വിപ്പ്, അസംബ്ലി ഫ്‌ളോർ ലീഡർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച പരിചയസമ്പന്നനാണ്. ഏറ്റവും പ്രധാനമായി, വിവാദമില്ലാത്ത മികച്ച പ്രതിച്ഛായയുള്ള നേതാവുമാണ്.
നേരത്തെ ആന്ധ്രാ ബാങ്കിന്റെ ഡയറക്ടറായിരുന്ന ഭട്ടി, മധീരയിൽ നിന്ന് (2009, 2014, 2018) മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. അതിന് മുമ്പ് എം എല്‍ സിയായിരുന്നു. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഭട്ടി അനന്തരാമുലു അവിഭക്ത ആന്ധ്രാപ്രദേശിലെ കോൺഗ്രസ് അധ്യക്ഷനായിരുന്നു. മറ്റൊരു സഹോദരൻ മല്ലു രവി എംപിയുമായിരുന്നു.
ഒരു തരത്തിൽ പറഞ്ഞാൽ ഭട്ടി വൈ എസ് രാജശേഖര റെഡ്ഡി സ്കൂൾ നേതാവാണ്. അവിഭക്ത ആന്ധ്രാപ്രദേശിലെ മുൻ മുഖ്യമന്ത്രിയായിരുന്നു രാജശേഖര റെഡ്ഡിയുടെ വിശ്വസ്താനായ ഭട്ടി അദ്ദേഹവുമായി വളരെ അടുത്ത ബന്ധം പുലർത്തി പോന്നു. ഖമ്മത്തിൽ മറ്റ് ജാതി നേതാക്കളെ നേരിടുന്ന കോണ്‍ഗ്രസിന്റെ വിശ്വസനീയമായ മുഖം കൂടിയാണ് ഭട്ടി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായും മികച്ച ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്.
എ രേവന്ത് റെഡ്ഡി
പാർട്ടിയുടെ മാറുന്ന കാറ്റും സംസ്‌കാരവും ഉൾക്കൊണ്ട് കോൺഗ്രസിനുള്ളിൽ അതുല്യനായ നേതാവായി രേവന്ത് റെഡ്ഡി നിലയുറപ്പിച്ച് കഴിഞ്ഞു. ആറ് വർഷം മുമ്പ് മാത്രമാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നതെങ്കിലും സംസ്ഥാന ഘടകത്തിന്റെ വർക്കിംഗ് പ്രസിഡന്റും എംപിയും നിലവിൽ തെലങ്കാന കോൺഗ്രസ് പ്രസിഡന്റുമായി അദ്ദേഹം അതിവേഗം വളരുകയായിരുന്നു.
രണ്ടു തവണ ടിഡിപി എംഎൽഎ ആയിരുന്ന വ്യക്തി കൂടിയാണ് രേവന്ത്. പാർട്ടിക്കുള്ളിലെ സ്വന്തം ഗ്രൂപ്പുകാരെ പ്രോത്സാഹിപ്പിക്കുകയും ടിഡിപിയിൽ നിന്ന് വന്ന നേതാക്കള്‍ക്ക് വലിയ പരിഗണന നല്‍കുന്നുവെന്ന ആരോപണം ഇദ്ദേഹത്തിനെതിരായിട്ടുണ്ട്. എന്നിരുന്നാലും പാർട്ടിയില്‍ വലിയ പിന്തുണയുള്ള നേതാവാണ് രേവന്ത് പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ.
സ്വാതന്ത്ര്യലബ്ധി മുതൽ കോൺഗ്രസിന്റെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന, മികച്ച സ്വാധീനമുള്ള റെഡ്ഡി സമുദായത്തിൽ നിന്നുള്ള നേതാവാണ് എന്നതും അദ്ദേഹത്തിന്റെ അനുകൂല ഘടകമാണ്. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി അദ്ദേഹത്തിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും, ഹൈക്കമാൻഡ് ഇടപെട്ട് ഇത് പരിഹരിക്കുകയായിരുന്നു. ഫലത്തില്‍ ഏത് നേതാവിനെ പിന്തുണയ്ക്കുന്നവരാണോ കൂടുതലായി വിജയിക്കുന്നത്, അവരായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക.












Click it and Unblock the Notifications