തെലങ്കാനയില്‍ ഞെട്ടിച്ച് ബിജെപി! പ്രമുഖനായ എതിര്‍കക്ഷിക്കെതിരെ എബിവിപി മുസ്ലീം വനിതാ നേതാവ്
ഹൈദരാബാദ്: ഇന്ത്യയിലെ 29ാമത്തെ സംസ്ഥാനമായി രൂപം കൊണ്ട തെലങ്കാന രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടടുത്ത് നിൽക്കുന്ന തെലങ്കാനയിൽ തന്ത്രങ്ങൾ പയറ്റിത്തുടങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഹൈദരാബാദിലെ നിർണായക ശക്തിയാണ് എഐഎംഐഎം. ചന്ദ്രയാങ്കുട്ട മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ അക്ബറുദ്ദീൻ ഒവൈസിയെ എന്തുവിലകൊടുത്തും താഴെയിറക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണ് ബിജെപി.
തിരഞ്ഞെടുപ്പിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു ഒവൈസി. കെസിആർ മുസ്ലീം വിരുദ്ധനാണെന്ന കോൺഗ്രസിന്റെ ആരോപണങ്ങളെ അപ്രസ്കതമാക്കുന്നതായിരുന്നു ഒവൈസിയുടെ നീക്കം. ഒവൈസിയെ മുൻനിർത്തി മുസ്ലീം വോട്ടുകൾ പിടിക്കാനിറങ്ങുന്ന കെസിആറിനെ അതേ നാണയത്തിൽ തിരിച്ചടി കൊടുക്കാനാണ് ബിജെപിയുടെ നീക്കം. ഒരു മുസ്ലീം വനിതയേയാണ് ബിജെപി ഒവൈസിക്കെതിരെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുന്നത്.
ജാതിക്ക് അതീതമായി
മുസ്ലീങ്ങൾ ജാതിക്ക് അതീതമായി തൊഴിലിനും വികസനത്തിനും വേണ്ടി വോട്ട് ചെയ്ത് തുടങ്ങിയിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക് നൽകുന്നതിൽ എഐഎംഐഎം പരാജയപ്പെട്ടിരിക്കുകയാണെന്നാണ് ഷെഹ്സാദി പറയുന്നത്. ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ് ഷെഹ്സാദി. അഡിലാബാദി ജില്ലക്കാരിയാണ്. 2014ലാണ് ഷെഹ്സാദി ഹൈദരാബാദിലെത്തുന്നത്.
വിഭജനത്തിനായി പ്രക്ഷോഭം
2009ൽ തെലങ്കാന രൂപികരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ തുടങ്ങിയതുമുതൽ താൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമാണ്. തുടക്കം മുതൽ എബിവിപിയുടെ ഭാഗമായിരുന്നു. പുരോഗമനപരവും ജനാധിപത്യപരവുമായ വിദ്യാർത്ഥി പ്രസ്ഥാനമാണ് എബിവിപിയെന്ന് ഷെഹ്സാദി പറയുന്നു. സംഘടനയിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട് ഈ 26കാരി. ഒക്ടോബർ 7ന് ബിജെപിയിൽ അംഗത്വം എടുക്കുന്നതിന് തൊട്ടുമുൻപ് വരെ എബിവിപിയുടെ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു സെയ്ദ്.
മതേതരം പാർട്ടിയാണ്
ബിജെപി ഹിന്ദുക്കളുടെ പാർട്ടിയാണെന്നാണ് മുസ്ലീങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നത്. പക്ഷേ ഇതൊരു മതേതര പാർട്ടിയാണ്. ഞാൻ ബിജെപിയിലെത്തിയപ്പോൾ നിരവധി മുസ്ലിങ്ങൾ എന്നെ അഭിനന്ദിച്ചു. മുസ്ലീമായ എപിജെ അബ്ദുൾ കലാമിനെ ഇന്ത്യയുടെ പ്രസിഡന്റാക്കാൻ നാമനിർദ്ദേശം ചെയ്ത പാർട്ടിയാണ് ബിജെപി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 4 ശതമാനം ബിജെപി വോട്ട് മുസ്ലീങ്ങളുടേതായിരുന്നുവെന്നാണ് താൻ കരുതുന്നതെന്ന് ഷെഹ്സാദി പറയുന്നു.
മുഖ്യമന്ത്രിയുടെ വിമർശക
മുസ്ലീം സ്ത്രീകൾക്ക് നിയമസഹായം എത്തിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു ഷെഹ്സാദി. ഹിന്ദു സന്യാസി സ്വാമി പരിപൂർണാനന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെയാണ് ബിജെപി നേതൃത്വം സെയ്ദിനെ ശ്രദ്ധിച്ച് തുടങ്ങുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ രൂക്ഷമായി വിമർശിക്കുകയും രാമായണത്തെ അപമാനിച്ച സിനിമാ നിരൂപകൻ കത്തി മഹേഷിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു എബിവിപിയുടെ ഈ തീപ്പൊരി നേതാവ്.
ഭയം കൊണ്ട്
ഒവൈസിയുടെ പാർട്ടി മുസ്ലീങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്, ഭയം കൊണ്ട് മാത്രമാണ് ജനം അദ്ദേഹത്തിന് വോട്ട് ചെയ്യുന്നതെന്നാണ് സെയ്ദിന്റെ ആരോപണം. വെള്ളിയാഴ്ച ബിജെപി പുറത്തുവിട്ട 28 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടികയിലാണ് ഷെഹ്സാദിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിജെപി മൈനോരിറ്റി മോർച്ചാ ചീഫ് ഹനീഫ് അലിയാണ് പട്ടികയിലെ മറ്റൊരു മുസ്ലീം സ്ഥാനാർത്ഥി. 6 സ്ത്രീകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 38 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി നേരത്തെ പുറത്ത് വിട്ടിരുന്നു.
ബിജെപിയുടെ ജനപ്രീതി ഇടിയുന്നു.... മോദി ഇപ്പോഴും പ്രിയങ്കരനെന്ന് പിഎസ്ഇ സര്‍വേ
മധ്യപ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരനെ വലവീശി