ടിവി താരത്തെ കൊലപ്പെടുത്തിയ തീവ്രവാദിയെ വധിച്ച് സൈന്യം, മൂന്ന് ദിവസത്തിനിടെ കശ്മീരിൽ വധിച്ചത് 10 ഭീകരരെ
കശ്മീർ: ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന രണ്ട് ഏറ്റുമുട്ടലുകളിലായി നാല് ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടു. ടെലിവിഷൻ കലാകാരി അമ്രീൻ ഭട്ടിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. പുൽവാമ, ശ്രീനഗർ എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. വ്യാഴാഴ്ച രാത്രിയിലാണ് പുൽവാമ ജില്ലയിലെ അവന്തിപോര മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഇതിന് ഒരു ദിവസം മുമ്പാണ് ബുദ്ഗാം ജില്ലയിൽ വെച്ച് അമ്രീൻ ഭട്ട് കൊല്ലപ്പെടുന്നത്.
അമ്രീൻ ഭട്ടിന്റെ കൊലയാളികളായ ഷാഹിദ് മുഷ്താഖ് ഭട്ട്, ഫർഹാൻ ഹബീബ് എന്നീ തീവ്രവാദികളുടെ മൃതദേഹം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും പുതിയതായി ഭീകരസംഘത്തോടൊപ്പം ചേർന്ന പ്രദേശവാസികളാണ്. ബുഡ്ഗാം ജില്ലയിലെ ഹഫ്റൂ ചദൂര സ്വദേശിയാണ് ഷാഹിദ് മുഷ്താഖ് ഭട്ട്. പുൽവാമ ജില്ലയിലെ ഹക്രിപോറ സ്വദേശിയാണ് ഫർഹാൻ ഹബീബ്. സിഎംഡിആർ ലത്തീഫിന്റെ നിർദ്ദേശപ്രകാരമാണ് ഇവർ ടിവി കലാകാരനെ കൊലപ്പെടുത്തിയത് എന്നാണ് സൂചന. ഒരു എകെ 56 റൈഫിൾ, 4 മാഗസിനുകളും പിസ്റ്റളും ഇവിടെ നിന്ന് കണ്ടെടുത്തതായി ഐജിപി കശ്മീർ സോൺ വിജയ് കുമാർ ട്വീറ്റ് ചെയ്തു.
അതേ സമയം ശ്രീനഗർ നഗരത്തിലെ സൗര മേഖലയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ മറ്റ് രണ്ട് ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദികളും വെടിയേറ്റ് മരിച്ചിട്ടുണ്ട്. ജേയ്‌ഷെ ഇഎം-ൽ നിന്നുള്ള 3 പേരും ലഷ്‌കർ സേനയിലെ 7 തീവ്രവാദികളും ഉൾപ്പെടെ 10 തീവ്രവാദികൾ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കശ്മീരിലെ വിവിധയിടങ്ങളിലെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ടിവി കലാകാരി അമ്രീൻ ഭട്ടിന്റെ ഹീനമായ കൊലക്കേസ് 24 മണിക്കൂറിനുള്ളിൽ പരിഹരിച്ചു എന്ന് ചൂണ്ടിക്കാണിച്ച് ഐജിപി കശ്മീർ സോൺ വിജയ് കുമാർ മറ്റൊരു ട്വീറ്റ് കൂടി പോസ്റ്റ് ചെയ്തിരുന്നു.
ബുധനാഴ്ച ജമ്മു കശ്മീരിലെ ബുദ്ഗാമിലെ ചദൂര മേഖലയിൽ വെച്ചാണ് ലോക്കൽ ചാനലിലെ കലാകാരിയായ അമ്രീൻ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തുന്നത്. രാത്രി 7:55 ഓടെ അമ്രീൻ ഭട്ട് താമസിക്കുന്ന വസതിക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭട്ടിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആക്രമണത്തിൽ ഭട്ടിന്റെ പത്ത് വയസുള്ള അനന്തരവനും പരിക്കേറ്റിരുന്നു. കുട്ടിയുടെ കൈയ്യിൽ വെടിയേറ്റിരുന്നതായി പോലീസ് പറയുന്നു. ഈ കുട്ടി നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഭട്ടിനെ ആക്രമിച്ചവരുടെ സംഘത്തിൽ മൂന്ന് പേരുണ്ടെന്നാണ് നിഗമനം.