കാശ്മീരി പണ്ഡിറ്റിന് നേരെ ഭീകരവാദികളുടെ വെടിവയ്പ്പ്; പരിക്കേറ്റ് ആശുപത്രിയിൽ, തിരച്ചിൽ ശക്തമാക്കി സുരക്ഷസേന
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ ചോട്ടോഗാം മേഖലയില്‍ കാശ്മീരി പണ്ഡിറ്റിനെ ഭീകരവാദികള്‍ വെടിവച്ചു. കടയുടമയായ കാശ്മീരി പണ്ഡിറ്റിന് നേരെയാണ് തീവ്രവാദികളുടെ ആക്രമണം. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. സോനു കുമാര്‍ ബല്‍ജി എന്നയാളാണ് അക്രമണത്തിന് ഇരയായത്. ഇദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, പുല്‍വാമയില്‍ നാല് തൊഴിലാളികളും ശ്രീനഗറില്‍ രണ്ട് സി ആര്‍ പി എഫ് ജവാന്‍മാരും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തിട്ടുണ്ട്.
ശ്രീനഗറില്‍ തീവ്രവാദി ആക്രമണം: സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്
പുല്‍വാമ ജില്ലയിലെ ലജൂറ പ്രദേശത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് രണ്ട് സ്വദേശികളല്ലാത്ത തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. ബിഹാര്‍ സ്വദേശികളായ പട്‌ലേശ്വര്‍ കുമാര്‍, ജാക്കോ ചൗധരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. നൗപോറ മേഖലയില്‍ പഞ്ചാബില്‍ നിന്നുള്ള രണ്ട് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ശ്രീനഗറിലെ മൈസുമ മേഖലയില്‍ സി ആര്‍ പി ജി ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. സംഭവത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു .
സംഭവവികാസങ്ങളോട് പ്രതികരിച്ചുകൊണ്ട് ജമ്മുകാശ്മീര്‍ ലെഫ്, ഗവര്‍ണര്‍ മനോജ് സിന്‍ഹ തിങ്കളാഴ്ച ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. സിവിലിയന്‍മാര്‍ക്കും സി ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ക്കും നേരെ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. വീരമൃത്യുവരിച്ച എച്ച്സി വിശാല്‍ കുമാറിന്റെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനവും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നെന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് നമ്മുടെ സുരക്ഷാ സേന തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊലപാതകത്തെ അപലപിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി. ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റ ജവാന് പൂര്‍ണ സുഖം പ്രാപിക്കട്ടെ എന്ന പ്രത്യാശയോടെ പ്രാര്‍ത്ഥിക്കുന്നെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി . പി ഡി പി അധ്യക്ഷയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും ആക്രമണത്തെ അപലപിച്ചു. വിവേകശൂന്യമായ അക്രമം കൊല്ലപ്പെട്ടവരുടെ നിരപരാധികളായ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നതല്ലാതെ മറ്റൊന്നും നല്‍കുന്നില്ലെന്ന് അവര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് എന്റെ അനുശോചനവും പരിക്കേറ്റവര്‍ക്ക് പ്രാര്‍ത്ഥനയും രേഖപ്പെടുത്തുന്നെന്ന് മെഹബൂബ മുഫ്തി ട്വീറ്റില്‍ കുറിച്ചു.
അതേസമയം, ആക്രമണം നടന്ന മേഖലയില്‍ സുരക്ഷ സേന വളഞ്ഞിരിക്കുകയാണ്. കൂടാതെ പൂഞ്ചിലെ ഒളിത്താവളം സുരക്ഷ സേന തകര്‍ത്തിരുന്നു. ഭീകരരുടെ ഒളിത്താവളം തകര്‍ത്ത സുരക്ഷ സേന ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രാമത്തിലാണ് ഭീകരര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഒളിത്താവളത്തില്‍ നിന്ന് രണ്ട് എ കെ 47 തോക്കുകള്‍ ഉള്‍പ്പടെയാണ് സുരക്ഷ സേന കണ്ടെടുത്തത്.