
68മത് ദേശീയ ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു, പുരസ്കാരങ്ങൾ ഏറ്റുവാങ്ങി താരങ്ങൾ
68മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് അവാർഡുകൾ വിതരണം ചെയ്തത്. മികച്ച നടിക്കുള്ള പുരസ്കാരം അപർണ ബാലമുരളിയും മികച്ച നടനുള്ള അവാർഡ് സൂര്യയും ഏറ്റുവാങ്ങി.
മലയാളത്തിന് ഇത്തവണ 8 അവാർഡുകളാണ് ഉണ്ടായിരുന്നത്. മികച്ച സഹനടനുള്ള പുരസ്കാരം നടൻ ബിജു മേനോനും , മികച്ച സംവിധായകനുള്ള അവാർഡ് നേടിയ സച്ചിയുടെ പുരസ്കാരം ഭാര്യ സിജിയും ഏറ്റുവാങ്ങി. മികച്ച ഗായികയ്ക്കുള്ള അവാർഡ് നഞ്ചിയമ്മയും സ്വീകരിച്ചു.
നിറഞ്ഞ ഹർഷാരവത്തോടെയാണ് നഞ്ചിയമ്മയെ സദസ് സ്വീകരിച്ചത്. നഞ്ചിയമ്മയയുടെ പേര് വായിച്ചപ്പോൾ സദസിൽ കയ്യടി ഉയർന്നു. പിന്നാലെ എല്ലാവരും എഴുന്നേറ്റ് നിന്ന് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു. അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.
നിറഞ്ഞ പുഞ്ചിരിയോടെയാണ് നഞ്ചിയമ്മ അവാർഡ് സ്വീകരിച്ചത്. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ സംഗീത സംവിധായകൻ ലിനു ലാല്‍ വിമർശനവുമായി എത്തിയിരുന്നു. സംഗീതത്തിനായി ജീവിതം ഒഴിഞ്ഞുവെച്ചവർക്കാണ് അവാർഡ് നൽകേണ്ടതെന്നും, നഞ്ചിയമ്മയ്ക്ക് മറ്റു പാട്ടുകൾ പാടാൻ സാധിക്കില്ലെന്നുമായിരുന്നു വിമർശനം.
വിവാദം കാര്യമാക്കുന്നില്ലന്നും വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളവെന്നുമായിരുന്നു നഞ്ചിയമ്മയുടെ മറുപടി.
പുരസ്കാരം ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരാളിൽ നിന്നും ഏറ്റുവാങ്ങുന്നതിൽ അഭിമാനമുണ്ടെന്ന് പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം നഞ്ചിയമ്മ പ്രതികരിച്ചു. സച്ചി കൂടെ ഇല്ലാത്തത് മാത്രമാണ് ദുഃഖം എന്നാണ് ഭാര്യ സിജി പ്രതികരിച്ചത്.
പ്രധാന പുരസ്കാരങ്ങൾ ഒറ്റനോട്ടത്തിൽ
മികച്ച നടി : അപർണ ബാലമുരളി (സൂരറൈ പോട്ര്)
മികച്ച നടൻ: സൂര്യ (സൂരറൈ പോട്ര്), അജയ് ദേവ് ഗൺ(തനാജി )
മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും)
മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)
മികച്ച സംഘട്ടനം : മാഫിയ ശശി
മികച്ച പിന്നണി ഗായിക: നഞ്ചിയമ്മ
മികച്ച മലയാള സിനിമ : തിങ്കളാഴ്‍ച നിശ്ചയം
പ്രത്യേക പരാമര്‍ശം: വാങ്ക്
നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം: നിഖില്‍ എസ് പ്രവീണ്‍ ('ശബ്‍ദിക്കുന്ന കലപ്പ')
മികച്ച പുസ്‍തകം:അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്‍തകം
മികച്ച വിദ്യാഭ്യാസ ചിത്രം : 'ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്' (നന്ദൻ).
മികച്ച വിവരണം : ശോഭ തരൂര്‍ ശ്രീനിവാസന്‍.