ഐക്യദീപം തെളിയിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നിന്നു, ഇന്ത്യ ലോകരാജ്യങ്ങൾ മാതൃകയെന്നും പ്രധാനമന്ത്രി
ദില്ലി; കൊവിഡിനെതിരായ പ്രതിരോധ നടപടികളിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി.കൊവിഡിനെ ചെറുക്കാന്‍ ഇന്ത്യ അതിവേഗത്തില്‍ ഇടപെട്ടു.ലോകാരോഗ്യ സംഘടന അടക്കം ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സ്ഥാപക ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണ്. ലോകം ഇന്ത്യയുടെ നടപടികളെ അഭിനന്ദിക്കുകയാണ്. ലോക് ഡൗണിനോടും ജനതാ കർഫ്യൂവിനോടും ഇന്ത്യയിലെ ജനങ്ങൾ അസാധാരണ ക്ഷമയും സഹകരണവും കാണിച്ചു. ഐക്യദീപം തെളിയിക്കാനും രാജ്യം ഒറ്റക്കെട്ടായി നിന്നു. ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ ജനം കൊറോണയെന്ന ഇരുട്ടിനെതിരെ തിരി തെളിയിച്ചു, മോദി പറഞ്ഞു.

കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ സംസ്ഥാനങ്ങൾ നടത്തുന്ന നടപടികളേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സംസ്ഥാന സർക്കാരുടെ സഹായത്തോടെയാണ് കൊറോണയ്ക്കെതിരായ പ്രതിരോധ നടപടികളിൽ ഓരോ ഘട്ടത്തിലും സജീവമായ ഇടപെടലുകൾ കേന്ദ്രം നടത്തുന്നത്. കൊവിഡിനെതിരെ ഇന്ത്യ സ്വീകരിച്ച സമഗ്രവും സമയോചിതവുമായ നടപടികളെ മറ്റ് ലോകരാഷ്ട്രങ്ങൾ അഭിനന്ദിക്കുകയാണ്.
കൊവിഡിനെതിരെ നീണ്ട യുദ്ധമാണ് നടത്തേണ്ടത്.ഈ യുദ്ധത്തില്‍ രാജ്യം ഒറ്റക്കെട്ടാണ്. തളരാന്‍ പാടില്ലെന്നും മോദി പറഞ്ഞു. പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ഉറപ്പാക്കണം. ആരോഗ്യ സേതു ആപ്പിന് പ്രചാരണം നൽകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം ഒറ്റക്കെട്ടായി ഐക്യ ദീപം തെളിയിക്കലിൽ പങ്കാളികളായിരുന്നു. ഞായറാഴ്ച രാത്രി 9 മണിക്ക് ലൈറ്റ് അണച്ച് 9 മിനിറ്റ് നേരം ബാൽക്കണിയിലോ വീടിന് പുറത്തോ വിളക്ക് തെളിയിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. രാജ്യത്തെ പ്രമുഖരും സാധാരണക്കാരുമായ കോടിക്കണക്കിന് ജനങ്ങള്‍ വീട്ടിലെ വൈദ്യുത വിളക്കുകള്‍ അണച്ച് ചെറുദീപങ്ങള്‍ തെളിയിച്ചു.
Recommended Video
ചിലയിടങ്ങളിൽ ദീപാവലിക്ക് സമാനമായി പടക്കങ്ങൾ പൊട്ടിക്കുകയും കരഘോഷങ്ങൾ മുഴക്കുകയും ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാർ,വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, സാമൂഹിക, സാംസ്കാരിക, സിനിമാ രംഗത്തെ പ്രമുഖർ എല്ലാം തന്നെ ഐക്യ ദീപം തെളിയിക്കലില്‍ പങ്കാളികളായിരുന്നു.












Click it and Unblock the Notifications