ജമ്മു കാശ്മീർ സംവരണ ഭേദഗതി ബില്ലും പുനഃസംഘടന ഭേദഗതി ബില്ലും പാസാക്കി ലോക്‌സഭ
തിരുവനന്തപുരം: ജമ്മു കാശ്മീർ ബില്ലുകൾ പാസാക്കി ലോക്സഭ. ജമ്മു കശ്മീർ സംവരണ (ഭേദഗതി) ബിൽ 2023, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2023 എന്നിവയാണ് പാസാക്കിയത്. ബില്ല് അവതരപ്പിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയിരുന്നു.
നേരത്തെ ജമ്മുവിൽ 37 സീറ്റുകളുണ്ടായിരുന്നത്. ഇപ്പോൾ 43 ആയി. കശ്മീരിൽ 46 ആയിരുന്നു, ഇപ്പോൾ അത് 47 ആയി, പാക് അധീന കശ്മീർ നമ്മുടേതായതിനാൽ 24 സീറ്റുകളാണ് സംവരണം ചെയ്തിരിക്കുന്നത്', അമിത് ഷാ പറഞ്ഞു. "രണ്ട് സീറ്റുകൾ കാശ്മീർ കുടിയേറ്റ സമൂഹത്തിൽ നിന്നുള്ള രണ്ട് അംഗങ്ങൾക്കായി സംവരണം ചെയ്യുന്നു. പാക് അധീന കാശ്മീരിൽ നിന്നൊരാളേയും നാമനിർദ്ദേശം ചെയ്യാം', അദ്ദേഹം പറഞ്ഞു. ആദ്യമായി 9 സീറ്റുകൾ എസ് സി/എസ് ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബിൽ അവതരിപ്പിച്ച് കൊണ്ട് കടുത്ത വിമർശനമായിരുന്നു അമിത് ഷാ കോൺഗ്രസിനെതിരേയും നെഹ്റുവിനെതിരേയും ഉന്നയിച്ചത്. പാക്ക് അധീന കശ്മീർ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനു സംഭവിച്ച അബദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പതിറ്റാണ്ടുകളായി ജമ്മു കശ്മീരിലെ ജനത അനുഭവിക്കുന്ന സുരക്ഷാ വെല്ലുവിളികൾക്കു കാരണം നെഹ്റുവായിരുന്നുവെന്നും ഷാ പറഞ്ഞു.
'പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ കാലത്ത് സംഭവിച്ച രണ്ട് പിഴവുകളുടെ ആഘാതം വളരെ വർഷങ്ങളായി കാശ്മീർ ജനത അനുഭവിക്കുന്നുണ്ട്. വളരെ ഉത്തരവാദിത്തത്തോടെയാണ് ഞാൻ ഇക്കാര്യം പറയുന്നത്. നമ്മുടെ സൈന്യം വിജയത്തിന്റെ വക്കിൽ എത്തി നിൽക്കുമ്പോൾ വെടിനിർത്തൽ പ്രഖ്യാപിച്ചതാണ് പ്രാഥമിക തെറ്റ്, അതിന്റെ ഫലമായി പാക് അധീന കാശ്മീർ സൃഷ്ടിക്കപ്പെട്ടു. വെടിനിർത്തൽ മൂന്ന് ദിവസം വൈകിയിരുന്നെങ്കിൽ പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമായി തന്നെ തുടരുമായിരുന്നു', ഷാ പറഞ്ഞു.
കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭയെ ഇടപെടാൻ അനുവദിച്ചതാണ് രണ്ടാമത്തെ തെറ്റെന്നും ഷാ കുറ്റപ്പെടുത്തി. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കോൺഗ്രസ് ഉത്തരവാദികളാണെന്നും ഷാ പറഞ്ഞു. കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റിയില്ലായിരുന്നുവെങ്കിൽ പണ്ഡിറ്റുകൾ പലായനം ചെയ്യില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയുമായിരുന്നു.












Click it and Unblock the Notifications