ഒരു ലക്ഷം കോടിയുടെ കേസ്, 70,000 കോടിയുടെ അഴിമതി! അജിത് പവാർ കാല് മാറിയതിന് പിന്നിലെന്ത്?
മുംബൈ: എന്‍സിപിയില്‍ ശരദ് പവാര്‍ കഴിഞ്ഞാല്‍ രണ്ടാമന്‍, മുന്‍ ഉപമുഖ്യമന്ത്രി, പാര്‍ട്ടി അണികളുടെ ദാദ- ഇതെല്ലാമാണ് അജിത് ആനന്ദ് റാവു പവാര്‍ എന്ന അജിത് പവാര്‍. ശിവസേനയ്ക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുളള നീക്കത്തിന് വെള്ളിയാഴ്ച രാത്രി വരെ ചുക്കാന്‍ പിടിച്ചതും അജിത് പവാര്‍ ആയിരുന്നു.
എൻസിപിയും പവാർ കുടുംബവും പിളര്‍ന്നു! അജിത് പവാറിന്റെ കണ്ണിലെ കരടായത് സുപ്രിയ സുലെ
ഒരുറക്കം കഴിയുന്ന മണിക്കൂറുകള്‍ക്കുളളില്‍ എന്താണ് അജിത് പവാറിന് സംഭവിച്ചത്? രാഷ്ട്രീയ ഗുരുവും അമ്മാവനുമായ ശരദ് പവാറിനെ ചതിച്ച് ബിജെപി പക്ഷത്തേക്ക് പോകാന്‍ അജിത് പവാറിനെ നിര്‍ബന്ധിതനാക്കിയതിന് പിന്നിൽ എന്താകും കാരണം?
അമ്മാവന്റെ ചിറകിന് കീഴിൽ
അച്ഛന്‍ ആനന്ദ് റാവുവിന്റെ സിനിമാ വഴിയേ പോകാതെ അമ്മാവന്‍ ശരദ് പവാറിന്റെ രാഷ്ട്രീയ വഴിയാണ് അജിത് പവാര്‍ തിരഞ്ഞെടുത്തത്. ശരദ് പവാറിന്റെ ചിറകിന് കീഴിലായിരുന്നു അജിത് പവാറിന്റെ രാഷ്ട്രീയ വളര്‍ച്ച. ഒടുവില്‍ ശരദ് പവാറിന്റെ തന്നെ കാല് വാരിയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവിന് അജിത് പവാര്‍ തുടക്കമിട്ടിരിക്കുന്നത്.
ഒരു ലക്ഷം കോടി രൂപയുടെ അഴിമതി
അജിത് പവാറിന്റെ ഈ കാലുമാറ്റത്തിന് കാരണം ഒരു ലക്ഷം കോടി രൂപയുടെ അഴിമതിക്കേസാണ് എന്നാണ് ശിവസേന അടക്കം ആരോപിക്കുന്നതും മഹാരാഷ്ട്രയിലെ രാഷ്ട്രീയ അകത്തളങ്ങളില്‍ അടക്കം പറച്ചില്‍ നടക്കുന്നതും. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അജിത് പവാറിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്.
70,000 കോടിയുടെ അഴിമതിയും
കള്ളപ്പണ നിരോധന നിയമപ്രകാരമാണ് കേസ്. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന് 25,000 കോടി നഷ്ടമുണ്ടാക്കി എന്നതാണ് കേസ്. അന്ന് ബാങ്കിന്റെ ഡയറക്ടര്‍ ആയിരുന്നു അജിത് പവാര്‍. ശരദ് പവാറിനെതിരെയും ഇഡി കേസെടുത്തിരുന്നു. ഈ കേസ് ഭയന്നാണ് ബിജെപി പക്ഷത്തേക്കുളള അജിത് പവാറിന്റെ കൂറുമാറ്റം എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 70,000 കോടിയുടെ ജലസേചന അഴിമതി ആരോപണവും നിലനിൽക്കുന്നുണ്ട്.
നാടകീയ രാജി
ശരദ് പവാറിനെതിരെ കേസെടുത്തതിന്റെ പേരില്‍ എംഎല്‍എ സ്ഥാനം രാജി വെക്കുക പോലും ചെയ്തു അന്ന് അജിത് പവാര്‍. തിരഞ്ഞെടുപ്പിന് 13 ദിവസം മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു നാടകീയ രാജി. തുടര്‍ന്ന് പവാര്‍ കുടുംബത്തിന്റെ കോട്ടയായ ബാരാമതിയില്‍ അജിത് പവാര്‍ മത്സരിക്കുകയും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയാക്കാത്തതിൽ കലിപ്പ്
കേസ് മാത്രമല്ല അജിത് പവാറിന്റെ കൂറുമാറ്റത്തിനുളള കാരണം. ഉദ്ധവ് താക്കറെ 5 വര്‍ഷവും മുഖ്യമന്ത്രിയായി തുടരാനും മുഖ്യമന്ത്രി പദവി രണ്ടര വര്‍ഷത്തേക്ക് പങ്ക് വെക്കേണ്ടതില്ല എന്നും എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യം തീരുമാനിച്ചത് അജിത് പവാറിനെ അതൃപ്തനാക്കിയിരുന്നു. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം എന്‍സിപിയുമായി പങ്കിടണം എന്നതായിരുന്നു അജിത് പവാറിന്റെ ആവശ്യം.
പങ്കിടേണ്ടെന്ന് ശരദ് പവാർ
ശിവസേനയ്ക്ക് 56 എംഎല്‍എമാരുളളപ്പോള്‍ എന്‍സിപിക്ക് 54 എംഎല്‍എമാരുണ്ട് എന്നതായിരുന്നു അജിത് പവാര്‍ മുന്നോട്ട് വെച്ച ന്യായം. എന്നാല്‍ മുഖ്യമന്ത്രിക്കസേര പങ്കിടേണ്ട എന്ന നിലപാടില്‍ ശരദ് യാദവ് ഉറച്ച് നിന്നു. പങ്കിട്ടിരുന്നുവെങ്കില്‍ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാകാനുളള അവസരം അജിത് പവാറിന് ലഭിക്കാനുളള സാധ്യത നിലനിന്നിരുന്നു.
ബിജെപിയുടെ ഉപമുഖ്യമന്ത്രിയാകാം
മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് വിട്ട് കൊടുക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനങ്ങളാണ് കോണ്‍ഗ്രസിനും എന്‍സിപിക്കും നല്‍കാന്‍ തീരുമാനിച്ചിരുന്നത്. അങ്ങനെ വന്നാല്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമായിരുന്നു. എന്നാല്‍ ബിജെപി പക്ഷത്തെ ഉപമുഖ്യമന്ത്രിയാകാനാണ് അജിത് പവാര്‍ തീരുമാനിച്ചത്. കൂടുതല്‍ സ്ഥിരതയുണ്ടാവുക ബിജെപി പക്ഷത്താണ് എന്ന് അജിത് പവാര്‍ കണക്ക് കൂട്ടി.
കസേര ഇളകുമെന്ന ഭയം
ശരദ് പവാറിന്റെ പിന്‍ഗാമിയാകും എന്ന സ്വപ്‌നത്തിനേറ്റ മുറിവും അജിത് പവാറിന്റെ കാല് മാറ്റത്തിന് കാരണമാണ്. ആദ്യം ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയാണ് അജിതിന് ഭീഷണിയായി രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നത്. തൊട്ട് പിന്നാലെ ശരദ് പവാറിന്റെ കൊച്ചുമകനായ രോഹിത് പവാറും റാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം ചെയ്തതോടെ തന്റെ കസേര ഇളകുന്നത് അജിത് പവാര്‍ തിരിച്ചറിഞ്ഞു.
പവാറിൽ നിന്ന് പഠിച്ചത്
രാഷ്ട്രീയത്തിലെ അട്ടിമറി വിദ്യകള്‍ ശരദ് പവാറില്‍ നിന്ന് തന്നെയാണ് അജിത് പവാറും അഭ്യസിച്ചത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗമായ ശരദ് പവാര്‍ 1978ല്‍ സര്‍ക്കാരിനെ അട്ടിമറിച്ചാണ് മഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായത്. സോണിയാ ഗാന്ധിയുടെ വിദേശ പൗരത്വത്തെ ചൊല്ലി ഉടക്കി 1999ലാണ് ശരദ് പവാര്‍ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയുണ്ടാക്കിയത്. അജിത് പവാറും അമ്മാവനൊപ്പം പോന്നു. രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കവേയാണ് അജിത് പാര്‍ട്ടിയെയും കുടുംബത്തേയും പിളര്‍ത്തി നടന്ന് നീങ്ങുന്നത്.