മൗര്യ നല്‍കിയ അപ്രതീക്ഷിത തിരിച്ചടയില്‍ യുപി ബിജെപി: എംഎല്‍എമാരെ പിടിച്ച് നിർത്താന്‍ ശ്രമം
ലഖ്നൌ: അടുത്തമാസം ആദ്യത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഉത്തർപ്രദേശില്‍ ഭരണ കക്ഷിയായ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ടാണ് ക്യാബിനറ്റ് മന്ത്രി സ്വാമി പ്രസാദി മൌര്യ പാർട്ടിയില്‍ നിന്നും രാജിവെച്ചത്. സ്വാമി പ്രസാദ് മൗര്യക്കൊപ്പം റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ, വിനയ് ശാക്യ എന്നീ നാല് എംഎല്‍മാരും ബി ജെ പി വിട്ടു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മൗര്യക്ക് സംഘടനയിലും സർക്കാരിലും അതൃപ്തിയുണ്ടായിരുന്നുവെന്ന സുചനകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള നിയമസഭാ കക്ഷി യോഗത്തിൽ അടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ കുറിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു മൗര്യ അഭിപ്രായപ്പെട്ടത്. യോഗി ആദിത്യനാഥിനെ മുന്‍ നിർത്തി ഇത്തവണയും തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കിയിരിക്കെയായിരുന്നു മൗര്യയുടെ ഈ നിലപാട്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ മൗര്യയ്ക്ക് വിശ്വാസമില്ലെന്നും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയിൽ അമർഷമുണ്ടെന്നും പരസ്യമായി വ്യക്തമാക്കുന്നതായിരുന്നു ഈ പ്രസ്താവന. പാർട്ടിവിടാനുള്ള മറ്റൊരു കാരണമായി പറയുന്നത് സ്വാമി പ്രസാദ് മൗര്യ തന്റെ മകൻ അശോകിന് നിയമസഭയിലേക്കുള്ള ടിക്കറ്റ് ചോദിക്കുന്നു എന്നതാണ്. എന്നാൽ സ്വാമി പ്രസാദ് മൗര്യ എംഎൽഎയും മന്ത്രിയുമായിരുന്നതിനാൽ ആവശ്യം അംഗീകരിക്കാൻ ബിജെപി തയ്യാറായില്ല. ഇതേ തുടർന്നാണ് രാജിയെന്നാണ് ബി ജെ പി കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്.
ബ്രോ ഡാഡി ലുക്കില്‍ നടി കനിഹ: ചിത്രം ഏറ്റെടുത്ത് ആരാധകർ

ഖുഷിനഗറിലെ പദ്രൗണ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് മൗര്യ. അദ്ദേഹത്തിന്റെ മകൾ സംഘമിത്ര മൗര്യ ബദൗൺ ലോക്‌സഭാ സീറ്റിൽ നിന്നുള്ള ബിജെപി എം പികൂടിയാണ്. എന്നാല് വിവിധ വിഷയങ്ങളിലുള്ള സർക്കാർ നിലപാടാണ് സ്വാമി പ്രസാദ് മൗര്യയുടെ രാജിക്ക് പിന്നിലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്. സ്വാമി പ്രസാദ് മൗര്യയുടെ രാജിയോടെ, അദ്ദേഹത്തിന്റെ അനുയായികളായ 13-14 എംഎൽഎമാരെയും അസംതൃപ്തരായ ചില മന്ത്രിമാരെയും നിലനിർത്താൻ ബിജെപി വലിയ ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സ്വാമി പ്രസാദ് മൗര്യയെ അനുനയിപ്പിക്കാനുള്ള ചുമതല ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ ഏൽപ്പിച്ചിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങും സുനിൽ ബൻസാലും 'രോഷാകുലരായ' ബാക്കിയുള്ള എംഎൽഎമാരുമായി സംസാരിക്കും. എന്നാല്‍ നേതൃത്വത്തിന്റെ അനുനയ നീക്കങ്ങള്‍ തള്ളി സ്വാമി പ്രസാദ് മൗര്യ എസ്പിയില്‍ ചേരുകയായിരുന്നു.

മറ്റ് ചില മന്ത്രിമാരും ഉടൻ ബി ജെ പി വിടാൻ പോകുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടുന്നു. യുപി സർക്കാരിന്റെ പ്രവർത്തനത്തിൽ അസംതൃപ്തരായ നിരവധി നേതാക്കളുണ്ടെന്നെ അവകാശവാദവുമായി ശരദ് പവാറും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) വിട്ട് 2017 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് സ്വാമി പ്രസാദ് മൗര്യ ബിജെപിയിൽ ചേരുന്നത്. .

പല തവണ എം എല്‍ എയായിട്ടുള്ള മൗര്യ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് മൌര്യ. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേയുള്ള രാജി ബി ജെപി വലിയ ആഘാതമാണ്. പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ ഇത് സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മൌര്യയുടെ അനുയായികളെ പാർട്ടിയില്‍ പിടിച്ച് നിർത്താന്‍ വലിയ ശ്രമം ബിജെപി നടത്തുന്നതും












Click it and Unblock the Notifications