ഇന്ത്യന്‍ തേയിലയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ആഗോള തലത്തില്‍ ഗുഢാലോചന നടക്കുന്നു; നരേന്ദ്ര മോദി
ഗോഹട്ടി: ഇന്ത്യന്‍ തേയിലയുടെ പ്രസക്തി തകര്‍ക്കാന്‍ അന്തര്‍ദേശിയ തലത്തില്‍ ഗുഢാലോചന നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അസമിലെ ധെകിയജുലിയിൽ നടത്തിയ പ്രസംഗത്തില്‍ സംസ്ഥാനത്തെ പ്രധാന വോട്ടർമാരായ തേയിലത്തോട്ടത്തൊഴിലാളികളെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. 'രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുകയാണ്. ഇന്ത്യൻ ചായ പോലും ഗൂഢാലോചനക്കാര്‍ ഒഴിവാക്കിയിട്ടില്ല. ഇന്ത്യൻ ചായയുടെ മികച്ച പ്രതിച്ഛായ ലോകമെമ്പാടും അപകീർത്തിപ്പെടുത്തേണ്ടതുണ്ടെന്ന് അവർ പറയുന്നു'-മോദി പറഞ്ഞു.
ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നതിന് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് തേയിലത്തോട്ടത്തൊഴിലാളികളും ചായ കുടിക്കുന്ന ഓരോ വ്യക്തിയും വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. "എന്നാൽ അവര്‍ എത്ര ശ്രമിച്ചാലും വിജയിക്കാൻ രാജ്യം അവരെ അനുവദിക്കില്ലെന്ന് ഗൂഢാലോചനക്കാരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തേയിലത്തൊഴിലാളികൾ ഈ യുദ്ധത്തിൽ വിജയിക്കും. ഇന്ത്യൻ ചായയ്‌ക്കെതിരെ ആക്രമണം നടത്താൻ ഗൂഢലോചന നടത്തുന്നവർ നമ്മുടെ തേയിലത്തൊഴിലാളികളുടെ ശക്തിയെ നേരിടാൻ ശക്തരല്ലെന്നും മോദി പറഞ്ഞു.

തേയിലത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ബിജെപിയുടെ നേതൃത്വത്തിലുള്ള അസം സർക്കാർ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടീ ബാഗിച്ചർ ധൻ പുരസ്‌കർ മേള (ചായ തൊഴിലാളികൾക്കുള്ള ക്യാഷ് അവാർഡ് മേള)യും ശനിയാഴ്ച അദ്ദേഹം സംഘടിപ്പിച്ചു. 7.47 ലക്ഷം തേയിലത്തോട്ട തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സംസ്ഥാന സർക്കാർ 3,000 രൂപ വീതം കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ആസാമിന്റെ സന്തോഷവും പുരോഗതിയും അസമിലെ തേയിലത്തോട്ടങ്ങളാണ്. സോനിത്പൂരിലെ ലാൽ ചായ് (റെഡ് ടീ) അതിന്റെ പ്രത്യേക സ്വാദിനാല്‍ പേരുകേട്ടതാണ്. എന്നെക്കാൾ നന്നായി ആസ്സാം ചായയുടെ രുചി ആർക്കറിയാം? അതുകൊണ്ടാണ് തേയിലത്തൊഴിലാളികളുടെ പുരോഗതി ആസാമിന്റെ പുരോഗതിയായി ഞാൻ എപ്പോഴും കാണുന്നതെന്നും മോദി പറഞ്ഞു.
ഗർഭിണികളായ തേയിലത്തോട്ട സ്ത്രീകൾക്ക് 12,000 രൂപ ധനസഹായം നൽകുന്ന ഒരു പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. തേയിലത്തോട്ടങ്ങളിലേക്ക് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ അയച്ചതിനും തൊഴിലാളികൾക്ക് സൗജന്യ മരുന്നുകൾ വിതരണം ചെയ്തതിനും അദ്ദേഹം സംസ്ഥാന സർക്കാരിനെ പ്രശംസിച്ചു. ആസാമിലെ തേയില സമൂഹത്തിന്റെ ക്ഷേമത്തിനായി ബജറ്റിൽ 1,000 കോടി രൂപയുടെ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചതായി പ്രസ്താവിച്ച അദ്ദേഹം ഇത് തൊഴിലാളികളുടെ ജീവിതം സുഗമമാക്കുമെന്നും വ്യക്തമാക്കി.












Click it and Unblock the Notifications