'കോൺഗ്രസിനുളളിൽ ജാതീയത', ബിജെപിയിൽ ചേർന്നതിന് പിന്നാലെ വിമർശനവുമായി സുനിൽ ജാഖർ
ദില്ലി: ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ജാഖര്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന സുനില്‍ ജാഖര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പാര്‍ട്ടി വിട്ടത്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നിക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചതിന് കോണ്‍ഗ്രസ് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സുനില്‍ ജാഖര്‍ രാജി വെച്ചത്. ഇന്ന് സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേരുകയും ചെയ്തു.
കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതിനപ്പുറം ഒരു ഗ്യാംഗ് ആയി മാറിയിരിക്കുകയാണെന്ന് സുനില്‍ ജാഖര്‍ കുറ്റപ്പെടുത്തി. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് ഒപ്പം ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസിനെ സുനില്‍ ജാഖര്‍ വിമര്‍ശിച്ചത്. സുനില്‍ ജാഖറിന് ബിജെപി രാജ്യസഭാ ടിക്കറ്റ് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല പഞ്ചാബ് ബിജെപിയില്‍ സുനില്‍ ജാഖറിന് കൂടുതല്‍ ഉത്തരവാദിത്തങ്ങളും പാര്‍ട്ടി നേതൃത്വം നല്‍കിയേക്കും. പഞ്ചാബ് രാഷ്ട്രീയത്തില്‍ തന്നെ സജീവമായി തുടരാനാണ് താല്‍പര്യമെന്ന് നേരത്തെ സുനില്‍ ജാഖര്‍ വ്യക്തമാക്കിയിരുന്നു. പഞ്ചാബ് കോണ്‍ഗ്രസിനുളളില്‍ അതൃപ്തരായി തുടരുന്ന നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ സുനില്‍ ജാഖറിലൂടെ ബിജെപി ലക്ഷ്യമിടുന്നുമുണ്ട്.
കോണ്‍ഗ്രസ് കുടുംബമായിരുന്നുവെന്ന് വിശേഷിപ്പിച്ച സുനില്‍ ജാഖര്‍ തനിക്ക് പാര്‍ട്ടി വിടേണ്ടി വന്നത് നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരിലാണെന്നും കുറ്റപ്പെടുത്തി. പഞ്ചാബിലെ ജനങ്ങളെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പഞ്ചാബിനെ ശതമാനക്കണക്കുകള്‍ കാണിച്ചല്ല പരിഗണിക്കേണ്ടത് എന്നും പറഞ്ഞതിനാണ് തന്നെ കോണ്‍ഗ്രസില്‍ ഒതുക്കിയത് എന്ന് സുനില്‍ ജഖര്‍ പറഞ്ഞു. നിങ്ങള്‍ക്ക് സുനില്‍ ജാഖറിനെ പുറത്താക്കാം, പക്ഷേ നിശബ്ദനാക്കാനാകില്ലെന്നും സുനില്‍ ജാഖര്‍ കൂട്ടിച്ചേര്‍ത്തു.
'മഞ്ജു ദിലീപിന്റെ ഫോണിൽ മെസ്സേജ് കണ്ടത് വാലന്റൈൻസ് ഡേയിൽ', മൊഴി കൊടുത്തതാകില്ലെന്ന് ബാലചന്ദ്ര കുമാർ
കോണ്‍ഗ്രസുമായി തനിക്ക് 50 വര്‍ഷത്തെ ബന്ധമുണ്ട്. തന്റെ കുടുംബം 1972 മുതല്‍ മൂന്ന് തലമുറകളായി കോണ്‍ഗ്രസിനൊപ്പമാണ് നില്‍ക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി തനിക്ക് കുടുംബം തന്നെ ആയിരുന്നു. താന്‍ കോണ്‍ഗ്രസ് വിട്ടത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമല്ല, ചില മൗലികമായ പ്രശ്‌നങ്ങളുടെ പുറത്താണ്. കോണ്‍ഗ്രസിനുളളില്‍ ജാതീയത ഉണ്ടെന്നും എന്നാല്‍ ബിജെപി എല്ലാവരേയും തുല്യരായി കാണുന്ന പാര്‍ട്ടി ആണെന്നും സുനില്‍ ജാഖര്‍ പറഞ്ഞു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് ശേഷം പഞ്ചാബില്‍ കോണ്‍ഗ്രസ് വിടുന്ന കരുത്തനായ നേതാവാണ് സുനില്‍ ജാഖര്‍.