'രാജ്യം ഏകാധിപത്യത്തിന് കീഴിൽ, ജനാധിപത്യം മരിച്ചു', മോദി സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം ഏകാധിപത്യത്തിന് കീഴിലാണെന്നും ജനാധിപത്യം മരിച്ചിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങള്‍ക്ക് സംസാരിക്കാന്‍ അനുമതിയില്ല, പ്രതിഷേധിക്കാന്‍ അനുവാദമില്ല. രാജ്യസഭയില്‍ നിന്നും ലോക്‌സഭയില്‍ നിന്നും തങ്ങളെ പുറത്താക്കുന്നു, രാഹുല്‍ ഗാന്ധി തുറന്നടിച്ചു. ഇതുകൊണ്ടൊന്നും തങ്ങളെ ഭയപ്പെടുത്താനാകില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
''ബിജെപി എന്തൊക്കെ ചെയ്താലും ഒരു കാര്യവുമുണ്ടാകാന്‍ പോകുന്നില്ല. എന്റെ രാജ്യത്തേയും ഇവിടുടെ ജനാധിപത്യത്തേയും സാഹോദര്യത്തേയും സംരക്ഷിക്കാന്‍ വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ ഞാന്‍ തുടരുക തന്നെ ചെയ്യും. ഒരല്‍പം സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഞങ്ങളെ നിശബ്ദരാക്കാം എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഞങ്ങള്‍ നിശബ്ദരാകില്ല. ബിജെപിയുടെ പ്രവര്‍ത്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. ഞങ്ങള്‍ ഭയക്കില്ല'', രാഹുല്‍ ഗാന്ധി പറഞ്ഞു. ദില്ലിയില്‍ കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ജനാധിപത്യത്തിന്റെ മരണത്തിന് നാം സാക്ഷികളായിക്കൊണ്ടിരിക്കുകയാണ്. ഒരു നൂറ്റാണ്ടിന് മുന്‍പ് തുടങ്ങി, ഓരോ കല്ലും അടുക്കി അടുക്കി വെച്ച് നിര്‍മ്മിച്ചെടുത്ത ഇന്ത്യ എന്ന രാജ്യം തകരുന്നത് നാം കണ്‍മുന്നില്‍ കണ്ട് കൊണ്ടിരിക്കുകയാണ്. ഏകാധിപത്യ പ്രവണതകള്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്തുന്നവരെ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും മര്‍ദ്ദിക്കുകയുമാണ് ചെയ്യുന്നത്, രാഹുല്‍ ഗാന്ധി പറഞ്ഞു.
എത്രത്തോളം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നോ, എത്രത്തോളം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നോ അത്രത്തോളം എന്നെ അവര്‍ ലക്ഷ്യം വെച്ച് കൊണ്ടിരിക്കും. എനിക്ക് സന്തോഷമേ ഉളളൂ, നിങ്ങള്‍ ആക്രമിച്ച് കൊള്ളൂ. ഞാന്‍ സത്യങ്ങളാണ് പറയാറുളളത്. അത് ഇനിയും തുടരും. വിലക്കയറ്റമോ തൊഴിലില്ലായ്മയോ സമൂഹത്തിലെ ആക്രമണങ്ങളോ അത്തരത്തില്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളൊന്നും ഉയര്‍ന്ന് വരരുത്, അതാണ് അവര്‍ക്ക് ആവശ്യം. ബിജെപി സര്‍ക്കാരിന്റെ ഏക ലക്ഷ്യം ചില ആളുകളുടെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുക എന്നതാണ്, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
'ദിവസത്തിലെ 24 മണിക്കൂറും അവര്‍ കള്ളങ്ങള്‍ പറയുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും ചൈനയുടെ കടന്ന് കയറ്റവും എല്ലാം അവര്‍ നിഷേധിക്കും', രാഹുല്‍ ഗാന്ധി തുറന്നടിച്ചു. 'ഈ ഏകാധിപത്യ സര്‍ക്കാര്‍ ഭയന്നിരിക്കുകയാണ്. രാജ്യത്തിന്റെ അവസ്ഥയെ കുറിച്ചും നടുവൊടിക്കുന്ന വിലക്കയറ്റത്തെ കുറിച്ചും ചരിത്രത്തിലെങ്ങുമില്ലാത്ത തൊഴിലില്ലായ്മയെ കുറിച്ചും അവരുടെ നയങ്ങള്‍ കാരണമുണ്ടായ ദുരന്തങ്ങളെ കുറിച്ചുമോര്‍ത്ത്.. സത്യത്തെ ഭയക്കുന്നവര്‍ ശബ്ദം ഉയര്‍ത്തുന്നവരെ ഭീഷണിപ്പെടുത്തും', വാര്‍ത്താ സമ്മേളനത്തിന് ശേഷം രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.












Click it and Unblock the Notifications