'ഇത് ഉത്തരേന്ത്യയല്ല, തമിഴ്നാടാണ്': തിരുപ്പറൻകുണ്ഡ്രന്‍ വിവാദത്തില്‍ ബിജെപിക്ക് മുന്നറിയിപ്പുമായി ഡിഎംകെ
ചെന്നൈ: മധുരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തിരുപ്പറൻകുണ്ഡ്രന്‍ മുരുകന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ബി ജെ പിക്കെതിരെ രൂക്ഷ വിമർശനവുമായി ഭരണകക്ഷിയായ ഡി എം കെ. ജനങ്ങളെ "മതപരമായി" വിഭജിക്കാനുള്ള ബി ജെ പിയുടെ പദ്ധതി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രാവർത്തികമായേക്കാമെങ്കിലും തമിഴ്‌നാട്ടിൽ അത് ഫലപ്രദമാകില്ലെന്നാണ് ഡി എം കെ ബുധനാഴ്ച വ്യക്തമാക്കിയത്.
ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉത്സവങ്ങളും ഇപ്പോഴും യാതൊരു തടസ്സവും ഇല്ലാതെ നടന്ന് വരുന്നുണ്ടെന്ന് സർക്കാർ ഉറപ്പ് വരുത്തുമെന്ന് ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് (എച്ച്ആർ & സിഇ) വകുപ്പ് മന്ത്രി പി കെ ശേഖർബാബു പറഞ്ഞു. കഴിഞ്ഞ 600 വർഷമായി ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്നിൻ മുകളില്‍ ദർഗയും സ്ഥിതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

"ബി ജെ പി ഈ തരത്തിലുള്ള വർഗീയ രാഷ്ട്രീയം തുടർന്നാൽ തമിഴ്‌നാട്ടിലെ ജനങ്ങൾ അവരെ അകറ്റി നിർത്തുമെന്ന് ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകുന്നു. 2026 ലെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അവരെ വലിയൊരു പാഠം പഠിപ്പിക്കും... സംയമനം പാലിക്കാൻ മുഖ്യമന്ത്രി ഞങ്ങളോട് ആവശ്യപ്പെട്ടു. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും ഞങ്ങളുടെ മുഖ്യമന്ത്രി തകർക്കും," ശേഖർബാബു കൂട്ടിച്ചേർത്തു.
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുപ്പറൻകുണ്ഡ്രം കുന്നിലെ സിക്കന്ദർ ബാദുഷ ദർഗയിൽ ആടുകളെയും കോഴികളെയും അറുത്ത് ഭക്ഷിക്കുന്നതും പ്രത്യേക പ്രാർത്ഥ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഹിന്ദുമക്കൾ കക്ഷി മധുര ജില്ലാ പ്രസിഡന്റ് സോളൈക്കണ്ണൻ ഇത് സംബന്ധിച്ച് പോലീസ് കമ്മീഷണർക്ക് പരാതിയും നല്‍കി. കുന്ന് ഒരു പുണ്യസ്ഥലമാണെന്നും ഹിന്ദുക്കൾക്ക് മതപരമായി വലിയ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദർഗയിൽ പ്രാർത്ഥനകൾ മാത്രമേ അനുവദിക്കൂ, മൃഗബലി അനുവദിക്കില്ലെന്നും സംഘപരിവാർ സംഘടനകള്‍ പറഞ്ഞു. കുന്നിനെ മൊത്തത്തിൽ ഇസ്ലാമിക ആരാധനാലയമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ആറുപടൈ വീടുകളിൽ ഒന്നായ തിരുപ്പറൻകുണ്ഡ്രം മുരുക ക്ഷേത്രം നിൽക്കുന്ന മല സിക്കന്ദർ കുന്നാണെന്ന് പറഞ്ഞ് ചില ഇസ്ലാമിക സംഘടനകള്‍ കീഴടക്കാന്‍ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.
ഹിന്ദു മുന്നണിയുടെ പ്രതിഷേധത്തെത്തുടർന്ന് ചൊവ്വാഴ്ച തിരുപ്പറംകുണ്ഡ്രത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിഷയത്തില്‍ ഇടപെടുകയും ക്ഷേത്രപരിസരത്ത് നിന്ന് വളരെ അകലെയുള്ള പഴങ്കനാഥം ജംഗ്ഷനിൽ പ്രതിഷേധം നടത്താനും അനുമതി നല്‍കി. ഇതോടെ ആയിരക്കണക്കിന് സംഘപരിവാർ പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. 3500 ലേറെ പൊലീസുകാരേയും പ്രദേശത്ത് വിന്യസിച്ചിരുന്നു.












Click it and Unblock the Notifications