ആകാശച്ചുഴിയിൽ അകപ്പെട്ട് വിസ്താരയുടെ ബോയിംഗ് 737 വിമാനം, 3 യാത്രക്കാർക്ക് പരിക്ക്
ദില്ലി: വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക്. വിസ്താരയുടെ ബോയിംഗ് 737 വിമാനം ആണ് എര്‍ ടര്‍ബുലന്‍സ് അഥവാ ആകാശച്ചുഴയില്‍ പല തവണ അകപ്പെട്ടത്. മുംബൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പായി പലതവണ ആകാശച്ചുഴിയില്‍പ്പെട്ടു. 113 യാത്രക്കാരാണ് വിസ്താര വിമാനത്തിലുണ്ടായിരുന്നത്.
ലാന്‍ഡിംഗിന് 15 മിനുറ്റുകള്‍ക്ക് മുന്‍പാണ് വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ടത് എന്ന് വിസ്താരയുടെ വക്താവിനെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരില്‍ ഒരാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. രണ്ട് രണ്ട് പേര്‍ കൊല്‍ക്കത്തയിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.
Recommended Video
പരിക്കേറ്റവരില്‍ 66കാരിയായ യാത്രക്കാരിക്ക് വലത് കൈക്ക് ആണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ ബെല്ലെ വ്യൂ ആശുപത്രിയിലേക്ക് മാറ്റി. 77 കാരനായ മറ്റൊരു യാത്രക്കാരന് നട്ടെല്ലിനാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഇദ്ദേഹത്തെ ചര്‍ണോക് ആശുപത്രിയിലേക്ക് മാറ്റി. 36കാരനായ മൂന്നാമത്തെ യാത്രക്കാരന് നെറ്റിയില്‍ ചെറിയ മുറിവാണ് ഉളളത് ഇദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം ആശുപത്രിയില്‍ നിന്ും വിട്ടയച്ചു. അപകടത്തെ കുറിച്ച് തങ്ങള്‍ അന്വേഷണം നടത്തുകയാണ് എന്നും കൂടുതല്‍ വിവരങ്ങള്‍ വേഗത്തില്‍ പുറത്ത് വിടുമെന്നും വിസ്താര വക്താവ് പ്രതികരിച്ചു.