ബിജെപിയുടെ വൻ തിരിച്ച് വരവ് പ്രവചിച്ച് ടൈംസ് മെഗാ പോൾ! രാഹുൽ ഗാന്ധി മോദിക്ക് ബഹുദൂരം പിന്നിൽ!
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കിയുളളത്. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിയും മറിഞ്ഞുമിരിക്കുന്നു. 2019ലേത് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും നേര്‍ക്ക് നേര്‍ വരുന്ന പോരാട്ടമാണ്. ഇരുകൂട്ടര്‍ക്കും ജീവന്‍മരണ പോരാട്ടം.
ഇതുവരെ പുറത്ത് വന്ന പല സര്‍വ്വേകളും ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് തിരിച്ചടി പ്രവചിക്കുന്നവയാണ്. എന്നാല്‍ ടൈംസ് നൗ മെഗാപോള്‍ ഫലം തികച്ചും വ്യത്യസ്തമാണ്. ബിജെപിയുടെ വന്‍ തിരിച്ച് വരവാണ് സര്‍വ്വേ പ്രവചിക്കുന്നത്.
ബിജെപി തന്നെ തിരിച്ച് വരും
രണ്ട് ലക്ഷത്തോളം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയ സര്‍വ്വേ മോദി സര്‍ക്കാരിന്റെ വന്‍ തിരിച്ച് വരവാണ് ഇത്തവണയുണ്ടാവുക എന്ന് പ്രവചിക്കുന്നു. 83.03 ശതമാനം പേരാണ് ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിക്കും എന്ന് പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന സഖ്യത്തിനുളള വിജയ സാധ്യത വെറും 9.25 ശതമാനം മാത്രമാണ്.
മോദി ഇല്ലാത്ത എൻഡിഎ
മോദി പ്രധാനമന്ത്രിയാകാത്ത സര്‍ക്കാരെങ്കില്‍ എന്‍ഡിഎ വിജയിക്കാന്‍ 4.25 ശതമാനം പേര്‍ മാത്രമേ സാധ്യത കാണുന്നുളളൂ. അതേസമയം മഹാഗഡ്ബന്ധനുളള വിജയസാധ്യത വെറും 3.47 ശതമാനം മാത്രമാണ് എന്നും ടൈംസ് നൗവിന്റെ മെഗാപോള്‍ കണ്ടെത്തിയിരിക്കുന്നു.
രാഹുൽ ബഹുദൂരം പിന്നിൽ
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദി അല്ലാതെ മറ്റൊരു ചോയ്‌സ് ഇല്ല എന്ന നിലയിലാണ് സര്‍വ്വേ ഫലം. 83.89 ശതമാനം പേരും മോദി തന്നെ പ്രധാനമന്ത്രിയാകണം എന്നാഗ്രഹിക്കുന്നു. രാഹുല്‍ ഗാന്ധി വളരെ പിന്നിലാണ്. 8.33 ശതമാനം പേര്‍ മാത്രമാണ് രാഹുല്‍ പ്രധാനമന്ത്രിയാകണം എന്നാഗ്രഹിക്കുന്നത്.
ജനപ്രീതി ഉയർന്നിട്ടില്ല
1.44 ശതമാനം പേര്‍ മമത ബാനര്‍ജിക്കും .43 ശതമാനം പേര്‍ മായാവതിക്കും ഒപ്പം നില്‍ക്കുന്നു. ഇവരാരും അല്ലാത്തൊരു നേതാവ് വേണം ഇത്തവണ പ്രധാനമന്ത്രിയാകാന്‍ എന്നാഗ്രഹിക്കുന്നത് 5.92 ശതമാനം പേരാണ്. രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി ഉയര്‍ന്നിട്ടില്ല എന്നും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു.
പുരോഗതി ഇല്ലാതെ 5 വർഷം
2014ല്‍ നിന്നും 2019ലെത്തിയപ്പോള്‍ രാഹുലിന്റെ ജനപ്രീതിയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നാണ് 63.03 ശതമാനം പേര്‍ പ്രതികരിച്ചിരിക്കുന്നത്. അതേസമയം രാഹുലിന്റെ ജനപ്രീതി ഉയര്‍ന്നിട്ടുണ്ട് എന്ന് 31.15 ശതമാനം പേരും പറയാനാവില്ല എന്ന് 5.82 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു.
മികച്ച സർക്കാർ
അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും നല്ല പ്രതികരണമാണ് സര്‍വ്വേയില്‍ ലഭിച്ചിരിക്കുന്നത്. 59.51 ശതമാനം പേരും മോദിയുടെ ഭരണം വളരെ മികച്ചതാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. 22.29 ശതമാനം പേര്‍ നല്ലതെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.
മോദി ഭരണത്തില്‍ തൃപ്തർ
അതായത് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 80 ശതമാനവും മോദി ഭരണത്തില്‍ തൃപ്തരാണ് എന്നര്‍ത്ഥം. മോദിയുടെ ഭരണം മോശമാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 9.94 ശതമാനം പേര്‍ മാത്രമാണ്. ശരാശരിയാണ് അഞ്ച് വര്‍ഷത്തെ ഭരണമെന്ന് 8.25 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
ഏറ്റവും വലിയ ഭരണ നേട്ടം
മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണ നേട്ടം എന്താണ് എന്ന ചോദ്യത്തിന് പാവങ്ങള്‍ക്ക് വേണ്ടിയുളള പദ്ധതികള്‍ എന്നായിരുന്നു ഒന്നാമത് എത്തിയ ഉത്തരം. ജിഎസ്ടി നടപ്പിലാക്കിയത് രണ്ടാമത്തെ നേട്ടമായും സ്വച്ഛ് ഭാരത് മൂന്നാമത്തെ നേട്ടമായും ആളുകള്‍ കാണുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് നാലാമത് എത്തിയത്.
രാമക്ഷേത്രം നിർമ്മിച്ചില്ല
രാമക്ഷേത്രം നിര്‍മ്മിച്ചില്ല എന്നതാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ വീഴ്ചയായി 35.72 ശതമാനം പേര്‍ കാണുന്നത്. തൊഴിലില്ലായ്മ രണ്ടാമത്തെ പ്രശ്‌നമായി മാത്രമേ ആളുകള്‍ കണക്കാക്കുന്നുളളൂ. നോട്ട് നിരോധനം മൂന്നാമത്തെ വീഴ്ചയായും അഹസിഷ്ണുത വളരുന്നത് നാലാമത്തെ വീഴ്ചയായും ആളുകള്‍ കാണുന്നു.
പ്രധാന വിഷയം തൊഴിൽ
2019ലെ പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം തൊഴിലില്ലായ്മയാണ് എന്ന് 40.21 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. കര്‍ഷകരുടെ പ്രശ്‌നമാവും വിഷയമാവുക എന്ന് 21.82 ശതമാനം പേരും അതല്ല രാമക്ഷേത്രമാണ് വിഷയമെന്ന് 10. 16 ശതമാനം പേരും അഭിപ്രായപ്പെടുന്നു. 4.52 ശതമാനം പേര്‍ ജിഎസ്ടി ചര്‍ച്ചയാവും എന്ന് കരുതുന്നു.
ന്യൂനപക്ഷം സുരക്ഷിതർ
മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ അരക്ഷിതരാണ് എന്ന് കരുതുന്നവര്‍ 24.26 ശതമാനം പേര്‍ മാത്രമാണ്. മോദി ഭരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ് എന്നാണ് 65. 51 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. പറയാനാവില്ലെന്ന് 10.24 ശതമാനം അഭിപ്രായപ്പെടുന്നു.
സംവരണം തുണയ്ക്കും
മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നീക്കം ബിജെപിയെ തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് 72.66 ശതമാനം പേരും കരുതുന്നു. ബിജെപിക്ക് സഹായകരമാവില്ല എന്ന് 15.25 ശതമാനം പേരും പറയാനാവില്ലെന്ന് 12.1 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നു..
റാഫേൽ തിരിച്ചടിക്കില്ല
റാഫേല്‍ വിവാദം തെരഞ്ഞെടുപ്പില്‍ ബിജെപിയെ ബാധിക്കില്ല എന്നും സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നു. 74.59 ശതമാനം പേരും പറയുന്നത് റാഫേല്‍ ബിജെപിക്ക് തിരിച്ചടി നല്‍കില്ല എന്നാണ്. 17.51 ശതമാനം പേര്‍ മാത്രമാണ് റാഫേല്‍ ബിജെപിക്ക് കെണിയാവും എന്ന് കരുതുന്നത്. ടൈംസ് സര്‍വ്വേ ഫലം ബിജെപിക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.