ശശികലക്കെതിരായ കേസില്‍ വിധി ചൊവ്വാഴ്ച, ഭയമില്ലെന്ന് ചിന്നമ്മ; രാഷ്ട്രീയ പ്രതിസന്ധി ഉടന്‍ തീരും
അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയാവാന്‍ കാത്തിരിക്കുന്ന ശശികലയ്ക്ക് നിര്‍ണായകമാണ് ഈ വിധി.
ചെന്നൈ: അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലക്കെതിരായ അഴിമതിക്കേസില്‍ സുപ്രിംകോടതി വിധി ചൊവ്വാഴ്ച. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് കേസ് സുപ്രിംകോടതി പരിഗണിക്കും. ചൊവ്വാഴ്ച വൈകീട്ട് വിധിയുണ്ടാകുമെന്നും ചിലപ്പോള്‍ ബുധനാഴ്ചയായേക്കുമെന്നുമായിരുന്നു ഒടുവിലെ റിപോര്‍ട്ടുകള്‍. എന്നാല്‍ സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ശശികലക്കെതിരായ അഴിമതി കേസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ പത്തരക്ക് കേസ് പരിഗണിക്കും. പതിനൊന്ന് മണിയോടെ വിധി പ്രഖ്യാപനം ഉണ്ടാവും. നേരത്തെ വാദം പൂര്‍ത്തിയായ കേസാണിത്. അതുകൊണ്ട് മറ്റു തടസങ്ങളൊന്നുമില്ല. വാദം കേട്ടത് രണ്ട് ജഡ്ജിമാരാണ്. ഇവര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുണ്ടായാല്‍ മാത്രമേ നടപടികള്‍ ഇനി വൈകൂ.
അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയാവാന്‍ കാത്തിരിക്കുന്ന ശശികലയ്ക്ക് നിര്‍ണായകമാണ് ഈ വിധി. കോടതി വിധി ശശികലയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതാണ്. ഹൈക്കോടതി വെറുതെവിട്ട കേസില്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ നിയമസഭ വിളിച്ചുചേര്‍ക്കാനും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നേതാക്കള്‍ക്ക് അവസരം നല്‍കാനും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് വിധി ഉടനുണ്ടാവുമെന്ന റിപോര്‍ട്ട് വന്നത്.
കോടതി വിധി അനുകൂലമായാല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ശശികലയ്ക്ക് തടസമുണ്ടാവില്ല. മറിച്ചാണെങ്കില്‍ ശശികല ജയിലില്‍ പോവേണ്ടി വരും. അടുത്ത ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുമാവില്ല.
തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ശശികലയും പന്നീര്‍ശെല്‍വവും കഴിഞ്ഞാഴ്ച ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ടിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇരുവരോടും പ്രത്യേക മമത കാണിച്ചിട്ടില്ല.
ശശികലക്കെതിരായ കേസിലെ വിധിയാണ് ഗവര്‍ണറും കാത്തിരിക്കുന്നത്. വിധി വന്നാല്‍ കാര്യങ്ങളില്‍ എളുപ്പത്തില്‍ തീരുമാനമെടുക്കാനാവും. അനുകൂലമായാല്‍ ശശികലയെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കും.
വിധി അനുകൂലമല്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും. ശശികല ജയിലിലേക്ക് പോവുന്ന സാഹചര്യമാവും സംജാതമാവുക. അങ്ങനെയാണെങ്കില്‍ തമിഴ്‌നാട്ടില്‍ ആരാവും മുഖ്യമന്ത്രി എന്ന ചോദ്യം നിര്‍ണായകമാണ്. ശശികല മറ്റൊരാളെ തീരുമാനിച്ചിട്ടുണ്ടെന്ന് റിപോര്‍ട്ടുണ്ടായിരുന്നെങ്കിലും അക്കാര്യംസ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍ കോടതി വിധി താന്‍ കാര്യമാക്കുന്നില്ലെന്നാണ് ശശികല പറയുന്നത്. കോടതി വിധി എന്തായാലും തമിഴ്‌നാട്ടിലെ നടപടികളുമായി മുന്നോട്ട് പോവുമെന്നാണ് അവര്‍ പറയുന്നത്. തനിക്കെതിരായ കേസിലെ വിധിയും തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയും തമ്മില്‍ ബന്ധമില്ലെന്നും ശശികല പറയുന്നു.
ഗവര്‍ണര്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ശശികല തിങ്കളാഴ്ചയും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ താല്‍പര്യമാണ് ഗവര്‍ണര്‍ പരിഗണിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി. 24 മണിക്കൂറിനകം ശശികലയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിക്കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
60 കോടിയുടെ സ്വത്തുക്കള്‍ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് സുപ്രിംകോടതി വിധി പ്രഖ്യാപിക്കാന്‍ പോവുന്നത്. 1990 കളില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ശശികലയും ജയലളിതയും പ്രതികളാണ്. ബെംഗളൂരുവിലെ വിചാരണ കോടതി ഇവരെ ശിക്ഷിച്ചതിനെ തുടര്‍ന്ന് കുറച്ചുമാസം ജയില്‍ കഴിഞ്ഞിരുന്നു. പിന്നീട് കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കുകയായിരുന്നു. ഇതിനെതിരേയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ശിക്ഷിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ പദവികള്‍ വഹിക്കാനോ ആറ് വര്‍ഷം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ സാധിക്കില്ലെന്നാണ് നിയമം. ഇനി കുറ്റവിമുക്തയാക്കുകയാണെങ്കില്‍ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിക്കണം.