ജിഎസ്ടി കച്ചവടത്തിന്റെ 50 ശതമാനം തകർത്തു; ഇത്തവണ വോട്ട് കോൺഗ്രസിന്, ബിജെപിയെ കൈവിട്ട് വ്യാപാരികൾ!
അഹമ്മദാബാദ്: ഇത്തവണ ബിജിപിക്ക് വോട്ടില്ലെന്ന് അഹമ്മദാബാദിലെ ഒരു കൂട്ടം വ്യാപാരികൾ. ഇത്തവണ എല്ലാവരും കോൺഗ്രസിന് വോട്ട് ചെയ്യാനൊരുങ്ങിയിരിക്കുകയാണ്. ബിജെപിക്ക് തിരിച്ചടിയായിരിക്കുന്നത് ബിജെപി നടപ്പിലാക്കിയ സാമ്പത്തിക നയം തന്നെയാണ്. യാതൊരു മുൻകരുതലില്ലാതെ ജിഎസ്ടി നടപ്പിലാക്കിയത് സാധാരണ ലഭിക്കുന്ന കച്ചവടത്തിന്റെ അമ്പത് ശതമാനം ഇല്ലാതാക്കിയെന്നാണ് അഹമ്മദാബാദിലെ ഹോൾസെയിൽ വ്യാപാരികൾ പറയുന്നത്. ഇത്രയും കാലം ബിജെപിക്ക് വോട്ട് ചെയ്ത തങ്ങളോട് കേന്ദ്രസർക്കാർ കണിച്ചത് അനീതിയാണെന്നാണ് വ്യാപാരികളുടെ വാദം. അതുകൊണ്ട് തന്നെ ഇത്തവണ കോൺഗ്രസിനാണ് വോട്ട് ചെയ്യുകയെന്ന് വ്യാപാരികൾ പറഞ്ഞു. മീഡിയാ വൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെ്യതിരിക്കുന്നത്.
അഹ്മദാബാദിലെ പ്രശസ്തമായ ഗീഖാട്ട മാര്‍ക്കറ്റിലെ വ്യാപാരികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കയറ്റി അയക്കുന്ന നൂറിലധികം ഹോള്‍സെയില്‍ കടകളുണ്ട് ഗീഖാട്ട മാർക്കറ്റിൽ. പത്ത് വർഷമായി ഇവിടെ കച്ചവടം ചെയ്യുന്ന യുവാവാണ് ആശിശ്. ആശിശ് കഴിഞ്ഞ വർഷം ബിജെപിക്കാണ് വോട്ട് ചെയ്തത്. എന്നാൽ ജിഎസ്ടി പ്രശ്നം കാരണം ഇത്തവണ കോൺഗ്രസിനെ പിന്തുണക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു. ജിഎസ്ടി വന്നതോടെ അവിടെ രജിസ്ട്രേഷന്‍ പ്രശ്നം വന്നു. അവരുടെ ബിസിനസ്സ് കുറഞ്ഞു. ഇതോടെ ഞങ്ങള്‍ക്കും തിരിച്ചടിയായെന്ന ആശിശ് പറയുന്നു.

കച്ചവടം നിലച്ചമട്ടാണ്
ദീപാവലിക്ക് ശേഷം കച്ചവടം ഏതാണ്ട് നിലച്ച മട്ടാണ്. കച്ചവടം സാധാരണ നടക്കുന്നതിന്റെ പകുതിയായി കുറഞ്ഞു. കാലക്രമേണ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പറയുന്നുണ്ടെങ്കില്‍ അതിന്റെ സൂചനകളൊന്നും കാണുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. അതേസമയം ജി എസ്ടി യും നോട്ട് നിരോധവും അതു വഴിയുണ്ടായ തൊഴിലില്ലായ്മയും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുന്നതിനിടെയാണ് ജിഎസ്ടിയില്‍ വന്‍ നികുതി ഇളവിനും ജനപ്രിയ മാറ്റങ്ങള്‍ക്കും കേന്ദ്രം തീരുമാനമെടുത്തിട്ടുണ്ട്.

കേന്ദ്ര സർക്കാർ നിലപാട്
എന്നാൽ ഗുജറാത്ത് തിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുള്ള കേന്ദ്രസർക്കാർ നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു. ഇതു വരെ സാമാന്യ യുക്തിക്കും പാര്‍ലമെന്‍റിനും ചെയ്യാന്‍ സാധിക്കാത്ത ഒന്നാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സാധ്യമായതെന്ന് ചിദംബരം പരിഹസിച്ചു. ജിഎസ്ടി കൌണ്‍സില്‍ യോഗത്തിന് ശേഷം കേന്ദ്ര ധന മന്ത്രിഅരുണ് ജെയ്റ്റ്ലി നികുതി ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഗുജറാത്തിന് നന്ദി എന്നും ചിദംബരം ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. ജിഎസ്ടി ഘടന ഇപ്പോളും ഇപ്പോഴും ദുര്‍ഘടമായിതന്നെയാണ് തുടരുന്നതെന്നും കോണ്‍ഗ്രസ്സ് നേതൃത്വം കുറ്റപ്പെടുത്തി. അതേ സമയം ജി എസ്ടിയിലെ ഇളവുകള്‍ ഗുജറാത്തില്‍ പ്രചരണ രംഗത്ത് ബലം പകരുമെന്ന ആത്മ വിശ്വാസത്തിലാണ് ബിജെപി.

ജിഎസ്ടി കൗൺസിൽ
28 ശതമാനം എന്ന ഉയര്‍ന്ന നികുതി ഈടാക്കിയിരുന്ന 178 ഉല്‍പന്നങ്ങളെ 18 ശതമാനം നികുതി ചുമത്തുന്ന ഉല്‍പന്നങ്ങളുടെ പട്ടികയിലേക്ക് ജി എസ് ടി കൗണ്‍സില്‍ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു, ഇവ ഉള്‍പ്പെടെ 211 ഉല്‍പന്നങ്ങളുടെ നികുതിയാണ് കുറച്ചിരിക്കുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് നികുതി അഞ്ച് ശതമാക്കിയിട്ടുണ്ട്. ഈ മാസം 15നാണ് പുതിയ നികുതി ഇളവുകള്‍ പരാബല്യത്തിലാവുക. മുന്നൊരുക്കമില്ലാതെ ജിഎസ്ടി നടപ്പാക്കി എന്ന പ്രതിപക്ഷ വിമര്‍ശം കൂടി ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം ജിഎസ്ടിയില്‍ പ്രഖ്യാപിച്ച ഇളവുകള്‍. ജിഎസ്ടി കൗണ്‍സില്‍ മീറ്റിങ്ങിന് ശേഷം നിര്‍ണായക പ്രഖ്യാപനങ്ങള്‍. ചോക്കളേറ്റ്, ഷേവിങ് ക്രീം, ടൂത്ത് പേസ്റ്റ്, ഷാംപൂ എന്നിവയ്ക്ക് വില കുറയും.

കുറവ് കൺസ്യൂമർ ഉത്പന്നങ്ങളുടെ നികുതിയില്‍
കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ നികുതിയില്‍ ആണ് കാര്യമായ കുറവ് വന്നിട്ടുള്ളത്. ഇവയില്‍ ഏറെയും നേരത്തെ 28 ശതമാനം നികുതി സ്ലാബില്‍ ആയിരുന്നു ഉണ്ടായിരുന്നത്. പുതിയ തീരുമാന പ്രകാരം ഈ ഉത്പന്നങ്ങള്‍ 18 ശതമാനം നികുതി സ്ലാബില്‍ ആയിരിക്കും വരിക. പത്ത് ശതമാനം നികുതിയുടെ വ്യത്യാസം ആണ് ഒറ്റയടിക്ക് ഉണ്ടാവുക എന്നര്‍ത്ഥം. അതേസമയം, പെയിന്റ്, സിമെന്റ് തുടങ്ങിയവയെയും വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ ലക്ഷ്വറി ഉത്പന്നങ്ങളെയും 28 ശതമാനം നികുതിയില്‍തന്നെ നിലനിര്‍ത്തും. 20,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതിലൂടെ സര്‍ക്കാരിന് ഉണ്ടാകുക.

ഇല്ലാതായത് നികുതിക്കു മേൽ നികുതി
നികുതിക്ക് മേല്‍ നികുതി എന്ന സങ്കല്‍പ്പമാണ് ഏകീകൃത നികുതി സമ്പ്രദായം കൊണ്ടുവരുന്ന ചരക്കു സേവന നികുതി രാജ്യസഭ പാസാക്കിയതോടെ ഇല്ലാതായത്. ഉപഭോക്താക്കളിലേക്ക് ഉല്‍പന്നങ്ങളും സേവനങ്ങളും എത്തുന്നതിനിടെ നികുതിക്ക് മേല്‍ നികുതി കൊടുക്കുന്നത് വഴി ഉപഭോക്താവിന് മേല്‍ വന്‍ നികുതിഭാരമാണ് ഉണ്ടായിരുന്നത്. ഏകീകൃത നികുതി നിരക്ക് വരുന്നതിലൂടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. എന്നാൽ മുൻ കരുതലില്ല എന്നതാണ് നേരിട്ട പ്രതിസന്ധി. ഉത്പന്നങ്ങള്‍ക്ക് ഒറ്റ നികുതി മാത്രമേ ഈടാക്കൂ എന്നതാണ് ജി എസ് ടിയുടെ മറ്റൊരു പ്രത്യേകത. ജി ഡി പിയുടെ വളര്‍ച്ചയ്ക്കും സുതാര്യതയ്ക്കും വഴി തുറക്കുന്ന ജി എസ് ടി ബില്ലിനെ 90കളിലെ സാമ്പത്തിക പരിഷ്‌കരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കരണ നടപടിയായിട്ടാണ് വിദഗ്ധര്‍ കാണുന്നത്.
ഇന്ത്യ ഒട്ടാകെ ഒരേ നികുതി ഘടന
ഇന്ത്യ ഒട്ടാകെ ഒരേ ഒരു നികുതിഘടനയാണ് ചരക്കു സേവന നികുതി അഥവാ ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസസ് ടാക്‌സ് എന്ന ജി എസ് ടി വിഭാവനം ചെയ്യുന്നത്. ഏകീകൃത നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുന്നതോടെ ജി ഡി പിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകു എന്നതായിരുന്നു ജിഎസ്ടി നടപ്പിലാക്കുന്നതിന് മുമ്പുള്ള വിലയിരുത്തൽ. കേന്ദ്രവും സംസ്ഥാനവും ഏര്‍പ്പെടുത്തിയിരുന്ന പതിനഞ്ചോളം നികുതികള്‍ ജി എസ് ടിയില്‍ ലയിക്കും എന്നതാണ് പ്രധാന പ്രത്യേകത. ഒരു ഉല്‍പ്പന്നത്തിന് ഒന്നിലധികം നികുതി വേണ്ട എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. നികുതി ഭാരം കുറയുന്നതോടെ സ്വാഭാവികമായും സാധനങ്ങളുടെ വിലയും കുറയുമെന്നതായിരുന്നു പ്രതീക്ഷ. എന്നാൽ ജിഎസ്ടി നടപ്പിലാക്കിയതോടെ ബിജെപിക്ക് വൻ തിരിച്ചടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications