മഴ: കൊച്ചുവേളി എക്സ്പ്രസ് ഉള്‍പ്പെടേയുള്ള ട്രെയിനുകള്‍ റദ്ദാക്കി, 2 ട്രെയിനുകള്‍ വഴി തിരിച്ച് വിടും
ഡല്‍ഹി: ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നത് ഗതാഗത സംവിധാനങ്ങളെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. വെള്ളെക്കെട്ടും മണ്ണിടിച്ചിലും സ്ഥരിമായതോടെ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദേശീയ പാതകളില്‍ വരെ 24 മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ഈ ദിവസങ്ങളിലായി നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയോ അല്ലെങ്കില്‍ സമയ ക്രമീകരണത്തില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
ട്രെയിന്‍ ഗതാഗതത്തില്‍ ഇന്നും വെസ്റ്റേണ്‍ റെയില്‍വെ നിയന്ത്രണമേർപ്പെടുത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച മൂന്ന് ട്രെയിനുകൾ റദ്ദാക്കുമെന്ന് പശ്ചിമ റെയിൽവേ അറിയിച്ചു. ചണ്ഡീഗഡ്-ബാന്ദ്ര ടെർമിനസ്, ചണ്ഡീഗഡ്-കൊച്ചുവേർളി കേരള എക്സപ്രസ്, ദൗലത്പൂർ ചൗക്ക്-സബർമതി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഇതോടൊപ്പം തന്നെ ചില ട്രെയിനുകള്‍ വഴി തിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.

ഇൻഡോർ - അമൃത്‌സർ എക്‌സ്‌പ്രസ് സഹരൻപൂരിൽ യാത്ര അവസാനിപ്പിക്കുമെന്നും റെയില്‍വെ അറിയിച്ചു. മുംബൈ സെൻട്രൽ - അമൃത്‌സർ പാസ്‌ചിം എക്‌സ്‌പ്രസ് അംബാല കാന്ത്-സിർഹിന്ദ്-ലുധിയാന വഴി തിരിച്ചുവിടും. അമൃത്‌സർ-മുംബൈ സെൻട്രൽ പാസ്‌ചിം എക്‌സ്‌പ്രസ് ലുധിയാന-സിർഹിന്ദ്-അംബാല കാന്റ് വഴിയും തിരിച്ചുവിടുമെന്നും റെയില്‍വെ അറിയിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ട്രെയിൻ സർവീസുകൾ നടത്തുന്നതിൽ കർശന സുരക്ഷ ഉറപ്പാക്കണമെന്ന് റെയിൽവേ അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കനത്ത മഴയില്‍ ട്രാക്കുകളില്‍ വെള്ളക്കെട്ട് സൃഷ്ടിക്കപ്പെട്ടാണ് റെയില്‍ ഗതാഗതം താറുമാറാക്കിയത്.
അതേസമയം, പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ വലിയ പ്രളയക്കെടുതിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കനത്ത മഴ നാല് ദിവസം കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴക്കെടുതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി ജുലൈ എട്ട് മുതല്‍ മരിച്ചവരുടെ എണ്ണം 91 ആയി ഉയർന്നു. കനത്ത മഴയിലും മണ്ണിടിച്ചിലിലും അകപ്പെട്ട് ഉത്തരാഘണ്ഡില്‍ മൂന്ന് ഗംഗോത്രി തീർത്ഥാടകർ ഉൾപ്പെടെ എട്ട് പേർ ഇന്നലെ മരിച്ചു. മധ്യപ്രദേശിലെ ദേവാസിൽ നിന്നുള്ള മൂന്ന് തീർത്ഥാടകരും ഹരിയാനയിൽ നിന്നുള്ള ഇവരുടെ ഡ്രൈവറുമാണ് മരണപ്പെട്ടത്.
വെള്ളപ്പൊക്കത്തില്‍ പഞ്ചാബിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സത്‌ലജ് നദിയിൽ വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് ഫാസിൽകയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. യുപിയിൽ ആഗ്രയും പ്രയാഗ്‌രാജും ഉൾപ്പെടെ യമുനയിലും ഗംഗയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ഡല്‍ഹിയിലും യമുന കവി കരകവിഞ്ഞ് ഒഴുകുകയാണ്.












Click it and Unblock the Notifications