'നേതാക്കളെ ജയിലിലടച്ച് ഞങ്ങളെ ഇല്ലാതാക്കാൻ നോക്കുന്നു'; മോദിയ്ക്കും ബിജെപിക്കുമെതിരെ കെജ്രിവാൾ
ഡൽഹി: ബി ജെ പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എ എ പിയ്ക്കുള്ളില്‍ 'ഓപ്പറേഷൻ ചൂല്‍' നടപ്പാക്കുകയാണ് ബി ജെ പിയെന്ന് അദ്ദേഹം വിമർശിച്ചു. നേതാക്കളെ വ്യാപകമായി ജയിലിൽ അടക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം അവർ എ എ പിയുടെ അക്കൗണ്ട് നരവിപ്പിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. എ എ പി രാജ്യസഭ എം പി കൂടിയായ സ്വാതി മാലിവാളിന്റെ പരാതിയിൽ കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ പി എ ബൈഭവ് കുമാറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബി ജെ പി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലാണ് കെജ്രിവാളിന്റെ വിമർശനം.
'ബിജെപിയും മോദിയും ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്. അപ്പോൾ പിന്നെ ഞങ്ങൾ അവർക്കൊരു വെല്ലുവിളിയാകില്ലല്ലോ. അവർ നമ്മുടെ നേതാക്കളെ അറസ്റ്റ് ചെയ്യുകയാണ്. കൂടുതൽ പേരെ അവർ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യും. ആം ആദ്മിയുടെ അക്കൗണ്ടുകൾ അവർ മരവിപ്പിക്കും. തിരഞ്ഞെടിപ്പിന് ശേഷം അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് കാണിച്ച് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ അക്കൗണ്ട് മരവിപ്പിച്ചാൽ ഞങ്ങളോട് ജനങ്ങൾക്ക് സഹതാപം തോന്നിയേക്കുമെന്നാണ് അവർ പറയുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങളുടെ ഓഫീസ് തന്നെ ഒഴിപ്പിച്ച് തെരുവിൽ ഇറക്കാനാണ് ശ്രമിക്കുന്നത്', കെജ്രിവാൾ ആരോപിച്ചു.

അതിനിടെ ബി ജെ പി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച എ എ പി പ്രലർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അനുമതിയില്ലാതെ മാർച്ച് നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. ബിജെപി ഓഫീസ് സ്ഥിതി ചെയ്യുന്ന ഡിഡിയു മാർഗിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് കോടതി. ഞായറാഴ്ച ബൈഭവുമായി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ തെളിവെടുപ്പ് നടത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു ബൈഭവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വച്ച് ബൈഭവ് കുമാറിൽ നിന്ന് ക്രൂരമർദ്ദനം നേരിട്ടുവെന്ന സ്വാതി മലിവാളിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. അതീവ ഗുരുതരമായ പരാമർശങ്ങളാണ് ബൈഭവിനെതിരായ എഫ്ഐആറിലുള്ളത്. മർദ്ദനത്തിൽ സ്വാതിയുടെ വയറിലും നെഞ്ചിലും കാലുകൾക്കും പരിക്കേറ്റെന്നാണ് എഫ്ഐആർ. ഐപിസി 354, 506, 509, 323 വകുപ്പുകളാണ് ബൈഭവിനെതിരെ എഫ് ഐ ആറിൽ ചുമത്തിയിരിക്കുന്നത്.
അറസ്റ്റിന് പിന്നാലെയും ബിജെപിക്കെതിരെ കെജ്രിവാൾ രംഗത്തെത്തിയിരുന്നു. 'ബിജെപി ആം ആദ്മി നേതാക്കൾക്ക് പിന്നാലെയാണ്. അവർ മനീഷ് സിസോദിയയെയും സത്യേന്ദർ ജെയിനെയും എന്നെയും അറസ്റ്റ് ചെയ്തു. ഇന്ന് അവർ എൻ്റെ പിഎയെ അറസ്റ്റ് ചെയ്തു, ഇപ്പോൾ അവർ രാഘവ് ഛദ്ദ, അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ്. ഞാൻ ജയിലിൽ പോകണമെങ്കിൽ ബിജെപിയെ തിരഞ്ഞെടുക്കൂ, അല്ലാത്തപക്ഷം നിങ്ങൾ ആം ആദ്മിയെ തിരഞ്ഞെടുക്കൂ', എന്നായിരുന്നു കെജ്രിവാളിന്റെ വാക്കുകൾ












Click it and Unblock the Notifications