ദിനകരൻ കളി തുടങ്ങി !!! രണ്ടും കല്‍പിച്ചിറങ്ങിയാല്‍ എടപ്പാടി സർക്കാർ വീഴും!!!
ടിടിവി ദിനകരന്‍ പ്രഖ്യാപിച്ച സംസ്ഥാന പര്യടനം നാളെ.എത്ര എംഎല്‍എമാര്‍ പങ്കെടുക്കുമെന്നത് നിര്‍ണായകം
ചെന്നൈ: തമിഴ്നാട് പിടിക്കാൻ രണ്ടു കൽപ്പിച്ചിറങ്ങുകയാണ് അണ്ണാഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ. ഇതിന്റെ ഭാഗമായി എംജിആർ ജന്മശതാബ്ദി ആഘോഷത്തിന് ടിടിവി പ്രഖ്യാപിച്ച് സംസ്ഥാന പര്യടനം നാളെ മധുരയിലെ മേലൂരിൽ തുടങ്ങും. ദിനകരൻ തുനിഞ്ഞിറങ്ങിയാൽ തമിഴ്നാട്ടിലെ എടപ്പാടി സർക്കാരിന്റ ഭാവി പ്രതിരോധത്തിലാവുക തന്നെ ചെയ്യും.
പാര്‍ട്ടി സാമ്പത്തിക സ്രോതസ്സുകളുകൾ ഇപ്പോഴും ശശികല പക്ഷത്തിന്റെ കയ്യിലാണ്. ദിനകരനും ശശികലയുടെ സഹോദരന്‍ ദിവാകരനും അഭിപ്രായ വ്യത്യാസങ്ങള്‍ മറന്നതോടെ മന്നാര്‍ഗുഡി സംഘം ഒറ്റക്കെട്ടായി. ഇക്കാരണങ്ങള്‍ കൊണ്ടാണ് പാര്‍ട്ടിയിലെ ഭൂരിഭാഗവും തള്ളിപ്പറഞ്ഞിട്ടും ദിനകരന്‍ പ്രബലനായി തുടരുന്നത്.
ടിടിവിയുടെ സംസ്ഥാന പര്യടനം
തമിഴ്നാട് പിടിക്കുക എന്ന ലക്ഷ്യത്തോടെ ടിടിവി ദിനകരൻ നയിക്കുന്ന സംസ്ഥാന പര്യടന യാത്ര നാളെ മധുരയിൽ ആരംഭിക്കും.പര്യടനത്തില്‍ എത്ര എംഎല്‍എമാര്‍ പങ്കെടുക്കുമെന്നത് നിര്‍ണായകമാകും. എംജിആര്‍, ജയലളിത, ശശികല എന്നിവര്‍ക്കൊപ്പം ദിനകരന്റെ മാത്രം ചിത്രമുള്‍പ്പെടുത്തിയുള്ള പരസ്യം മാധ്യമങ്ങളില്‍ വന്നിരുന്നു
സർക്കാരിനെ പ്രതിരോധത്തിലാക്കാൻ
എടപ്പാടി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ടിടിവിക്കു ഇപ്പോഴും കഴിയുമെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം.സര്‍ക്കാരിനെ മറിച്ചിടാന്‍ മാത്രം എംഎല്‍എമാര്‍ ഇപ്പോഴും ദിനകരനൊപ്പമുണ്ട്. പാര്‍ട്ടി സാമ്പത്തിക സ്രോതസ്സുകളുടെ കടിഞ്ഞാണ്‍ ഇപ്പോഴും ശശികല കുടുംബത്തിന്റെ കയ്യിലാണ്. ദിനകരനൊപ്പമുള്ള എംഎല്‍എമാരുടെ കൃത്യമായ കണക്കു വ്യക്തമല്ല. കഴിഞ്ഞയാഴ്ച ഏകപക്ഷീയമായി പ്രഖ്യാപിച്ച പാര്‍ട്ടി ഭാരവാഹിപ്പട്ടികയില്‍ 20 പേരുണ്ടായിരുന്നു. ഇതില്‍ രണ്ടു പേര്‍ മാത്രമാണു പദവി നിരസിച്ചത്. ശേഷിക്കുന്നതു 18 എംഎല്‍എമാര്‍.
ഭൂരിപക്ഷം
234 അംഗസഭയില്‍ കേവലഭൂരിപക്ഷത്തിനു വേണ്ടത് 117 സീറ്റ്. അണ്ണാ ഡിഎംകെ അംഗങ്ങള്‍ 134. പനീര്‍സെല്‍വം പക്ഷം -10, പളനിസാമി പക്ഷം (ദിനകരന്‍ അനുകൂലികള്‍ ഉള്‍പ്പെടെ) - 124.
ഒപിഎസും- ഇപിഎസും കൈകോർക്കുന്നു
ശത്രുവിന്റെ ശത്രു മിത്രം എന്നു പറയുന്നതു പോലെ ശശികല-ദിനകരൻ സഖ്യത്തെ തകർക്കാനായി തമിഴ്നാട്ടിൽ ഒപിഎസും മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സഖ്യം കൈകോർത്തിരുന്നു. ഇതിന്റെ ഭാഗമായി പളനിസ്വാമി ശശികലയ്ക്കും ദിനകരനുമെതിരേ പ്രമേയം പാസാക്കി. ശശികലയ്ക്ക് അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി പദവി നല്‍കിയത് താല്‍ക്കാലികമാണെന്ന് പ്രേമയം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ദിനകരന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയുടെതല്ലെന്നും പ്രമേയത്തില്‍ പറയുന്നു.
ഒപിഎസ് ഉപമുഖ്യമന്ത്രി
തമിഴ്നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഒരു രീതിയിൽ ഒപിഎസ് നു ഗുണമാണ്. പാർട്ടിയിലെ സ്ഥാനമാനങ്ങൾ വിട്ട് പോകേണ്ടി വന്ന പനീർശെൽവത്തിന് വീണ്ടും പാർട്ടിയിലേക്ക് മടങ്ങി വരാൻ വഴിതെളിച്ചു.ഒപിഎസ്-ഇപിഎസ് സഖ്യത്തിൽ മുഖ്യമന്ത്രിയായി പളനിസ്വാമി തുടരും. അതുപോലെ ഉപമുഖ്യമന്ത്രി പദവിവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയും പനീര്‍ശെല്‍വത്തിന് കിട്ടും.
ബിജെപി ലയനം
അണ്ണാഡിഎംകെ എൻഡിഎ മുന്നണിയിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്ത് വന്നിരുന്നു.തമിഴ്നാട്ടിൽ ശശികല വിഭാഗത്തെ ഒതുക്കാനായാണ് എഐഎഡിഎംകെ എതിർ വിഭാഗം എൻഡിഎയുമായി സഖ്യം ചേരുന്നത്.