തൂത്തുക്കുടി കസ്റ്റഡി മരണം; കേസ് സിബിഐക്ക് വിട്ട് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണം സിബിഐക്ക് വിട്ട് തമിഴ്നാട് സര്‍ക്കാര്‍. സാത്താന്‍കുളത്തെ പി ജയരാജ് (58), മകൻ ജെ ബെനിക്സ് (31) എന്നിവരുടെ കസ്റ്റഡി മരണ കേസുകളാണ് സിബിഐക്ക് കൈമാറിക്കൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ തിങ്കളാഴ്ച ഉത്തരവിട്ടത്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് കാട്ടി ജൂൺ 19 നാണ് ജയരാജിനെ പോലീസ് കസ്റ്റിയിലെടുക്കുന്നത്. ഇത് അന്വേഷിച്ചെത്തിയ മകന്‍ ബെന്നിക്സിനേയും പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു.
പിറ്റേന്ന് രാവിലെ വരെ ഇരുവരേയും സ്റ്റേഷനില്‍ തടഞ്ഞു വെച്ചു. ഉച്ചകഴിഞ്ഞാണ് ഇവരെ കോടതിയിൽ ഹാജരാക്കി കോവിൽപട്ടി സബ് ജയിലിലേക്ക് മാറ്റുന്നത്. ജൂൺ 22 ന് രാത്രി 7.30 ഓടെ ബെനിക്സിന്‍റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കോവില്‍പട്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രി 9 മണിയോടെ മരിക്കുകയുമായിരുന്നു.

Recommended Video
പിന്നീട് ജയരാജനേയും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അതേ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജൂൺ 23 ന് പുലർച്ചെ 5.30 ഓടെ അദ്ദേഹവും മരിച്ചു. ഇതിന് പിന്നാലെയാണ് ക്രൂരമായ കസ്റ്റഡി മര്‍ദ്ദനങ്ങളുടെ വിവരങ്ങള്‍ പുറം ലോകത്ത് എത്തുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലുടനീളം ശക്തമായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തു.
അതേസമയം, തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരിവിട്ടിരുന്നു. മജിസ്ട്രേറ്റിന്റെ അന്വേഷണത്തോട് സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഹകരിക്കാതിരുന്നതിനെ തുടർന്നായിരുന്നു കോടതിയുടെ അസാധാരണം നടപടി.
പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ജയരാജിന്റെ ഭാര്യ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷമായ ഡിഎംകെ തീരുമാനിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ആദ്യ പ്രതികള്‍ എന്നായിരുന്നു മക്കള്‍ നീതി മയ്യം നേതാവും നടനുമായി കമല്‍ഹാസന്‍ പ്രതികരിച്ചത്. നടന്‍ സൂര്യ അടക്കമുള്ള ഒട്ടേറെ മറ്റ് അഭിനേതാക്കളും കസ്റ്റഡി മരണത്തിനെതിരെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications