മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; രണ്ട് എംഎൽഎമാർ കോൺഗ്രസിലേക്ക്, സർക്കാരിന് അനുകൂലമായി വോട്ട്
ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് രണ്ട് എംഎൽഎമാർ കമൽനാഥ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ക്രിമിനൽ നിയമ ഭേദഗതി ബിൽ പാസാക്കുന്നതിനിടെയാണ് ബിജെപി എംഎൽഎമാർ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തത്.
കോണ്ഗ്രസ് സഖ്യം തുടരുമോ? അറിയില്ലെന്ന് കുമാരസ്വാമി, സര്ക്കാര് വീണതോടെ കര്ണാടകം എങ്ങോട്ട്...
നാരായൺ ത്രിപാഠി, ശരദ് കോൾ എന്നീ എംഎൽഎമാരാണ് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചത്. ബിജെപിയിൽ തുടരാൻ താൽപര്യമില്ലെന്നും എത്രയും വേഗം കോൺഗ്രസിൽ ചേരുമെന്നും വോട്ടെടുപ്പിന് ശേഷം എംഎൽഎമാർ പ്രതികരിച്ചു. മുൻ കോൺഗ്രസ് നേതാക്കളാണ് ഇരുവരും. 122 എംഎൽഎമാരാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്.
230 അംഗസഭയിൽ കോൺഗ്രസിന് സ്പീക്കർ ഉൾപ്പെടെ 121 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. കോൺഗ്രസിനെ പിന്തുണയ്ക്കുന്ന 120 എംഎൽഎമാർക്ക് പുറമെ 2 ബിജെപി എംഎൽഎമാരുടെ കൂടെ പിന്തുണയോടെ ഭേദഗഗി ബിൽ പാസാവുകയായിരുന്നു. സ്വന്തം മണ്ഡലങ്ങളുടെ വികസനത്തിനായി കമൽനാഥ് സർക്കാരിന് പിന്തുണ നൽകുകയാണെന്ന് ബിജെപി എംഎൽഎമാർ പ്രതികരിച്ചു.
ഞങ്ങളുടേത് ന്യൂനപക്ഷ സർക്കാരാണെന്നും എത് നിമിഷവും സർക്കാർ താഴെ വീഴുമെന്നും ബിജെപി എപ്പോഴും പറയാറുണ്ട്. എന്നാൽ ഇന്ന് സഭയിൽ രണ്ട് ബിജെപി എംഎൽഎമാർ ഞങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്തു. വോട്ടെടുപ്പിന് ശേഷം മുഖ്യമന്ത്രി കമൽനാഥ് പ്രതികരിച്ചു.
കർണാടകയിലെ സഖ്യ സർക്കാർ താഴെ വീണ പശ്ചാത്തലത്തിൽ അടുത്ത ലക്ഷ്യം മധ്യപ്രദേശാണെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. അനുകൂലമായ സിഗ്നൽ ലഭിച്ചാൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ 24 മണിക്കൂറിനുള്ളിൽ നിലം പൊത്തുമെന്ന് ബിജെപി നേതാവ് ഗോപാൽ ഭാർഗവ വെല്ലുവിളിച്ചിരുന്നു. എന്നാൽ ബിജെപിയുടെ ആഗ്രഹം നടക്കില്ലെന്നും കോൺഗ്രസ് എംപിമാരും എംഎൽഎമാരും വിൽപ്പനയ്ക്കുള്ളവരല്ലെന്നുമാണ് കമൽനാഥ് തിരിച്ചടിച്ചത്.
Madhya Pradesh CM Kamal Nath: Everyday BJP says we are a minority govt and one which could fall any day. Today in voting in assembly(on criminal law amendment), two BJP MLAs voted in favour of our Govt pic.twitter.com/4rN6pFzCbB
— ANI (@ANI) July 24, 2019
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. 114 സീറ്റുകൾ നേടിയ കോൺഗ്രസിന് ബിഎസ്പിയുടെയും സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയുണ്ട്. ബിജെപിക്കാകട്ടെ 109 എംഎൽഎമാരാണുള്ളത്.