നിക്ഷേപ സാധ്യതകൾ തേടി കശ്മീരിൽ യുഎഇ വ്യവസായികളുടെ സന്ദർശനം
ശ്രീനഗർ; ജമ്മു കശ്മീരിൽ നിക്ഷേപം നടത്താനൊരുങ്ങി നിരവധി യുഎഇ കമ്പനികൾ. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളുടെ ഒരു ഉന്നതതല പ്രതിനിധി സംഘം ഞായറാഴ്ച വൈകുന്നേരം ശ്രീനഗറിലെത്തിയിരുന്നു. സ്ഥലത്ത് നിക്ഷേപം നടത്തുന്നതിനുള്ള നിരവധി ധാരണാപത്രങ്ങളിൽ വ്യവസായികൾ നേരത്തെ ഒപ്പുവച്ചിരുന്നു. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ ദുബായ് സന്ദർശനത്തിന് രണ്ട് മാസത്തിന് ശേഷമാണ് പുതിയ സംഭവവികാസങ്ങൾ എന്നതാണ് ശ്രദ്ധേയം.
ഇന്ത്യൻ വ്യവസായികൾ ഉൾപ്പെടെ 30-ലധികം കമ്പനികളുടെ സിഇഒമാരാണ് നാല് ദിവസത്തെ സന്ദർശനത്തിനായി കശ്മീരിൽ എത്തിയിരിക്കുന്നത്. സ്ഥലത്തെ വ്യവസായ സാധ്യതകൾ ഇവർ പരിശോധിക്കും. ഇവിടുത്തെ സംരംഭകത്വം, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിക്ഷേപ സാധ്യതകൾ പ്രദർശിപ്പിക്കും. സൗദിയിലെ സെഞ്ച്വറി ഫിനാൻഷ്യൽ സിഇഒ ബാലകൃഷ്ണനാണ് ഗൾഫ് വ്യവസായികളുടെ സംഘത്തെ നയിക്കുന്നത്. മാർച്ച് 22 ന് ഷെർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ തീരുമാനിച്ചിരിക്കുന്ന യോ ഗത്തിൽ നിരവധി വ്യവസായ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ സിഇഒ പറഞ്ഞു.
ജമ്മു കശ്മീരിലെ ഗുൽമാർഗും പഹൽഗാമും ഉൾപ്പെടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സംഘം സന്ദർശിക്കും. സിൽക്ക് വ്യവസായങ്ങളുടെ അവലോകനം, ഉൽപ്പന്ന പ്രദർശനങ്ങൾ, കരകൗശല വിദഗ്ധരുടെ അവതരണം എന്നിവയും യോ ഗത്തിൽ അവതരിപ്പിക്കും. ജനുവരിയിൽ സിൻഹയുടെ ദുബായ് സന്ദർശന വേളയിൽ ലുലു ഗ്രൂപ്പ്, അൽ മായ ഗ്രൂപ്പ്, എംഎടിയു ഇൻവെസ്റ്റ്‌മെന്റ് എൽഎൽസി, ജിഎൽ എംപ്ലോയ്‌മെന്റ് ബ്രോക്കറേജ് എൽഎല്സി, നൂൺ ഗ്രൂപ്പ് എന്നിവയുമായി വിവിധ മേഖലകളിൽ കരാറുകൾ ഒപ്പുവച്ചിരുന്നു. സെഞ്ച്വറി ഫിനാൻഷ്യലിന്റെ 100 മില്യൺ ഡോളർ നിക്ഷേപത്തിനുള്ള ധാരണാപത്രവും ഒപ്പുവച്ചു.
Recommended Video
കഴിഞ്ഞ മാസം നടന്ന ഇന്ത്യ-യുഎഇ വെർച്വൽ ഉച്ചകോടിയിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. "ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറുടെ വിജയകരമായ യുഎഇ സന്ദർശനത്തിന് ശേഷം നിരവധി എമിറേറ്റ് കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ നിക്ഷേപം. ജമ്മു കശ്മീരിലെ ലോജിസ്റ്റിക്സ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും യുഎഇ നടത്തുന്ന നിക്ഷേപത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, നിങ്ങളുടെ കമ്പനികൾക്ക് എല്ലാത്തരം സൗകര്യങ്ങളും നൽകും." എന്നായിരുന്നു മോദി അന്ന് പറഞ്ഞത്.