'മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തുടരും'; ഇന്ദിരാ ഗാന്ധിയെ പരാമര്‍ശിച്ച് ശിവസേന
മുംബൈ:രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ള മഹാരാഷ്ട്രയില്‍ കൊറോണ പ്രതിസന്ധിക്കൊപ്പം വലിയ രാഷ്ട്രീയ പ്രതിസന്ധി കൂടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി.
ഉദ്ധവ് താക്കറെ നിയമസഭാംഗമല്ലയെന്നതണ് സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ആറ് മാസത്തിനകം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണം. എന്നാല്‍ കൊറോണ വ്യാപിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പുകളെല്ലാം നീട്ടിവെച്ചിരിക്കുകയാണ്. വിഷയത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന.
പ്രധാനമന്ത്രിയുടെ യോഗത്തിൽ പിണറായി പങ്കെടുക്കുന്നില്ല, ലോക്ക്ഡൗണ്‍ നിലപാട് അമിത് ഷായെ അറിയിച്ചു!
നിരാശപൂണ്ട് ബിജെപി
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാര്‍ ആറ് മാസത്തിന് ശേഷവും ഭരണത്തില്‍ തുടരുമെന്ന് ശിവസേന നേതാവ് സജ്ഞയ് റാവത്ത് പറഞ്ഞു. സംസ്ഥാനത്ത് നിരാശപൂണ്ടിരിക്കുന്ന ബിജെപി ഇത് മനസിലാക്കിവെക്കുന്നത് നന്നായിരിക്കുമെന്നും ശിവസേന പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്‌നയിലാണ് സജ്ഞയ് റാവത്തിന്റെ പ്രതികരണം.
ഇന്ദിരാഗാന്ധി
കഴിഞ്ഞ അറുപത് വര്‍ഷമായി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി അധികാരത്തിലെത്താമെന്ന നയമാണ് കേന്ദ്രത്തിലിരിക്കുന്ന പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്നും സജ്ഞയ് റാവത്ത് വിമര്‍ശിച്ചു. നേരത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒമ്പത് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളെ പിരിച്ചു വിട്ടിരുന്നുവെന്നും സജ്ഞയ് റാവത്ത് പറഞ്ഞു.
മുന്‍ ഗവര്‍ണര്‍മാര്‍
ഇത്തരത്തില്‍ അരാജക്വത്തിന് സമാനമായ ഇത്തരമൊരു സാഹചര്യം താന്‍ മഹാരാഷ്ട്രയില്‍ മുന്‍കൂട്ടി കണ്ടില്ലെന്നും സജ്ഞയ് റാവത്ത് പറഞ്ഞു. ഇപ്പോള്‍ താന്‍ 1980 കളിലെ ആന്ധ്രപ്രദേശ് ഗവര്‍ണറായിരുന്ന രാംലാല്‍, ബിജെപി നേതാക്കളായ നാരായണ റാണെ, ആഷിഷ് ഷേലര്‍ എന്നിവരുടെ പ്രവര്‍ത്തി ഓര്‍ത്തുപോവുകയാണെന്നും അവരെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് ക്യോശ്യരായിമായി ബന്ധപ്പെടുത്തകയാണെന്നും അവരൊക്കെയും സ്വന്തം നേതാക്കളെ അപമാനിച്ചവരാണെന്നും സജ്ഞയ് റാവത്ത് പറഞ്ഞു.
ശരിയും തെറ്റുംതിരിച്ചറിയല്‍
ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍മാര്‍ക്കെതിരെ സജ്ഞയ് റാവത്ത് രംഗത്തെത്തി. ഉത്തര്‍പ്രദേശില്‍ റമേശ് ബന്ധാരി മുതല്‍ കര്‍ണാടകയിലെ വാജുഭായ് വാലയുടെ കേസ് വരെ പരിശോധിക്കുമ്പോള്‍ അവിടെയൊക്കെയും ഗവര്‍ണര്‍മാര്‍ അധികാരം ഉപയോഗിച്ച് ഭരണഘടനയെ ഇല്ലാതാക്കിയത് കാണാമെന്നും സജ്ഞയ് റാവത്ത് പറഞ്ഞു. ശരിയും തെറ്റും തമ്മില്‍ തിരിച്ചറിയാനുള്ള ബോധം മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നഷ്ടപ്പെട്ടതായും സജ്ഞയ് റാവത്ത് പറഞ്ഞു.
ഭഗത് സിംങ് കോശ്യാരി
മഹാരാഷ്ട്ര ഗവര്‍ണറായ ഭഗത് സിംങ് കോശ്യാരി മുന്‍ ബിജെപി നേതാവ് കൂടിയാണ്. ആ നിലയില്‍ അദ്ദേഹം നിഷപക്ഷമായ തീരുമാനം എടുക്കില്ലായെന്നാണ് ഭരണപക്ഷം കരുതുന്നത്. നേരത്തെ മുന്‍മുഖ്യമന്ത്രിയായിരുന്ന ദേവ്ന്ദ്ര ഫഡ്‌നാവിസ് നിരന്തരം രാജ്ഭവനിലെത്തുന്നതിന് വിമര്‍ശിച്ചുകൊണ്ട് അവിടെ ഗൂഢാലോചനയുടെ കേന്ദ്രമായി മാറാന്‍ പാടില്ലെന്ന് സജ്ഞയ് റാവത്ത് വിമര്‍ശിച്ചിരുന്നു.
ഉദ്ധവ് താക്കറെ
ഉദ്ധവ് താക്കറെയെ ലെജിസ്ലേറ്റീവ് കൗണ്‍ലിലേക്ക് നാമനിര്‍ദേശം ചെയ്യാനുളള ഉത്തരവില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പ് വെച്ചിട്ടില്ല. അതിനിടെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസ് ഇടയ്ക്കിടെ രാജ്ഭവനില്‍ സന്ദര്‍ശനം നടത്തുന്നത് ശിവസേനയെ ആശങ്കയിലാക്കുകയും ചെയ്യുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നുണ്ടോ എന്നാണ് സംശയിക്കപ്പെടുന്നത്. ഗവര്‍ണര്‍ ഉത്തരവില്‍ ഒപ്പ് വെച്ചില്ലെങ്കിലും രാജിവെച്ച് 24 മണിക്കൂറിനകം സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കമാണ് ഉദ്ധത് താക്കറെ നടത്തുന്നതെന്നും സൂചനയുണ്ട്.