കൊവിഡ് രണ്ടാം തരംഗം, കർഷക സമരം മാറ്റി വെയ്ക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍
ദില്ലി: സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഷകര്‍ സമരം മാറ്റി വെയ്ക്കണം എന്നും നരേന്ദ്ര സിംഗ് തോമര്‍ അഭ്യര്‍ത്ഥിച്ചു.
കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ തയ്യാറാവണം. നിരവധി കര്‍ഷക യൂണിയനുകളും സാമ്പത്തിക വിദഗ്ധരും കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചില കര്‍ഷകര്‍ മാത്രമാണ് കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നത് എന്നും നരേന്ദ്ര സിംഗ് തോമര്‍ ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ 11 തവണ സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഇനിയും ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ് എന്നും മന്ത്രി വ്യക്തമാക്കി. കാര്‍ഷിക നിയമത്തില്‍ എതിര്‍പ്പുള്ള ഭാഗങ്ങളില്‍ ചര്‍ച്ചയ്ക്കും ഭേദഗതിക്കും തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ ചര്‍ച്ചകളില്‍ അറിയിച്ചതാണ് എന്നും എന്നാല്‍ കര്‍ഷക സംഘടനകള്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.
ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍
കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലാത്തപ്പോഴും സമരം തുടരുകയാണ്. ഏത് സാഹചര്യത്തിലും സമരം തുടരുമെന്നതാണ് കാര്‍ഷിക യൂണിയനുകളുടെ തീരുമാനം എന്നും കൃഷി മന്ത്രി പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ വീടുകളിലേക്ക് ഇപ്പോള്‍ മടങ്ങിപ്പോകണമെന്നും സുരക്ഷിതമായ സമയത്ത് പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്നും നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.
സാരിയിൽ അതിസുന്ദരിയായി മലയാളികളുടെ ഇഷ്ടനായിക, കീർത്തി സുരേഷിന്റെ ചിത്രങ്ങൾ കാണാം