ജീവന് ഭീഷണി; മുകേഷ് അംബാനിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു, ഇനി Z പ്ലസ് കാറ്റഗറി
മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ സുരക്ഷ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. മുകേഷ് അംബാനിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ദ്ധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ മുകേഷ് അംബാനിക്ക് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് നേരത്തെ ഇസഡ് കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം വ്യവസായി മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയ്ക്ക് പുറത്ത് ബോംബ് ഭീഷണിയെത്തുടര്‍ന്ന്, സുരക്ഷ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ ഏറ്റവും വലിയ സുരക്ഷയാണ് മുകേഷ് അംബാനിക്ക് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 25 നാണ് മുകേഷ് അംബാനിയുടെ വസതിക്ക് സമീപം ബോംബ് സൂക്ഷിച്ച കാര്‍ കണ്ടെത്തിയത്. കാറില്‍ നിന്ന് ഭീഷണി കത്തും ലഭിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കാര്‍ ഉടമയെ പൊലീസ് കണ്ടെത്തിയിരുന്നു. സ്‌ഫോടക വസ്തുകള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായ സച്ചിന്‍ വാസെ ദേശീയ അന്വേഷണ ഏജന്‍സി ( എന്‍ ഐ എ ) അറസ്റ്റ് ചെയ്തു. പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.

ഈ കേസിലെ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എപിഐ സച്ചിന്‍ വാസ്. പിന്നീട് കേസിലെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. അംബാനിയുടെ വീടിന് സമീപം കാര്‍മൈക്കല്‍ റോഡില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം എത്തിച്ചതില്‍ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് സച്ചിന്‍ വാസിനെ അറസ്റ്റ് ചെയ്തത്.

അതേസമയം, ജീവന് ഭീഷണി നേരിടുന്ന ഉന്നതരായ വ്യക്തിക്ക് നല്‍കുന്ന സുരക്ഷയാണിത്. രഹസ്യാന്വേഷണ ഏജന്‍സി നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള സുരക്ഷയാണ് നല്‍കുന്നത്. അപകടസാധ്യതകള്‍ വിലയിരുത്തിയ ശേഷം, സുരക്ഷാ വിഭാഗത്തെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഒരു വിഭാഗത്തെ ഏല്‍പ്പിക്കുന്നു.
X, Y, Z, Z+, SPG എന്നിവയാണ് സുരക്ഷ കാറ്റഗറികൾ.

എന്താണ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ
ഇസഡ് പ്ലസിന് രണ്ടാമത്തെ ഉയര്‍ന്ന സുരക്ഷാ പരിരക്ഷയുണ്ട്. ഈ സുരക്ഷാ കാറ്റഗറിയിൽ പത്തില്‍ കൂടുതല്‍ എന്‍ എസ് ജി കമാന്‍ഡോകളും പോലീസ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. ആകെ 55 പേരുള്ള സംഘങ്ങളെയാണ് സുരക്ഷക്കായി നിയോഗിക്കുന്നത്. ഓരോ കമാന്‍ഡോകള്‍ക്കും വിദഗ്ധമായ ആയോധന കലകളും ആയുധമില്ലാതെ പോരാട്ട പരിശീലനവും ലഭിച്ചിട്ടുണ്ട്. ബി ജെ പി അധ്യക്ഷന്‍ ജെപി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ധനമന്ത്രി തുടങ്ങിയ പ്രമുഖര്‍ക്കാണ് ഈ സുരക്ഷാ വാഗ്ദാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications