യുപിയില്‍ ഞെട്ടിച്ച് പ്രിയങ്ക: കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയില്‍ ഉന്നാവ് പെണ്‍കുട്ടിയുടെ അമ്മയും
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 ആരംഭിക്കാനിരിക്കെ ഉത്തർപ്രദേശിലെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 125 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പുറത്തിറക്കിയത്. സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരിക്കുന്ന പട്ടികയില്‍ ഉന്നാവ് പെണ്‍കുട്ടിയുടെ അമ്മയും ഇടം പിടിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ദേയം.
വരാനിരിക്കുന്ന സ്ഥാനാർത്ഥി പട്ടികയിലുംപാർട്ടി സ്ത്രീകൾക്ക് വലിയ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. " ആദ്യ ഘട്ടത്തില്‍ പുറത്തിറക്കിയ ആകെയുള്ള 125 സ്ഥാനാർത്ഥികളിൽ 40 ശതമാനം സ്ത്രീകളും 40 ശതമാനം യുവാക്കളുമാണ്. ഈ ചരിത്രപരമായ തീരുമാനത്തിലൂടെ, സംസ്ഥാനത്ത് ഒരു പുതിയ തരം രാഷ്ട്രീയം കൊണ്ടുവരാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,"- പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ഉന്നാവോ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ 50 വനിതാ സ്ഥാനാർത്ഥികൾ പട്ടികയിലുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഓണറേറിയം വർധിപ്പിക്കുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ആശാ വർക്കർ പൂനം പാണ്ഡെയെയാണ് ഷാജഹാൻപൂരിൽ നിന്ന് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.
ഇന് പത്ത് നാള്‍ മാത്രം: അനൂപ് കൃഷ്ണന്‍ ഇഷയ്ക്ക് സ്വന്തമാവും, വൈറലായി പുതിയ ചിത്രങ്ങള്‍

12-ാം ക്ലാസ് പാസായ പെൺകുട്ടികൾക്ക് സ്‌മാർട്ട്‌ഫോണുകൾ, ബിരുദം നേടിയ സ്ത്രീകൾക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ, സ്ത്രീകൾക്കായി സ്‌കിൽ ഡെവലപ്‌മെന്റ് സ്‌കൂളുകൾ തുടങ്ങി സത്രീ വോട്ടർമാരെ സ്വാധീനിക്കുന്ന നിരവധി വാഗ്ദാനങ്ങളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രിയങ്ക ഗാന്ധി ഉത്തർ പ്രദേശില്‍ പ്രഖ്യാപിച്ചത്. അതിന്റെ തുടർച്ചയായിട്ടാണ് സ്ഥാനാർത്ഥി പട്ടികയിലും സ്ത്രീകള്‍ക്ക് വലിയ പ്രാധിനിത്യം നല്‍കിയിരിക്കുന്നത്

കഴിഞ്ഞ മാസം പാർട്ടിയുടെ പ്രകടന പത്രികയും പ്രിയങ്ക ഗാന്ധി പുറത്തിറക്കിയിരുന്നു. ആത്മാഭിമാനം, സ്വാശ്രയത്വം, വിദ്യാഭ്യാസം, ശാക്തീകരണം, സുരക്ഷ, ആരോഗ്യം എന്നിങ്ങനെ ആറ് ഭാഗങ്ങളായാണ് കോൺഗ്രസ് പ്രകടന പത്രികയെ തിരിച്ചിരിക്കുന്നത്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഈറ്റില്ലമായിരുന്ന ഉത്തർപ്രദേശിൽ മൂന്ന് പതിറ്റാണ്ടോളമായി പാർട്ടി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ പരിശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

ജനകീയ പ്രഖ്യാപനങ്ങൾ നടത്തിയതിന് ശേഷം കോൺഗ്രസ് സ്ത്രീകളുമായി നേരിട്ട് ഇടപഴകുകയും സ്ത്രീകളുടെ പ്രശ്നങ്ങൾ രാഷ്ട്രീയ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതിന് പ്രത്യേക പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. വിവിധ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിരുന്ന ഈ പരിപാടി കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ് ഇപ്പോള്‍.

അതേസമയം ഒരുപാർട്ടിയുമായും സഖ്യമില്ലാതെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിന് എത്രത്തോളം സാധ്യമാവുമെന്ന സംശയമാണ് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 403 ആണ് യുപി നിയമസഭയുടെ അംഗബലം. 2017 ലെ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടിയായിരുന്നു ബി ജെ പി അധികാരത്തിലെത്തിയത്. ബി ജെ പി സഖ്യത്തില്‍ മത്സരിച്ച അപ്ന ദള്‍ 9 ഉം എസ്ബിഎസ്പി 4 ഉം സീറ്റുകളില്‍ വിജയിച്ചു.

കോണ്‍ഗ്രസുമായി സഖ്യം ചേർന്നായിരുന്നു അഖിലേഷ് യാദവിന്റെ എസ്പി കഴിഞ്ഞ തവണ മത്സരിച്ചത്. 311 സീറ്റില്‍ മത്സരിച്ച എസ്പിക്ക് കേവലം 47 സീറ്റിലും 114 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റിലുമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. 403 സീറ്റില്‍ മത്സരിച്ച മായാവതിയുടെ ബി എസ് പി 19 സീറ്റിലും വിജയിച്ചു. ആർ എല്‍ ഡി ഒരു സീറ്റിലും സ്വതന്ത്രർ 3 സീറ്റിലും വിജയിച്ചു.












Click it and Unblock the Notifications